Monday, November 16, 2009

കെ എസ് യു, എസ് എഫ് ഐ സിന്ദാബാദ്

എന്റെ സ്ക്കൂള്‍ ജീവിതകാലത്ത് എനിക്കു വലിയ രാഷ്ട്രീയ ബോധമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞാന്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചത് കെ എസ് യു വിനു വേണ്ടിയാണ്. ക്ലാസിലെ ചങ്ങാതിയായ റോയിയോടൊപ്പമാണ്, സ്കൂള്‍ തെരഞ്ഞടുപ്പില്‍ വോട്ട് തേടി മറ്റു ക്ലാസുകളില്‍ പോയത്. കാര്യമൊന്നും അറിയാതെ കൂട്ടുകാരനെ അനുഗമിക്കുകയായിരുന്നു ഞാന്‍. വലിയ വീട്ടിലെ കുട്ടികളും, ക്ലാസിലെ മുന്‍ നിര ബഞ്ചുകളില്‍ ഇരിക്കുന്നവരുമൊക്കെ കെ എസ് യു ആണെങ്കില്‍, പാവപെട്ടവരുടെ മക്കളും, താന്തോന്നികളായ പിന്‍ ബഞ്ചില്‍ ഇരിക്കുന്ന കുട്ടികളും അന്ന് എസ് എഫ് ഐക്കാരായിരുന്നു. അതുകോണ്ട് എസ് എഫ് ഐ കുട്ടികള്‍ മോശക്കാരാണെന്നു അന്നു ഞാന്‍ കരുതി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഒരു ദിവസം താന്തോന്നിയും, പിന്‍ബഞ്ചിലിരിക്കുന്നവനും എസ് എഫ് ഐ കാരനുമായ പ്രകാശന്‍ ക്ലാസ്സില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചത്: “ഇന്‍ഡ്യന്‍ ഭരണ ഘടനയില്‍ തെറ്റുണ്ട്. അത് തിരുത്തണം” എന്ന്. ഇതുകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി. പ്രകാശന്‍ “ചീനച്ചാരച്ചോരന്‍“(അന്ന് കമ്മ്യുണിസ്റ്റുകാ‍രെ കൊണ്‍ഗ്രസ്സ്കാര്‍ കളിയാക്കിയിരുന്നത് ഈ പദം ഉപയോഗിച്ചായിരുന്നു) ആണെന്നും ഭാരതമാതാവിന്റെ പവിത്രതയെ ആണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും ചില കുട്ടികള്‍ക്ക് തോന്നി. പ്രകാശന്റെ പ്രസ്താവന ഹെഡ് മാസ്റ്ററുടെ ചെവിയിലെത്തിക്കാന്‍ കുട്ടികള്‍ മത്സരിച്ചു.
വിവരം അറിഞ്ഞ് ഹെഡ് മാസ്റ്ററായ കെ. പി. ശിവരാമ മേനോന്‍ ബി എ. ബി എല്‍ ക്ലാസിലെത്തി. മാഷിന്റെ കയ്യില്‍ ഒരു ചൂരല്‍ വടി. എന്തും സംഭവിക്കാവുന്ന അവസ്ഥ. (അദ്ദേഹത്തെ ബഹുമാനത്തോടൊപ്പം എല്ലാവര്‍ക്കും ഭയവും ആയിരുന്നു).
അദ്ദേഹം പ്രകാശനെ അടുത്തേക്ക് വിളിച്ചു; എന്താണ് പറഞ്ഞതെന്ന് ചോദിച്ചു.ഭരണ ഘടനയെപ്പറ്റി താനൊന്നും പറഞ്ഞില്ല എന്ന് പറഞ്ഞ് ഹെഡ് മാസ്റ്ററുടെ ശിക്ഷയില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനു പകരം പ്രകാശന്‍ താന്‍ പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിച്ചു.
കടുത്ത ശിക്ഷ പ്രതീക്ഷിച്ചിരുന്ന പ്രകാശന്റെ എതിരാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹെഡ് മാസ്റ്റര്‍ പറഞ്ഞത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു: “പ്രകാശന്‍ പറഞ്ഞത് ശരിയാണ്. ഇന്‍ഡ്യന്‍ ഭരണ ഘടന ലിഖിതവും ഭേദപ്പെടുത്താ‍വുന്നതുമാണ്. അതില്‍
തെറ്റുണ്ടെന്നു കണ്ടാല്‍ തിരുത്തണം എന്നു പറയുന്നത് കുറ്റമൊന്നുമല്ല”
അന്നു മുതല്‍ ഞാന്‍ പ്രകാശനെ ആരാധനയോടെ കാണാന്‍ തുടങ്ങി.

