Wednesday, April 15, 2009

സൌഹൃദം


ടോമും, ഡീ യും


കടലിലൂടെ ചെറിയ ഉല്ലാസ നൌകകളില്‍ (SAILING YACHT) ഉല്ലാസ യാത്ര നടത്തുന്നവരുടെ ഇഷ്ടപ്പെട്ട ഇടത്താവളങ്ങളിലൊന്നാണ് കൊച്ചി. കൊച്ചിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മാത്രമല്ല, അത്യാവശ്യം അറ്റകുറ്റപ്പണികള്‍ നടത്താനും, വെള്ളവും ഭക്ഷണസാധനങ്ങളും മറ്റും സംഭരിക്കാനുമൊക്കെ ആയിട്ടാണ് അവര്‍ കൊച്ചിയില്‍ നംകൂരം ഇടുന്നത്. കൊച്ചി കായലില്‍ ഹൈക്കോര്‍ട്ടിനും ബോള്‍ഗാട്ടി പാലസിനും ഇടയിലെ കായലിലാണ് അവര്‍ നംകൂരം ഇട്ട് കിടക്കാറുള്ളത്.
തീരെ ചെറിയ പായ്ക്കപ്പലുകളാണിവ എന്നു പറയാം. ലോകത്തിന്റെ തന്നെ വിവിധ ദേശങ്ങളില്‍ നിന്നും കടല്‍ സഞ്ചാരികളായെത്തുന്ന ഇത്തരം നൌകളിലെ നാവികരെ പരിചയപ്പെടാന്‍ കിട്ടിയ അവസരങ്ങള്‍ അവിസ്മരണീയങ്ങളും, ഹൃദ്യവുമാണ്.
ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്; എനിക്കൊരു ഇ മെയില്‍ സന്ദേശം കിട്ടി. ഒരു സഹായാഭ്യര്‍ഥനയാണ്, ആക്സ് കാലിബര്‍ (Axe Calibre) എന്ന നൌക യില്‍ നിന്നും ടോം എന്ന നാവികന്‍ അയച്ചത്.
അദ്ദേഹത്തിന് ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുകയും പിന്നീട് ഫോണിലൂടെ ഒരു കൂടിക്കാഴ്ച്ചക്കു സമയം ഒരുക്കുകയും ചെയ്തു. ഹൈക്കോര്‍ട്ട് ബോട്ട് ജെട്ടിയില്‍ എന്നെ കാത്ത് നില്‍ക്കാമെന്നേറ്റ ദിവസം തന്നെ കൃത്യ സമയത്ത് സ്ഥലത്തെത്തി, ടോം എന്ന ആ ബ്രിട്ടീഷ് സായിപ്പിനെ കണ്ടുമുട്ടി. വളെരെ സാധു വായ മനുഷ്യന്‍ ‍. അദ്ദേഹം എന്നെ ഒരു ചെറു റബ്ബര്‍ ചങ്ങാടത്തില്‍ (DINGHY) കയറ്റി കായലിന്റെ നടുക്ക് കിടന്നിരുന്ന നൌകയിലേക്ക് കൊണ്ട് പോയി. ഞങ്ങള്‍ വരുന്നതും നോക്കി ടോമിന്റെ മദാമ്മ കാത്തിരിപ്പുണ്ടായിരുന്നു. രണ്ടുപേര്‍ക്കും 60 വയസ്സിലധികം പ്രായം തോന്നും. അവര്‍ എന്നെ അവരുടെ നൌകയിലെക്ക് സ്വാഗതം അരുളി.