എന്നാല്‍ കെ എസ് യുക്കാരെ മോശക്കാരാ‍യി തോന്നാനും ഒരു കാരണം അക്കാലത്തുണ്ടായി. സ്കൂള്‍ വഴി എല്ലാ കുട്ടികള്‍ക്കും ഓരോ പാക്കറ്റ് നെല്‍ വിത്ത് കെ എസ് യു വിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുന്നു. അതിനു, കെ എസ് യു നല്‍കുന്ന ഒരു ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതിയത്രെ. മിക്കവാറും എല്ലാ കുട്ടികളും കെ എസ് യു വിന്റെ പേരും കൊടിയുമുള്ള ഫോമുകള്‍ പൂരിപ്പിച്ച് വരിവരിയായില്‍ നിന്നു നെല്‍ വിത്ത് വാങ്ങി. അതോടൊപ്പം ഒരു പാക്കറ്റ് വളവും സൌജന്യമായി കിട്ടി. എന്റെ വീട്ടു മുറ്റത്ത് തന്നെ നെല്ലു പാകി മുളപ്പിച്ചു. ഞാറ്റു പരുവമായപ്പോള്‍ അവ കാറ്റിലാടുന്നതു കണ്ട് സന്തോഷിച്ചു. ആ സംരംഭം സംഘടിപ്പിച്ച കെ എസ് യുക്കാരെ ഞാന്‍ മനസ്സാ ശ്ലാഘിച്ചു. എന്നാല്‍ പിന്നീട് മനസ്സിലായി, നെല്‍ വിത്ത് വിതരണം ചെയ്തത് സര്‍ക്കാരായിരുന്നു എന്നും, കെ എസ് യു വിന്റെ റോള്‍ അതിനുള്ള അപേക്ഷാ ഫാറം അച്ചടിച്ച് വിതരണം ചെയ്യുക മാത്രമായിരുന്നൂ എന്നും.
*********************************
തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നത് ഇന്ദിരാഗാന്ധി രക്തസാക്ഷിയായ ദിവസമായിരുന്നു.
അക്കാലത്ത് എസ് എഫ് ഐക്കാര്‍ ശക്തരായിരുന്നു. കെ എസ് യുവിന് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഉള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ അവര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍, കെ എസ് യുക്കൊടി മാറ്റി വേറൊരു തന്ത്രം മെനയും. “Impartial Student Front" എന്ന ഒരു സംഘടന രൂപം കൊള്ളുകയും ആ സംഘടനയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കെ എസ് യു വിന്റെ നേതാക്കളുമാവും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഈ കഥയൊന്നും അറിയാതെ, കലാലയ കക്ഷി രാഷ്ട്രീയത്തെ അപലപിച്ചുകൊണ്ട് സ്വതന്ത്രരായ Impartial Student Front നു വോട്ട് ചെയ്യും. ഈ തന്ത്രം വിജയകരമായി നടപ്പാക്കുന്ന തിനിടയിലാണ് കെ എസ് യു വിനു അങ്കലാപ്പുണ്ടാക്കുന്ന ഒരു നടപടി കോളെജ് അധികൃതരില്‍ നിന്നും ഉണ്ടായത്: അതു വരെ രണ്ടാം തരക്കാരായി അവഗണിക്കപ്പെട്ടിരുന്ന, വയോജന വിദ്യാര്‍ഥികള്‍ എന്ന് പരിഹസിച്ചിരുന്ന പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം കൊടുത്തു എന്നതായിരുന്നു അത്. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ ആണെന്നും, അവര്‍ ഇടതു പക്ഷ ചിന്താഗതിക്കാരാണെന്നും അവര്‍ക്ക് വോട്ട് അവകാശം കിട്ടിയാല്‍ അത് എസ് എഫ് ഐ ക്ക് അനുകൂലമാവുമെന്നും കെ എസ് യു ക്കാര്‍ കണക്കുകൂട്ടി. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ അവര്‍ ഒരു
പ്ലാന്‍ ആസൂത്രണം ചെയ്തു. സായഹ്ന ക്ലാസില്‍ പഠിക്കുന്നവരില്‍ അധികം പേരും എറണാകുളം, ആലുവ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഐലന്‍ഡ് എക്സ് പ്രസ്സ് എന്ന തീവണ്ടിയിലായിരുന്നു എല്ലാവരും തൃശൂരില്‍ എത്തിയിരുന്നത്. പതിവുപോലെ കോളേജ് തെരഞ്ഞടുപ്പ് ദിവസവും ഞങ്ങള്‍ ഐലന്‍ഡ് എക്സ്പ്രസ്സില്‍ യാത്ര തുടങ്ങി. എന്നാല്‍ അങ്കമാലിയിലത്തിയപ്പോള്‍ ട്രെയിന്‍ നിന്നു. സമയം ഏറെ കഴിഞ്ഞിട്ടും വണ്ടി നീങ്ങാതിരുന്നപ്പോഴാണ് പന്തികേട് തോന്നിയത്.
ഞങ്ങല്‍ സ്റ്റേഷന്‍ മാസ്റ്ററോട് കാരണം തെരക്കിയപ്പോള്‍ അറിഞ്ഞത്, തൃശൂര്‍ സ്റ്റേഷനിലേക്ക് ആരോ വിളിച്ചു പറഞ്ഞത്രേ,
ഐലന്‍ഡ് എക്സ്പ്രസ്സില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്. അതിനാല്‍ പരിശോധനക്കായി നിര്‍ത്തി ഇട്ടിരിക്കുകയാണ്. മണിക്കൂറൂകള്‍
കഴിഞ്ഞപ്പോള്‍ ഡോഗ് സ്ക്വാഡ് എത്തി ഒരോ കമ്പാര്‍ട്ട്മെന്റും അരിച്ച് പറുക്കി ബോംബില്ല എന്നുറപ്പാക്കി. ഈ പരിശോധന
കഴിഞ്ഞപ്പോള്‍ സമയം ഏഴര മണി. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ 8 മണി വരെ സമയം ഉണ്ട്. ഇനി ഏതായാലും വോട്ട് ചെയ്യാനോ ക്ലാസില്‍ കയറാനോ സമയം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഞങ്ങളെല്ലാവരും അങ്കമാലിയില്‍ നിന്നും ബസ്സില്‍ എറണാകുളത്തേക്ക് മടങ്ങി.
പാര്‍ട്ട് ടൈം കാര്‍ കൂട്ടത്തോടെ വന്ന് എസ് എഫ് ഐ യ്ക്ക് വോ‍ട്ടുചെയ്യും എന്ന എസ് എഫ് ഐ യുടെ പ്രതീക്ഷ അസ്ഥാനത്തായി. ബോബ് ഭീഷണി മുഴക്കി തീവണ്ടി വൈകിച്ചത് കെ എസ് യുക്കാരാണെന്ന് ന്യായമായും അവര്‍ സംശയിച്ചു. അവരും മറ്റൊരു പകരം വീട്ടല്‍ പ്ലാന്‍ ചെയ്തു. അന്നു രാത്രി തന്നെ പത്രം ഒഫീസുകളില്‍ കെ എസ് യുക്കാര്‍ ചെയ്ത ചതിയെപറ്റി വാര്‍ത്ത കൊടുത്തു. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കിടയില്‍ കെ എസ് യുവിന്റെ ഈ ചതി പ്രയോഗത്തെ പറ്റി പ്രചരണം കൊടുത്തു. Impartial Student Front എന്നത് കെ എസ് യു തട്ടിക്കൂട്ടിയതാണെന്നും, ബോംബ് ഭീഷണി അവരുടെ സൃഷ്ടിയാണെന്നും പ്രചരിപ്പിച്ച് സംശയത്തിന്റെ കരിനിഴനിലില്‍ നിര്‍ത്താനും, നിക്ഷ്പക്ഷരായ കുട്ടികളില്‍ കെ എസ് യു വിരുദ്ധ വികാരം ഉളവാ‍ക്കാനും പ്രചാരകര്‍ക്ക് കഴിഞ്ഞു.പിറ്റേന്ന് രാവില ആയിരുന്നു റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് വോട്ട്
ചെയ്യാനുള്ള അവസരം. പിന്നെ പറയേണ്ടല്ലോ. തെരഞ്ഞെടുപ്പ് ഫലം കെ എസ് യു വിന് പ്രതികൂലം ആയിരുന്നു.
അങ്ങനെ ആ വര്‍ഷത്തെ കോളേജ് യൂണിയന്‍ ഭരണം എസ് എഫ് ഐ യുടെ കയ്യില്‍ കിട്ടി.

(കുറെ ദിവസങ്ങള്‍ക്ക് ശേഷം “ബോംബ്“ വച്ച ആളെ പിടികിട്ടി. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആയതുകൊണ്ട് തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഉറപ്പില്‍ വെറുതെ വിട്ടു എന്നും കേട്ടു. )

Saturday, October 24, 2009

ഹോമിയോപ്പതിയും ഞാനും

ചെറുപ്പകാലത്ത് ഹോമിയോ മരുന്ന് ആയിരുന്നു ചെറിയ സുഖങ്ങള്‍ക്ക് തന്നിരുന്നത്. എനിക്കോര്‍മയുള്ള വലിയ ഹോമിയോ ചികിത്സ കിട്ടിയത് ഒരു പട്ടി കടിച്ചപ്പോഴാണ്. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്, പാവം വളര്‍ത്ത് നായ് എന്റെ കയ്യില്‍ അമര്‍ത്തി കടിച്ചത്. പട്ടിയുടെ എല്ലാ പല്ലുകളും എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി.അന്ന് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന എന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഭാസ്കരന്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. അദ്ദേഹം മുറിവ് പതഞ്ഞു പൊങ്ങുന്ന് ഒരു ദ്രാവകം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നെ കഴിക്കാന്‍ മധുരമുള്ള പൊടിയും പൊതിഞ്ഞു നല്‍കി. ഈ പൊതി മരുന്ന് കാരണമാവും “ഹോമിയോ പ്പൊതി“ അയതെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.

ഈ പോസ്റ്റ് രണ്ട് ഹോമിയോ അനുഭവങ്ങളെ പറ്റിയാണ്, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്:

1. എന്റെ ഒരു സുഹൃത്ത് ഹോമിയോപ്പതിയില്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഈ ചികിത്സാ സമ്പ്രദായം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനും ശ്രമിച്ചു. കുറേ ഹോമിയോ “മരുന്നുകള്‍“ ഞാനും വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആടുകളില്‍ ഒന്നു കിടപ്പിലായി. അതിന്റെ കാല്‍ മുട്ടുകളില്‍ നീര്‍ക്കെട്ട് വന്നു വീങ്ങി. തൊട്ടടുത്തുള്ള വെറ്റിനറി സര്‍ജനെ കാണിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ കുറേ നാള്‍ കഴിഞ്ഞു. കാല്‍ മുട്ടുകളിലെ നീര്‍ക്കെട്ട് കുറഞ്ഞില്ല, മാത്രവുമല്ല, തേയ്മാനം സംഭവിക്കാതെ കുളമ്പുകള്‍ വളര്‍ന്നു. ഇനി ഒരിക്കലും നടക്കാനാവാത്ത വിധം ആവുമോ എന്ന് ഞാന്‍ ആശങ്കിച്ചു.

ഞാന്‍ ഇക്കാര്യം എന്റ് സുഹൃത്തുമായി ചര്‍ച്ച ചെയ്തു, ഞങ്ങള്‍ മെറ്റീരിയ മെഡിക്ക റഫര്‍ ചെയ്ത് ബ്രയോണിയ എന്ന റെമഡി പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 30C പൊട്ടന്‍സിയുള്ള ബ്രയോണിയ കഴിപ്പിച്ചു. നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ബ്രയോണിയ മാതൃദ്രാവകം തുണിയില്‍ നനച്ച് കെട്ടിയും വച്ചു. ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നീര്‍ക്കെട്ട് മാറി, തങ്കമണി എന്ന ആട് നാലുകാലില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തൂടങ്ങി. നീണ്ടു വളര്‍ന്ന കുളമ്പുകള്‍ മുറിച്ച് മാറ്റിയതോടെ അവള്‍ എഴുന്നേറ്റ് നടക്കാനും ആരംഭിച്ചു.

2. ഇരുപത് വര്‍ഷം മുന്‍പ്; ഒരു രാ‍ത്രിയില്‍ എന്റെ ചേച്ചിയുടെ 8 വയസ്സുള്ള മകന്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു. അവന്‍ മൂത്രമൊഴിക്കുന്നത് രക്തം തന്നെ! ഞങ്ങള്‍ എല്ലാവരും അങ്കലാപ്പിലായി. ആ രാത്രിയില്‍ ഒരു ഡോക്ടറെ കാണുക എന്നത് ഗതാഗത സൌകര്യവും ഫോണുമൊക്കെ വിരളമായിരുന്ന അന്ന് വലിയ പ്രശ്നം തന്നെ ആയിരുന്നു. നേരം വെളുത്തിട്ട് ഡോക്ടറെകാണാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ സുഹൃത്തിനോടൊന്ന് ഇതെ പറ്റി പറയാം എന്നു കരുതിയത്. (അദ്ദേഹവും ഞാനും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നു) ഞങ്ങള്‍ ഇക്കാര്യം ഹാം റേഡിയോ വഴി സാംസാരിച്ചു. അദ്ദേഹം കുട്ടിയുടെ മൂത്രം എടുത്ത് ഒരു ചെറിയ കുപ്പിയില്‍ കുറച്ച് നേരം വച്ചിട്ട് എന്ത് സംഭവിക്കുന്നു എന്നു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. കുപ്പിയുടെ അടിയില്‍ രക്ത വര്‍ണ്ണത്തിലുള്ള മൂത്രം ചുവന്ന ചെറു മണ്‍ തരികള്‍ പൊലെ അടിഞ്ഞുകൂടി. ഞാന്‍ ഈ വിവരം അറിയിച്ചപ്പോള്‍ LYCOPODIUM എന്ന റെമഡി കൊടുക്കാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. അത് രണ്ട് പ്രാവശ്യം കൊടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മൂത്രം നിറം മാറി തുടങ്ങി. പിറ്റേന്ന് രാവിലെ മൂത്രം പരിശോധിച്ചപ്പോള്‍ സാധാരണ നില കൈവരിച്ചതായി മനസ്സിലായി. ഡോക്ടറെ കാണാന്‍ പിന്നീട് പോകേണ്ടി വന്നില്ല.