പക്ഷെ ഒരു കുഴപ്പം, ചങ്ങാടത്തെക്കാള്‍ എട്ട് അടിയോളം ഉയരത്തിലാണ് ആ നൌകയുടെ മുകള്‍ തട്ട്; അവിടെ നിന്നും ഇട്ടു തന്ന കയറില്‍ തൂങ്ങിക്കയറാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ടോം, ഡിങ്കിയില്‍ അല്പം കുനിഞ്ഞ് നിന്നിട്ട്, അദ്ദേഹത്തിന്റെ മുതുകില്‍ ചവിട്ടി നൌകയിലേക്ക് കയറിക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു. ഞാനൊന്ന് പരുങ്ങി. എന്നെക്കാള്‍ പ്രയം കൂടിയ ആ മനുഷ്യന്റെ പുറത്ത് ചവിട്ടാന്‍ എനിക്കു വല്ലാത്ത സങ്കോചം തോന്നി. എന്നാല്‍ ആ സായിപ്പും മദാമ്മയും വീണ്ടും എന്നെ നിര്‍ബന്ധിച്ചു; മറ്റ് മാര്‍ഗമൊന്നും ഇല്ലാതിരുന്നതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാനതിനൊരുങ്ങുമ്പോള്‍ ഒരു രംഗം എന്റെ മനസ്സില്‍ തെളിഞ്ഞു; കാലാപാനി എന്ന സിനിമയിലെ ഒരു രംഗം: കുതിരവണ്ടിയില്‍ കയറാന്‍ ചവിട്ട് പടിയായി ഒരു നാട്ടുകാരനെ ഉപയോഗിക്കുന്ന വെള്ളക്കാരന്റെ നേര്‍ക്കുള്ള മൊഹന്‍ലാലിന്റെ ഡയലോഗ് ഉള്ള സീന്‍ ‍‍! ഇവിടെ ഇതാ ഒരു വെള്ളക്കാരന്‍ അദ്ദേഹത്തിന്റെ മുതുക് ഒരു ഭാരതീയന് ചവിട്ട് പടിയാവാന്‍ സന്നദ്ധനാവുന്നു!
പിന്നെ ഞാനൊന്നും നോക്കിയില്ല, ആ ചവിട്ടു പടിയില്‍ കാലൂന്നി അനായാസം നൌകയില്‍ കയറി.
മിസ്സിസ് ഡീ മദാമ്മ എനിക്കു സ്വഗതം അരുളി, എന്നിട്ട് അവരുടെ പിറകില്‍ നിന്ന ആരോടോ പറയുന്നതു കേട്ടു, "Chakka, this is our guest Prof. Mani"
അരാണീ ചക്ക എന്നറിയാന്‍ എനിക്കു കൌതുകം തോന്നി. എന്നാല്‍ അതൊരു നായ് ആണെന്നു പിന്നീട് മനസ്സിലായി. ഒരു നായക്ക് ഓടിച്ചാടാനുള്ള സ്ഥല സൌകര്യമില്ലാത്തതിനാല്‍ വ്യായാമക്കുറവുമൂലമാണെന്നു തോന്നുന്നു, ശരിക്കും ഒരു വലിയ ചക്കയുടെ ആകൃതിയാണ് ആ നായക്കു ഉണ്ടായിരുന്നത്.
ഒരു ചെറിയ കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളും ആ നൌകയില്‍ ഉണ്ട്. രണ്ടു കിടപ്പു മുറി, ഒരു ഡൈനിംഗ് കം ലിവിങ് കം കിച്ചണ്‍, കൂടാതെ സിറ്റൌട്ട്, സ്റ്റോറ് റൂം എന്നിവ അതിനകത്തുണ്ട്. ആറുമാസം വരെ കടലില്‍ കഴിയാന്‍ ഉതകുന്ന തരത്തില്‍ ഭക്ഷണവും വെള്ളവും സംഭരിച്ച് വയ്ക്കാനുള്ള സൌകര്യം, കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കനുള്ള വിന്‍ഡ് മില്‍, സോളാര്‍ പാനല്‍, മുതലായ സജ്ജീകരണങ്ങളും അതിലുണ്ട്.