Wednesday, October 21, 2009

സ്വകാര്യ കൊളെജുകള്‍ മറുപടിക്കൊരു മറു പിട

പ്രിയപ്പെട്ടവരെ,
ചെറിയ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി.
പ്രൊഫഷണല്‍ കോഴ്സുകള്‍, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് പഠന നിലവാരത്തെ പറ്റി വേറെ ഒരു പോസ്റ്റ് തയ്യാറാക്കുന്നതുകൊണ്ട്, ഈ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കാര്യങ്ങള്‍, പഠന നിലവാരം തീരെ താഴ്ന്ന് പോയിരിക്കുന്നു എന്നും, മികവിന്റെ കേന്ദ്രങ്ങള്‍ എന്ന് കോടതി അഭിപ്രായപ്പെട്ട സ്വാശ്രയ കോളേജുകളിലെ സ്ഥിതി ദയനീയമാണെന്നും ആണ്.
തറവാടിയും, എഴുത്തു കാരിയും പറഞ്ഞ കാര്യങ്ങള്‍ ഈ നിലവാരത്തകര്‍ച്ചയ്ക്ക് ഒരു കാരണമാണ്.
എന്നെ വളരെ നന്നായി അറിയുന്ന ഒരു സുഹൃത്ത് ( അദ്ദേഹത്തിന്റെ മകള്‍ അന്നു കുസാറ്റില്‍ പഠിക്കുന്നു) എന്നോടൊരിക്കല്‍ ആവശ്യപ്പെട്ടത്, തനെ മകള്‍ക്ക് സെഷണല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ മകളുടെ അധ്യാപകനോട് അഭ്യര്‍ഥിക്കണമെന്നായിരുന്നു;
അതിനെക്കാളേറെ എനിക്ക് ലജ്ജ തോന്നിയത്, എന്റെ അദ്ധ്യാപികയും കുസാറ്റിലെ പ്രൊഫസറുമായ വ്യക്തി അവരുടെ മകള്‍ക്ക് മാര്‍ക്ക് കൂട്ടിയിടണമെന്ന് പറഞ്ഞപ്പോഴാണ്!

അനാഗതശ്മശ്രു , താങ്കളുടെ പോസ്റ്റ് കാണിച്ചു തന്നതിനു നന്ദി. ഞാന്‍ അവിടെ കമന്റ് ഇടുന്നതാണ്.

സുനില്‍ കൃഷ്ണന്‍, ഈ പോസ്റ്റിന്റെ പ്രാധാന്യം വിലയിരുത്തിയതിനു നന്ദി. ഈ വിഷയത്തില്‍ മനസ്സില്‍ തിങ്ങി വരുന്ന പല കാര്യങ്ങളും പറയാന്‍ സമയവും സന്ദര്‍ഭവും കിട്ടാന്‍ കാത്തിരിക്കുകയാണ്, ഞാന്‍.

ജോജു,
....മുന്‍വിധിയോടെ എഴുതിയ ഉപരിപ്ലവമായ ഒരു പോസ്റ്റ് ... എന്നു പറയാനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
ജോജു കരുതുന്നതു പോലെ, കോടതിയുടെ അഭിപ്രായത്തിനുള്ള പ്രതികരണം തന്നെ യാണ് ഈ പോസ്റ്റ്. ജോജു എഴുതുന്നു,
“ഒരു സ്ഥാപനം സ്വകാര്യസ്വാശ്രയമായതുകൊന്ടു മാത്രം മികവിന്റെ കേന്ദ്രമാകുമെന്നോ, സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മികവിന്റെ കേന്ദ്രമാകാന്‍ പറ്റില്ല എന്നോ ഉള്ള വിചാരമൊന്നും എനിയ്ക്കില്ല.“
രണ്ട് വര്‍ഷം മുന്‍പ് ജോജുവിന്റെ അഭിപ്രായം ഇതായിരുന്നില്ലല്ലോ?

ജോജുവിന്റെ അല്ലെങ്കില്‍ സ്വാശ്രയ ആരാധകരുടെ അഭിപ്രായത്തില്‍. മികച്ച സ്ഥാപനങ്ങളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ സാധ്യത ഉള്ളത് സ്വകാര്യ സ്വാശ്രയ കോളെജുകള്‍ക്കാണല്ലോ. എന്നിട്ടും എന്തുകൊണ്ട് അവ മുന്നിലെത്തുന്നില്ല? ചിന്തിക്കേണ്ടുന്ന ഒരു വിഷയം അല്ലേ അത്?
മികവു പാലിക്കാന്‍ കഴിയാത്തത് ...പക്ഷേ എന്തിനും ഏതിനും സ്വകാര്യസ്വാശ്രയങ്ങളെ പഴിചാരുകയും പ്രവര്‍ത്തനസ്വാതന്ത്ര്യയോ അവയുടെ അവകാശങ്ങളോ പരിഗണിയ്ക്കാതെ അവയെ ശ്വാസം മുട്ടിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടി... കൊണ്ടാണല്ലേ? അതല്ലാതെ കൂടുതല്‍ ഫീസ് വാങ്ങുന്നതുകൊണ്ടോ, കുറഞ്ഞ ശമ്പളത്തിലും, സേവന വ്യവസ്ഥകളിലും ജോലി ചെയ്യാന്‍ തയ്യാറാവുന്ന അദ്ധ്യാപക അനധ്യാപക ജീവന ക്കാരുടെ കഴിവു കുറവോ ഒന്നുമല്ല അല്ലേ?
ജോജുവിന്റെ ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകണമെങ്കില്‍ മാനേജുമെന്റു നന്നായിരിയ്ക്കണം, അവയ്ക്ക് നല്ല വിഷന്‍ ഉണ്ടായിരിയ്ക്കണം, അവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിയ്ക്കണം, അധ്യാപകര്‍ നല്ലതായിരിയ്ക്കണം, വിദ്യാര്‍ത്ഥികള്‍ നല്ലതായിരിയ്ക്കണം.. അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഈ മേന്മകള്‍ സ്വാശ്രയത്തിനു കൂടുതല്‍ ഉണ്ടാവും എന്നു കരുതുന്നത് എത്രമാത്രം ശരിയാണ്? കോളേജ് വളപ്പില്‍ എഴുതിവയ്ക്കുന്ന “വിഷനും“ “മിഷനും“ മീതെ മറ്റൊരു സ്വകാര്യ വിഷന്‍ ഉണ്ടെന്ന കാര്യം അറിയില്ല എന്നുണ്ടോ?

വിജയ ശതമാനം കൊണ്ടുള്ള വിനോദമല്ല, ഈ പോസ്റ്റിനു പ്രചോദനം. അറിഞ്ഞ വസ്തുതകള്‍ പങ്കു വച്ചു എന്നേ ഉള്ളു. ഓരോ കോളെജുകള്‍ക്കും അവരുടെ വിജയ ശതമാനം കൂടാത്തതിനു പ്രതേകം കാരണങ്ങള്‍ ഉണ്ടാവാം. അതെ പറ്റി അവര്‍ ആലോചിക്കുമെന്നും വേണ്ട തിരുത്തലുകള്‍ വരുത്തുമെന്നും നമുക്ക് ആശിക്കാം.
സര്‍ക്കാര്‍ സ്വാശ്രയം ആയത് കൊണ്ടാണ് ആ കൊളേജുകള്‍ക്ക് സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മുന്നിലെത്താന്‍ കഴിഞ്ഞതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ ജോജു.
സര്‍ക്കാര്‍ സ്വാശ്രയ കോളെജുകള്‍ മുന്നിലാണെന്നും, എന്നാല്‍ പിന്നിലായ ചില സ്വാശ്രയക്കോളെജുകള്‍ പിറകിലായതിനു ഉത്തരവാദിത്വം ആ കൊളേജുകള്‍ ഏറ്റെടുക്കില്ല എന്നും ഒരു മുന്‍ ധാരണ ജോജുവിനുള്ളതു പോലെ തോന്നുന്നു. പരാജയത്തിനും
വിജയത്തിനും കാരണങ്ങള്‍ കണ്ടെത്തി തിരുത്തി പോകുന്ന നടപടി അവര്‍ കയ്ക്കൊള്ളും എന്നാണെന്റെ അനുഭവം.
ഒരു സ്വകാര്യ സ്വാശ്രയ അനുകൂലി എന്നതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയ്ക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും കൂടി വേണ്ടേ?

തറാവാടിയുടെ പരിഹാസത്തിനൊരു അനുബന്ധം: ഈയിടെ എന്നെ പരിചയമുണ്ടെന്നു പറഞ്ഞ് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു: ഒരു നൂറ് നൂറ്റമ്പതു കോടി മുടക്കാന്‍ തയ്യറായി ഒരു എന്‍ ആര്‍ ഐ ടീം വന്നു പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു എഞ്ചിനീയറിംഗ് കോളേജ് വിലയ്ക്ക് വാങ്ങണം. പറ്റിയ കോളേജ് കണ്ടെത്താന്‍ സഹായിക്കണം, എന്ന്. ഞാന്‍ അദ്ദെഹത്തൊട് ചോദിച്ചു, നിങ്ങള്‍ പറഞ്ഞ ടീമില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരെങ്കിലുമുണ്ടോ? എന്ന്. മറുപടി “അല്ല സാര്‍. അവരൊക്കെ വലിയ ബിസിനസ്സുകാരല്ലേ“
തറവാടി പറയുന്നത് ശരിയാണ്. വിജയ ശതമാനം മാത്രമല്ല ഗുണ നിലവാരത്തിനടിസ്ഥാനം. എന്നാല്‍ പ്രത്യക്ഷത്തില്‍ കാണാവുന്ന ഒരു അളവുകോല്‍ അതുതന്നെയാണ്.

ജോജു,
സ്റ്റേറ്റ് മെറിറ്റില്‍ 13000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന സാരാഭായിയും 15000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന എം.ജി കോളേജും 500 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന റാങ്കുകാരു പ്രവേശിയ്ക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ സ്വാശ്രയം, സ്വകാര്യ സ്വാശ്രയം എന്ന ഏകകം മാത്രം എടുത്താല്‍ മതിയാവില്ല എന്നതുമാത്രമാണ്‌ ഞാന്‍ പറയാനുദ്ദ്യേശിയ്ക്കുന്ന കാര്യം.
ഇവിടെ കാതലായ ഒരു കാര്യം ജോജു വെളിപ്പെടുത്തുന്നു. ഉയര്‍ന്ന റാങ്കുള്ളവര്‍ അവര്‍ക്കിഷ്ടപ്പെട്ട കോളേജില്‍ ചേരുന്നു. അതുകൊണ്ട് താരതമ്യം പാടില്ല എന്ന്. അതു തന്നെയാണെന്റെ അഭിപ്രായവും.
എന്നാല്‍ മറ്റൊന്നു കൂടി ജോജു അറിയണം. എന്റ്രന്‍സ് റാങ്കില്‍ കേറുന്ന കുട്ടികള്‍ കൊഴ്സ് കഴിയുമ്പോള്‍ വിജയിക്കുന്നതിന്റെ തോത് ആ റാങ്ക് അടിസ്ഥാനത്തിലല്ല എന്ന കാര്യം. 15000 റാങ്ക് ഉള്ള കുട്ടി വിജയിക്കുകയും, 500ല്‍ താഴെ റാങ്കുള്ള കുട്ടി പരാജയപ്പെടുകയും ചെയ്യുന്നുണ്ടല്ലോ.
അപ്പോള്‍ മികവിന്റെ കേന്ദ്രങ്ങളാവാന്‍ മറ്റു പലതും കൂടി വേണം. ആ “പലതും“ സ്വകാര്യ കോളേജുകള്‍ക്കുണ്ടാവണമെങ്കില്‍ അമിത ലാഭം എന്ന “വിഷന്‍ “ മാറ്റിവയ്ക്കണം
നിലവാരത്തകര്‍ച്ചയെപറ്റി മറ്റൊരു പോസ്റ്റില്‍ വിശദമായ ചര്‍ച്ച നടത്താം എന്ന് കരുതുന്നു.

അനിൽ@ബ്ലൊഗ് ,
ഹോമിയോപ്പതിയും ഒറ്റമൂലിയുമൊക്കെ ആണല്ലോ പിടിത്തം.:)

അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.

Monday, October 19, 2009

സ്വാശ്രയ കൊളേജുകള്‍

സ്വാശ്രയ വിദ്യാഭ്യാസ സഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് കോടതി വിലയിരുത്തിയത് ഏകദേശം രണ്ട് വര്‍ഷം മുന്‍പായിരുന്നു. ഇതെ പറ്റി ഒരുപോസ്റ്റും> കിരണ്‍ തോമാസ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇട്ടിരുന്നു. ഇതെ പറ്റി ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണോ? ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ ( ഓണ്‍ ലൈന്‍ എഡിഷന്‍ ‍) ഇതെപറ്റി വന്ന ഒരു ലേഖനം ഇവിടെ വായിക്കാം കേരളാ യൂണിവേഴ്സിറ്റി യുടെ പരീക്ഷാ ഫലം വിലയിരുത്തുമ്പോള്‍ കണ്ടെത്തുന്നത്, എഞ്ചിനീയറിംഗ് പഠന നിലവാരം താഴുന്നു എന്നും അക്കാര്യത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാ‍പകരമാണെന്നുമാണ്. സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ നിലവാരം സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മെച്ചം ആണെന്നും ലേഖനത്തില്‍ പറയുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളും ഇതെ അവസ്ഥയില്‍ തന്നെ ആണെന്ന് റിസല്‍റ്റ് പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കൊച്ചി യൂണിവേഴ്സിറ്റിയുടെ കഴിഞ്ഞവര്‍ഷത്തെ ( 2009) ബി ടെക് റിസല്‍ട്ടിന്റെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.
res1