സായിപ്പ് തന്റെ നൌക മുഴുവനും എന്നെ കാണിച്ച് തന്നു. അവരുടെ ലിവിങ് റൂമില്‍ രണ്ടു വിഭാഗങ്ങളായി കുറെ ഏറെ ഫോട്ടോകള്‍ ഒട്ടിച്ചു വച്ചിരുന്നു. ഞാന്‍ ആ ഫോട്ടോകളിലേക്ക് കണ്ണോടിക്കുന്നതു മനസ്സിലാക്കിയ ഡീ ചെറിയൊരു പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു, “ഇടതു വശത്തെ ഫോട്ടോകള്‍, ടോമിന്റെ മക്കളും, മരുമക്കളും; വലതു വശത്ത് കാണുന്ന ഫോട്ടൊകളിലുള്ളത് എന്റെ 7 മക്കളും, മരുമക്കളും അവരുടെ കുട്ടികളുമാണ്“ എന്നു. പിന്നെ നിഷ്കളങ്കമായ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ടോമിനെ ഒളികണ്ണിട്ടു നോക്കി മൊഴിഞ്ഞു, “ഞങ്ങള്‍ക്ക് കുട്ടികളില്ല“, എന്ന്!
എന്നെ ക്ഷണിച്ച് വരുത്തിയതിന്റെ ആവശ്യം ഇതായിരുന്നു: അവരുടെ നൌകയിലെ വയര്‍ലസ്സ് ഉപകരണം കേടായിരുന്നു. വയര്‍ലസ് ഉപകരണമില്ലാതെ ആയാല്‍ പുറം കടലില്‍ ഒറ്റപ്പെട്ടു പോവും. അതിനാല്‍ കേടുതീര്‍ത്താല്‍ മാത്രമെ കൊച്ചിയില്‍ നിന്നും പുറപ്പെടാന്‍ കഴിയൂ. അത് നന്നാക്കാന്‍ കൊച്ചിയിലുള്ള ഒരു സ്ഥാപനത്തിനെ ഏല്‍പ്പിച്ചു. ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം അവര്‍ കേടുതീര്‍ത്ത് തിരികെ ഏല്പിച്ചെങ്കിലും, ആ ഉപകരണം ശരിക്കും പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. സംശയ നിവാരണത്തിനായി ഒരു ഹാം റേഡിയോ ഓപ്പറേറ്റര്‍ ആയ എന്റെ സഹായം വേണം.
ഞാന്‍ അദ്ദേഹത്തിന്റെ വയര്‍ലസ്സ് ട്രാന്‍സീവര്‍ പരിശോധിച്ച് അത് അപ്പോഴും പ്രവര്‍ത്തന രഹിതമാണെന്ന കാര്യം അറിയിച്ചു. ടോം വളരെ ദുഃഖിതനായി. ട്രാന്‍സീവര്‍ നന്നാക്കാനേല്പിച്ച സ്ഥാപനത്തിനു അദ്ദേഹം ഏകദേശം 15000 രൂപയോളം കൊടുത്തു വെങ്കിലും സ്ഥിതി ഇതാണല്ലോ എന്ന് പരിതപിച്ചു. ശരിക്കും ആ സ്ഥാപനം ടോമിനെ കബളിപ്പിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ ട്രാന്‍സീവര്‍ നന്നാക്കിക്കൊടുക്കമെന്ന് ഞാന്‍ ഏറ്റു. ട്രാന്‍സീവര്‍ എന്റെ ലാബിലേക്ക് കൊണ്ടുവരികയും രണ്ടു ദിവസത്തിനകം തകരാറ് പരിഹരിക്കുകയും ചെയ്തു.