ഈ ലിസ്റ്റില്‍ നല്ല വിജയശതമാനമുള്ള കോളേജുകളില്‍ ടോക് എച്ച് ഒഴികെയുള്ളതെല്ലാം സര്‍ക്കാര്‍ സ്വാശ്രയക്കോളേജുകള്‍ ആണ്.
എഞ്ചിനീയറിംഗ് ഡിഗ്രി യുടെ പഠന നിലാവരം താണു പോകാതെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ സ്വകാര്യ സ്വാശ്രയക്കാരുടെ കയ്യില്‍ വല്ല ഒറ്റ മൂലിയും കാണുമായിരിക്കുമോ എന്തോ?

Saturday, August 29, 2009

ചെറായിയിലെ പാമ്പുകള്‍

ഈ ബ്ലോഗ് പോസ്റ്റിന് ചെറായിയിലെ പാമ്പുകള്‍ എന്ന് പേരിട്ടത് കൂടുതല്‍ ശ്രദ്ധ കിട്ടാനായിട്ടാണ്. ശരിക്കും വൈപ്പിന്‍ കരയിലെ പാമ്പുകള്‍ എന്നാണ് വേണ്ടിയിരുന്നത്:

ഞാന്‍ ജനിച്ചതും വളര്‍ന്നതും വൈപ്പിന്‍ കരയിലെ നായരമ്പലം എന്ന സ്ഥലത്താണ്. അക്കാലത്ത് എല്ലാവര്‍ക്കും പരിചിതമായ പാമ്പുകള്‍ ഇവയെല്ലാം ആയിരുന്നു:

1. നീര്‍ക്കോലി. പത്തു മുപ്പതു വര്‍ഷം മുന്‍പ് നാട്ടിലെല്ലായിടത്തും വലിയ കുളങ്ങള്‍ കാണുമായിരുന്നു. കുളത്തില്‍ ചുരുങ്ങിയത് ഒരു നീര്‍ക്കോലിയുമെങ്കിലും കാണും. കുളങ്ങള്‍ നിന്തിക്കുളിക്കാനും, കുടിവെള്ളം എടുക്കാനും ഉപയോഗിച്ചിരുന്നു. വേനലറുതിയില്‍ പല കുളങ്ങളും വറ്റും. അപ്പോള്‍ ശുദ്ധ ജലത്തിനായി ആളുകള്‍ നെട്ടോട്ടം ഓടും. ഏതുകാലത്തും നല്ല വെള്ളം കിട്ടുന്ന കുളങ്ങള്‍ ചില നായര്‍ വീട്ടുവളപ്പിലും, സാമ്പത്തികമായി ഉയര്‍ന്ന ഈഴവരുടെ വീട്ടു വളപ്പിലും മാത്രമേ ഉണ്ടാവുകയുള്ളു. നായര്‍ കുളത്തില്‍ നിന്നും പുലയന്മാര്‍ക്ക് വെള്ളം കിട്ടുന്ന പ്രശ്നമില്ല. ഈഴവര്‍ കുടിവെള്ളത്തിന് ചെന്നാല്‍, അവര്‍ക്ക് വെള്ളം ആ വീട്ടിലെ സ്ത്രീകള്‍ തന്നെ കോരിക്കൊടുക്കും. ഈഴവര്‍ സ്വയം കോരിയാല്‍ നായര്‍ കുളങ്ങള്‍ അയിത്തമായിപ്പോവും! എന്നാല്‍ പുലയന്മാര്‍ വെള്ളത്തിനായി ഈഴവ കുളങ്ങള്‍ അന്വേഷിച്ച് പോവും. അവിടെയും, ഈഴവ കുളങ്ങളുടെ ശുദ്ധം പോവാതിരിക്കാനായി ഈഴവ സ്ത്രീകള്‍ തന്നെ വെള്ളം കോരി പുലയക്കുടങ്ങളില്‍ നിറച്ചു കൊടുക്കും. പലപ്പോഴും, വെള്ളം കോരിത്തളരുന്ന നായരീഴവ മങ്കമാര്‍ ആവശ്യക്കാര്‍ക്ക് കുടിവെള്ളം നിക്ഷേധിക്കുകയും പതിവായിരുന്നു. എന്നാല്‍ നീര്‍ക്കോലികള്‍ക്ക് എല്ലാത്തരം കുളങ്ങളിലും വിഹരിക്കാന്‍ കഴിഞ്ഞിരുന്നു. വിഷപ്പല്ലുണ്ടെങ്കിലും, വിഷമില്ലാത്തവയാണ് ഇവയെന്ന്എനിക്ക് അനുഭവവും ഉണ്ട്.

2. ചേര. നീര്‍ക്കോലിയെക്കാള്‍ വലിപ്പവും വീറും വാശിയുമൊക്കെ ഉള്ള ചേരയും നാട്ടില്‍ ഉണ്ടായിരുന്നു. മഞ്ഞ നിറമുള്ള മഞ്ഞ ചേരയെയും സാധാരണ കാണാറുണ്ട്. വിഷമില്ലാത്തതു കൊണ്ട് ഭയക്കാനില്ല എങ്കിലും, ഇതിനെ എവിടെ കണ്ടാലും കൊല്ലാന്‍ ആളുകള്‍ തയ്യറാവും.

3. കടല്‍ പാമ്പ്. കടലിലാണ് വാസമെങ്കിലും, ഇടയ്ക്ക് കടല്‍തീരത്തും കാണപ്പെടുന്ന ഉഗ്ര വിഷമുള്ളവനാണിവന്‍ . ഇതിനെ നാട്ടില്‍ തുണിപ്പാമ്പ് എന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്. കടല്‍ത്തീരത്തെ പൂഴി മണലില്‍ ഈ പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നത് കണ്ടാല്‍ ഒരു പഴം തുണിക്കഷണം കിടക്കുകയാണെന്നേ തോന്നൂ. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് വലയില്‍ല്‍ കുടുങ്ങി കടല്‍ പാമ്പിനെ കിട്ടാറുണ്ട്. അവര്‍ അതിനെ വാലില്‍ തൂക്കി എടുത്ത് കടലിലേക്ക് തന്നെ എറിയും.