കേട് തീര്‍ത്ത് തിരികെ കൊടുത്തപ്പോള്‍, ഞാന്‍ ചെയ്ത ജോലിക്ക് എന്തു പ്രതിഫലമാണ് വേണ്ടതെന്ന് എന്നോടാരാഞ്ഞു. ഒന്നും വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ വിഷമമായി എന്നു തോന്നിയതുകൊണ്ട്, ഞങ്ങളുടെ നാട്ടുകാരന്‍ താങ്കളോടു ചെയ്ത ഒരപരാധത്തിന് പ്രായശ്ചിത്തമായി ഇതിനെ കണ്ടാല്‍ മതിയുന്നു പറഞ്ഞു സമാധാനിപ്പിച്ചു. അത് മറ്റൊരു സുഹൃത് ബന്ധത്തിന്റെ തുടക്കമായി. ഗ്രീഷ്മയെ ഡീയ്ക്കും ടോമിനും വലിയ ഇഷ്ടമായി. ഒന്നും മനസ്സിആവില്ലെങ്കിലും ആംഗലേയ ഭാഷ കേള്‍ക്കുന്നത് വളരെ ഇഷ്ട മായതുകൊണ്ട് ഗ്രീഷ്മയ്ക്കും<ലിങ്ക് > അവരെ വല്ലാതങ്ങ് പിടിച്ചു. അവളുടെ പക്കല്‍ ഒരു റബ്ബര്‍ കിളിയുണ്ട്, ഡീ മദാമ്മ സമ്മാനിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇപ്പോഴും, അത് കയ്യില്‍ കൊടുത്താല്‍ സ്പര്‍ശിച്ച് മനസ്സിലാക്കിയതിനുശേഷം അവള്‍ പറയും, അത് ഡീ മദാമ്മ തന്ന കിളിയാണെന്ന്.
അവലോസു പൊടിയും, അവലോസുണ്ടയും കായവറുത്തതും, കൂര്‍ക്കക്കിഴങ്ങുമെല്ലാം ടോമിനും ഡീയ്ക്കും വളരെ ഇഷ്ടമായി. കൊച്ചിയില്‍ നിന്നും, മടങ്ങുമ്പോള്‍ അവര്‍ക്ക് ഞങ്ങള്‍ സമ്മാനമായി അതെല്ലാം കൊടുത്തുവിട്ടു.
അവര്‍ കൊച്ചിയില്‍ നിന്നും പോയതിനുശേഷം വീണ്ടും ഒരിക്കല്‍ കൂടി വന്നു, കണ്ടു, പരിചയം പുതുക്കി..
പിന്നീടൊരിക്കല്‍ എനിക്കെഴുതി, ആക്സ് കാലിബര്‍ വിറ്റ്കിട്ടിയ പണം കോണ്ട് ഇന്‍ഗ്ലണ്ടില്‍ ഒരു ഗ്രാമപ്രദേശത്ത് മനോഹരമായ വീട് സ്വന്തമാക്കി എന്നും, ആ വീട്ടിലേക്ക് എന്നും എനിക്ക് സ്വാഗതം എന്നും. അവിടെ ഒരു കിടക്കയും, ഒരുനേരത്തെ ഭക്ഷണവും എന്നും എന്നെ കാത്ത് വച്ചിരിക്കുമെന്ന് ഡീ മദാമ്മ എഴുതിയത് ഭംഗി വാക്കല്ല എന്ന് വ്യക്തമായതുകൊണ്ട് ആ ഇ മെയില്‍ വായിച്ച് എന്റെ കണ്ണു നിറഞ്ഞു.

ദേശ, മത വര്‍ണ്ണ വ്യത്യാസമില്ലാത്ത സര്‍വത്രീക സൌഹൃദങ്ങള്‍ ഉണ്ടാവുകയും നില നില്‍ക്കണമെന്നും ആഗ്രഹിച്ചുകോണ്ട് ഈ പോസ്റ്റ് ഇവിടെ നിര്‍ത്തുകയാണ്.

കൃഷ്ണനുണ്ണിയും മണ്ടന്‍ മണിയും

24 വര്‍ഷം മുന്‍പ് ഞാന്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഒരു ലോഡ്ജില്‍ താമസിച്ച് പാര്‍ട്ട് ടൈം പഠനം നടത്തുന്ന കാലം. പരീക്ഷക്കാലമായതിനാല്‍ അവുധിയെടുത്ത് മുറിയില്‍ സഹമുറിയനായ സണ്ണിയുമൊത്ത് പഠിക്കുന്ന ഒരു ദിവസം ആരോ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് അവശതയോടെ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്. അവന്റെ കണ്ണ് നിറഞ്ഞിരുന്നു, ഒരു ഒറ്റ മുണ്ടും, വൃത്തിയുള്ളതെങ്കിലും കീറിയ ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടിനുള്ളില്‍ ഒരു പൂണൂല്‍ തെളിഞ്ഞുകാണാം. ഞങ്ങളെന്തങ്കിലും പറയുന്നതിനു മുന്‍പേ അവന്‍ ഒരു തുണ്ട് കടലാസ് എന്റെ നേര്‍ക്ക് നീട്ടിയിട്ട്, കൃഷ്ണനുണ്ണി എന്നാണ് പേരെന്നും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണവന്റെ അമ്മ എന്നും വിലകൂടിയ ഒരു മരുന്ന് വാങ്ങിക്കാന്‍ പണം തികയില്ല എന്നും ഇനി പതിനെട്ടു രൂപ എണ്‍പത്തഞ്ചു പൈസ കൂടി വേണം മരുന്ന് വാങ്ങാന്‍ എന്നും മറ്റും അവന്‍ ഗദ് ഗദത്തിനിടെ പറഞ്ഞൊപ്പിച്ചു. അവന് വേണ്ട പണം കൊടുക്കാമെന്നു കരുതി പേഴ്സ് തുറക്കാന്‍ തുടങ്ങിയ എന്നെ സണ്ണി തടഞ്ഞു. എന്നിട്ട് ആ പയ്യനോട് പറഞ്ഞു, “മരുന്ന് ഞങ്ങള്‍ വാങ്ങി ത്തരാം . നിന്റെ കയ്യിലുള്ള കാശെടുക്ക്”
അവന്‍ മടികൂടാതെ അവന്റെ കയ്യിലുള്ള പണവും മരുന്നിന്റെ കുറിപ്പും സണ്ണിയെ ഏല്‍പ്പിച്ചു.

അര കിലോമീറ്റര്‍ ദൂരത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ സണ്ണിയോട് സ്വകാര്യമായി ചോദിച്ചു, “നാളെ പരീക്ഷ ഉള്ളതല്ലേ, മരുന്നിനുള്ള പണം കൊടുത്ത് ഈ പയ്യനെ വിട്ടാല്‍ പോരെ?“
സണ്ണിയുടെ മറുപടി ഒരു ചെറു ചിരിമാത്രം.
മെഡിക്കല്‍ സ്റ്റോറിന്റെ മുന്നില്‍ എത്തിയ സമയം, അതുവരെ നിശബ്ദനായിരുന്ന കൃഷ്ണനുണ്ണി ആകെ പരിഭ്രാന്തനായി. അവന്‍ സണ്ണിയോട് അപേക്ഷിച്ചു, “ ചേട്ടാ എനിക്കു മരുന്ന് വേണ്ടാ, ഞാന്‍ വെറുതെ പറഞ്ഞതാ അമ്മ ചികിത്സയിലാനെന്ന്. എന്റെ കാശ് തിരികെ താ, ഞാന്‍ പോയേക്കാം” സണ്ണി അപ്പോഴേക്കും അവന്റെ കയ്യ് കടന്നു പിടിച്ചു. അവന്‍ യാചിച്ചു, “എന്നെ വിട് ഞാന്‍ പോട്ടെ“
“നീ എന്തിനാടാ കളവ് പറഞ്ഞേ“ സണ്ണി ചൂടായി. അവന്‍ വിക്കി വിക്കി പറഞ്ഞു, “വിശന്നിട്ടാ ചേട്ടാ“. സണ്ണി അവന്റെ കയ്യ് പിടിച്ച് വലിച്ച് നടക്കെടാ എന്നും പറഞ്ഞ് വേഗത്തില്‍ നടന്നു. സണ്ണി, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ലഷ്യമാക്കി യാണ് നടക്കുന്നതെന്നു ഞാന്‍ കരുതി. എന്നാല്‍ ആ പോക്ക് പോലീസ് സ്റ്റേഷന്റെ എതിര്‍ വശത്തുള്ള ഒരു ഹോട്ടലില്‍ ചെന്ന് അവസാനിച്ചു. “നിനക്ക് വിശക്കുന്നുണ്ടെങ്കില്‍ അതു പറഞ്ഞാല്‍ പോരെ. ഇതാ ഇവിടുന്ന് വയറ് നിറച്ചു കഴിച്ചോ”

ആ പയ്യന്‍ വാരി വലിച്ച് തിന്നുന്നതിനിടയില്‍ ഞാന്‍ സണ്ണിയോട് രഹസ്യമായിചോദിച്ചു, ഇവന്‍ കളവു പറയുകയാണെന്ന് സണ്ണി എങ്ങെനെ മനസ്സിലാക്കി?