4. കുട്ട പ്പാമ്പ്. ഈ പോസ്റ്റ് എഴുതാനുള്ള പ്രചോദനം കുട്ടപ്പാമ്പ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പാമ്പിനെ പറ്റി ഓര്‍ത്തതുകൊണ്ടാണ്. പണ്ട് നാട്ടിലെ പൊക്കാളി പാടങ്ങളിലും, സകല തോടുകളിലും ധാരാ‍ളമായി കാണുമായിരുന്നു. നിരുപദ്രവകാരിയായ ഒന്നാണിതെങ്കിലും എനിക്കിതിനെ വല്ലാത്ത അറപ്പും വെറുപ്പും ആയിരുന്നു. നീണ്ട്ഉരുണ്ട് വാലറ്റത്തേക്ക് വണ്ണം കുറഞ്ഞു വരുന്ന രൂപമാണ് ഇതിന്റേത്. മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ടാല്‍ പലപ്പോഴും കുടുങ്ങുന്നത് ഇവനായിരിക്കും. പിന്നെ ചൂണ്ട ഉപേക്ഷിച്ച് പോവുകയേ വഴിയുള്ളു. പാട വരമ്പിലും മറ്റും പകുതി ശരീരം വെള്ളത്തിലാക്കി കിടക്കുന്നത് കണ്ടാല്‍ ആ വഴി ഉപേക്ഷിച്ച് പലപ്പോഴും വളഞ്ഞ വഴിയേ നടന്ന് ലക്ഷ്യത്തിലെത്താന്‍ നോക്കും. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ കൂട്ടമായി ഇതിനെ അക്കാലങ്ങളില്‍ കാണുമായിരുന്നു. ആര്‍ക്കും അതിനെ തല്ലികൊല്ലാം, വിഷമില്ല, വേഗത്തില്‍ ഓടുകയുമില്ല. പൊക്കാളി പാടങ്ങളില്‍ കൊയ്യാന്‍ വരുന്നവരുടെ കയ്യില്‍ ചുറ്റി പ്പിടിക്കും എന്നതുമാത്രമായിരുന്നു ഈ പാമ്പിനെ പറ്റി മറ്റുള്ളവര്‍ക്കുള്ള പരാതി. മീന്‍ പ്രത്യേകിച്ച് കൂരി എന്നു പേരുള്ള മത്സ്യമാണിവന്റെ ഇഷ്ടാഹാരം.

ഈ പാമ്പിനെ പ്രത്യേകം എഴുതാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്; ഒന്നാമത്, ഈ ഇനത്തെ വൈപ്പിന്‍ കരയില്‍ ഇപ്പോള്‍ കാണാനേയില്ല എന്നതാണ്. രണ്ടാമത്തെ കാരണം, ഇത് പ്രസവിക്കുന്ന പാമ്പാണ് എന്നതാണ്. ആര്‍ക്കെങ്കിലും, ഈ പാമ്പിനെ പറ്റി ക്കൂടുതല്‍ വിവരം തരാന്‍ കഴിയുമോ? ഇതിന്റെ ഒരു ചിത്രം പോലും എന്റെ പക്കലില്ല.

സ്നേഹത്തൊടെ മണി.

എന്നെ പാമ്പ് കടിച്ചു!

ഉടനെ എഴുതുന്നതാണ്,
വീണ്ടും സന്ദര്‍ശിക്കുക.

Saturday, August 22, 2009

എന്റെ ഡോക്റ്റര്‍മാര്‍... രണ്ടാം ഭാഗം

കുറച്ച് മാസം മുന്‍പ് ജോലിസ്ഥലത്ത് നിന്നും തിരിച്ച് വരുന്ന വഴി, അരൂര്‍ നാഷണന്‍ ഹൈ വേ യില്‍ വച്ച് ചെറിയ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി ഹൈ വേ കുറുകെ കടക്കാന്‍ ശ്രമിച്ച ഒരു സൈക്കിള്‍ യാത്രക്കാരന്‍ എന്റെ കാറിന്റെ ഇടത് വശത്ത് തട്ടി മറിഞ്ഞു വീണു. കാര്യമായ ഒന്നും പറ്റിയില്ല എങ്കിലും, പരിശോധനക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാമെന്ന് ഞാന്‍ ഏറ്റു. തൊട്ടടുത്ത് രണ്ട് ക്ലിനിക്കുകള്‍ ഉണ്ട്. ഒന്ന് കന്യാസ്ത്രീകള്‍ നടത്തുന്നതും മറ്റൊന്ന് ഒരു ഡൊക്ടര്‍ സ്വന്തമായി നടത്തുന്നതും. എന്നാല്‍ “രോഗി” ക്ക് കന്യസ്ത്രീ കള്‍ നടത്തുന്ന ആശുപത്രിയില്‍ പോയാല്‍ മതി എന്ന് പറഞ്ഞതുകൊണ്ട് ഞാനും കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും കൂടെ സൈക്കിള്‍ യാത്രക്കാരനെ ആ ആശുപത്രിയില്‍ എത്തിച്ചു. ഒരു ചെറുപ്പക്കാരിയായിരുന്നു ഡ്യൂട്ടി ഡോക്ടര്‍. സൈക്കിള്‍ യാത്രക്കാരന്‍ അയാളുടെ കാലിന് വേദന ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാല്പാദത്തിന്റെ എക്സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
റിസല്‍റ്റ് കാത്ത് ഞങ്ങള്‍ പുറത്തിരുന്നു. കുറെ നേരത്തിനുന് ശേഷം എക്സ് റേടെക്നിഷന്‍ ഫിലിമുമായി ഡോക്ടറുടെ മുറിയില്‍ കയറി. അല്പ സമയം സമയം കഴിഞ്ഞ് എക്സ് റേ ടെക്നിഷന്‍ പുറത്ത് വന്ന് എന്നെ നോക്കി അറിയിച്ചു. “ സാറിനെ ഡോക്ടര്‍ വിളിക്കുന്നു”.
പൊല്ലാപ്പായോ എന്ന് സംശയിച്ച് മുറിയില്‍ കയറിയ എന്നെ നോക്കി ലേഡി ഡോക്ടര്‍ പുഞ്ചിരിച്ചു. എന്നിട്ട് എക്സ് റേ ഫിലിം എനിക്ക് നേറെ നീട്ടിക്കൊണ്ട് പറഞ്ഞു “ സാര്‍. ഇത് നോക്കിയിട്ട് എനിക്കൊന്നും മനസ്സിലാവുന്നില്ല. സാര്‍ ഇതൊന്ന് നോക്കൂ. കുഴപ്പം വല്ലതും ഉണ്ടോ?”
ഒരു നിമിഷം ഞാന്‍ ആശയക്കുഴപ്പത്തിലായി. പിന്നെ പറഞ്ഞു, “ ഞാനോ? എനിക്കിതെങ്ങനെ അറിയാന്‍ പറ്റും?”
“ സാര്‍ ഡൊക്ടറല്ലേ?. സാറിന്റെ കൂടെ വന്നയാള്‍ സാറിന്റെ പേര് ഡോ. ടി. കെ. മണി എന്നാണെന്ന് പറഞ്ഞല്ലോ.”
അപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.
“ ഡോക്ടര്‍ കരുതുന്നത് പോലെ ഞാനൊരു എം ബി ബി എസ് ഡോക്ടറല്ല. എനിക്കൊരു പി എച്ച് ഡി ഉള്ളതുകൊണ്ടാവും എന്റെ സഹപ്രവര്‍ത്തക അങ്ങനെ പറഞ്ഞത്. ആ പി എച്ച് ഡി ഇലക്ട്രോണിക്സിലാണ്. ക്ഷമിക്കണം”
ആ പാവം ഡോക്ടര്‍ തന്റെ നിസ്സഹയാവസ്ഥ തുറന്ന് പറഞ്ഞതുകൊണ്ട്, വീണ്ടും ഒരു ആശുപത്രി കൂടെ കയറി ഇറങ്ങേണ്ടി വന്നു. എന്നാല്‍ സൈക്കിള്‍ യാത്രക്കാരനൊന്നും പറ്റിയിട്ടില്ലായിരുന്നു, പക്ഷെ എനിക്ക് പറ്റി, രണ്ട് ആശുപത്രിയിലും കൂടി 1400 രൂപയുടെ നഷ്ടം!