സണ്ണി എന്നെ ഒരു നോട്ടം നോക്കി, സഹതാപത്തോടെയുള്ള ഒരു നോട്ടം! എന്നിട്ടൊരു ചോദ്യം: “എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നു നോര്‍ത്തിലേക്ക് എന്ത് ദൂരം കാണും?
“ഒരു രണ്ട് മൂന്ന് കി മി“ - ഞാന്‍ .
“അപ്പോള്‍ ആശുപത്രിക്കടുത്തുള്ള ആരെയെങ്കിലും സമീപിച്ച് സഹായം ചോദിക്കാതെ ഇത്ര ദൂരം താണ്ടിവന്ന് നമ്മളെ ത്തന്നെ കാണണമായിരുന്നുവോ?, അതോ നിന്നെപോലെ ഉദാര മനസ്കര്‍ എറണാകുളം നഗരത്തില്‍ വേറെ ഇല്ല എന്നാണോ?“ എനിക്കുത്തരം മുട്ടി.

ഭക്ഷണത്തിനു ശേഷം ആ പയ്യന്റെ പണം സണ്ണി തിരികെ കൊടുത്തു. എന്നിട്ട് അവനോട് യാത്ര പറയുന്ന സമയം, അവന്‍ എന്തോ പ്രതീക്ഷിച്ച് സണ്ണിയെ നോക്കുന്നതുപോലെ തോന്നി. “ എന്താടാ“, ഞാന്‍ ചോദിച്ചു.
“ചേട്ടാ, ആ മരുന്നിന്റെ കുറിപ്പടി തിരിച്ച് തന്നില്ല..”
സണ്ണി അവനെ ഒന്നു നോക്കി, ദഹിപ്പിക്കുന്ന നോട്ടം. എന്നിട്ട് പോക്കറ്റില്‍ നിന്നും ആ കടലാസെടുത്ത് അവന്റെ മുന്‍പില്‍ വച്ച് പിച്ചി ക്കീറി. എന്നിട്ട് അവനോടാക്രോശിച്ചു, “ഓടെടാ” എന്ന്. അവന്‍ ഓടി.
********************************************
ഈ സംഭവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞുകാണും, തൃശൂര്‍ക്ക് പോകാന്‍ ബസ് സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന ഒരാള്‍ എന്നെ വിളിച്ച്നിര്‍ത്തി: “ചേട്ടാ, എന്നെ ഒന്നു സഹായിക്കണം. ഞാന്‍ തിരുവനന്തപുരത്തു പോയിട്ട് വരികയാ. എറണാകുളത്ത് വച്ച് എന്റെ ബാഗും പണവുമെല്ലാം നഷ്ടപ്പെട്ടു. എനിക്ക് കൊഴിക്കോടെത്തണം. രണ്ട് ദിവസമായി ഞാന്‍ സ്റ്റേഷന്‍ പരിസരത്ത് അലയുകയാണ്. എനിക്ക് കോഴിക്കോടെത്താനുള്ള പണം കടം തരാമോ”
സാധാരണയായി കയ്യില്‍ പൈസ വച്ചുകൊണ്ട് “ഇല്ല“ എന്ന് പറയാന്‍ മനസ്സു വരില്ല എങ്കിലും എന്നില്‍ “സണ്ണി എഫക്റ്റ്“ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നതു കൊണ്ട് പണം കൊടുക്കുന്നതിനുമുന്‍പ് ഇവന്‍ കളവു പറയുകയല്ല എന്നു ഉറപ്പിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ അയാളെ ആപാദ ചൂ- അല്ലെങ്കില്‍ വേണ്ട, അടിമുടി ഒന്ന് വീക്ഷിച്ചു: എണ്ണക്കറുപ്പിന്റെ നിറം, എന്നെക്കാള്‍ ആരോഗ്യവാന്‍ , രണ്ട് ദിവസം അലഞ്ഞ് നടന്ന് ലക്ഷണമൊന്നും ഇല്ല, പോരാത്തതിന് ക്ലീന്‍ ഷേവ് ചെയ്ത മുഖവും. സംഭവം പറ്റിക്കലാണെന്ന് എനിക്കു മനസ്സിലായി, ആള്‍ കൊഴിക്കോട് കാരനല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.(കോഴിക്കോടും കണ്ണൂരും നല്ല മനുഷ്യര്‍ മാത്രമേയുള്ളു എന്നതാണ് എന്റെ അനുഭവം).
ഏതയാലും ഞാന്‍ അയാള്‍ക്ക് കോഴിക്കോടേക്ക് ഒരു റ്റിക്കറ്റ് എടുത്തു കൊടുക്കാമെന്ന് സമ്മതിച്ചു. തൃശൂര്‍ വരെ ഞാനും ബസ്സിലുണ്ടാവുമെന്ന് പറഞ്ഞിട്ടും ടിയാന് കുലുക്കമില്ല. അങ്ങനെ ഞങ്ങള്‍ ഒരു കോഴിക്കോടെക്കുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ കയറിപ്പറ്റി. എന്റെ വലതു വശത്ത് തന്നെ അയാളെ ഇരുത്തി. എനിക്കൊരു തൃശൂര്‍ ടിക്കറ്റും അയാള്‍ക്കൊരു കോഴിക്കോട് ടിക്കറ്റും എടുത്ത് ബാക്കി പണം പേഴ്സില്‍ തിരുകി പാന്റിന്റെ പോക്കറ്റില്‍ ഇട്ടു. അന്നും ഇന്നും എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, ബസ്സില്‍ കയറിയാല്‍ ഉടനെ ഉറക്കം വരും; സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും. ഇപ്രാവശ്യവും അതു തന്നെ സംഭവിച്ചു. വണ്ടി തൃശൂര്‍ സ്റ്റാന്റില്‍ നിന്നും പുറപ്പെടാറായപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ചാടി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സഹയാത്രികനെ കണ്ടില്ല. ഇറങ്ങാനുള്ള തത്രപ്പാടില്‍ മറ്റൊന്നും ചിന്തിക്കാതെ, ഓടിത്തുടങ്ങിയ ബസ്സില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി. ഒരു ഓട്ടോ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാന്റ്സിന്റെ പിന്‍ പോക്കറ്റില്‍ പെഴ്സ് തപ്പി. അത്ഭുതം! പെഴ്സുമില്ല , പേഴ്സിട്ടിരുന്ന പോക്കറ്റുമില്ല! അതാരോ സുന്ദരമായി മുറിച്ചെടുത്തിരിക്കുന്നു!! വേറൊരത്ഭുതം കൂടി കണ്ടു, ഞാന്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചു പോയ ഓട്ടോയുടെ അകത്ത് എന്റെ സഹ സഞ്ചാരിയിരിക്കുന്നു!
ഞാനൊരു മണ്ടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

ദൈവങ്ങള്‍ക്കും ട്രേഡ് മാര്‍ക്ക്!

ഐ പി അവകാശവും, പേറ്റന്റും, ട്രേഡ് മാര്‍ക്കും ദൈവങ്ങളുടെ പേരിലും ആകാമോ?
മുകളില്‍കാണിച്ച ലിങ്കിലൊന്നു ക്ലിക്കുക (http://secularcitizen.net/public-interest-litigation/)