Thursday, August 20, 2009

എന്റെ ഡോക്ടര്‍മാര്‍

പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഒരു നല്ല ആതുര ശുശ്രൂഷകന്‍ (ഡോക്ടര്‍ ‍) ആവാനായിരുന്നു എന്റെ ആഗ്രഹം. ഇനി വായിക്കൂ:
ഒന്നാം ഡോക്ടര്‍
കുണ്ടും കുഴിയുമുള്ള റോഡിലൂടുള്ള നിത്യയാത്ര വല്ലാത്ത നടു വേദന എനിക്കു സമ്മാനിച്ചു. നേരെ നിവര്‍ന്ന് നടക്കാന്‍ പോലും ആവാത്ത അവസ്ഥയില്‍ ഒരു ഡോക്ടറെ കാണാന്‍
തീരുമാനിച്ചപ്പോള്‍, സൂര്യോദയം പോലത്തെ ആശുപത്രി തന്നെ തിരഞ്ഞെടുത്തു. റിസപ്ഷനില്‍ വിവരം പറഞ്ഞപ്പോള്‍ അവര്‍ ഒരു തമിഴ് പേരുള്ള ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ പരിശോധനാ മുറിയില്‍ ചെന്നു. ഏകദേശം 25 വയസ്സ് പ്രായം, തമിഴ് ചുവയുള്ള മലയാളത്തിലാണ് സംസാരം. നടു വേദനയുടെ കാര്യം പറഞ്ഞു. അദ്ദേഹം എന്നെ സ്റ്റെതസ്കോപ് വച്ചു പരിശോധിച്ചു. പിന്നീട് ഒരു ഷീറ്റ് കടലാസെടുത്ത് പാമ്പുപോലെ വളഞ്ഞ ഒരു വര വരച്ചു. കക്ഷി നല്ല ചിത്രകാരനാണെന്നു തോന്നുന്നു; ആ വളഞ്ഞ വര, നട്ടെല്ലായി മാറി. കശേരുക്കളും, കശേരുക്കള്‍ക്കിടക്കുള്ള ഡിസ്കുകളുമെല്ലാം പച്ചയും നീലയും നിറങ്ങള്‍ കൊണ്ട് വരച്ചു. എന്നിട്ട് സചിത്രമായ വിശദീകരണം എനിക്കു നല്‍കി. അതിന്റെ സാരാശം: എന്റെ നട്ടെല്ലിന്റെ ഡിസ്ക് തെറ്റി, അതു ഞരമ്പുകളെ ഞെരുക്കുന്ന രീതിയില്‍ എത്തിയിരിക്കുന്നു. ഇനി സര്‍ജറി വേണം. സര്‍ജറിക്ക് 50000 രൂപ; സര്‍ജറിക്കുമുന്‍പെ ഒരു എം ആര്‍ ഐ സ്കാന്‍ ചെയ്യണം. സ്കാനിങ്ങിനു 9500 രൂപ ചെലവാകും, അദ്ദേഹത്തിന്റെ റെഫറന്‍സില്‍ "####“ സ്കാ‍ന്‍ സെന്ററിലാണെങ്കില്‍ 9000 നു ചെയ്ത് തരും. ആ സ്കാന്‍ സെന്ററിലേക്ക് ഒരു ശുപാര്‍ശക്കത്തും എനിക്ക് തന്നു. മറ്റൊരു ദുരനുഭവം ഉള്ളത്കൊണ്ടും വെറും സ്റ്റെത് ഉപയോഗിച്ച് ഇത്രയും വേഗം നട്ടെല്ലിലെ തകരാറ് കണ്ടുപിടിച്ചതിലും അദ്ദേഹത്തെ മനസ്സാ നമിച്ചുകൊണ്ട് പിന്നീട് വരാം എന്ന് പറഞ്ഞ് അവിടന്ന് രക്ഷപ്പെട്ടു. പിന്നീട് എറണാകുളത്ത് ഉള്ള വേറൊരു “സ്പെഷല്‍ ‍“ ആശുപത്രിയില്‍ പോവുകയും അവിടത്തെ ഡോക്ടര്‍ നട്ടെല്ലിനാവശ്യമുള്ള വ്യായാമം ചെയ്യാനും , കുറച്ച് ദിവ്സം വിശ്രമിക്കാനും ഉപ ദേശിച്ചു. എന്നാല്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ നിര്‍ദ്ദേശം കിടക്ക ഉപേക്ഷിച്ച് കുറച്ച് ദിവസം കിടന്ന് ഉറങ്ങിയാല്‍ മതി എന്നാണ്. ആ ഉപദേശം പാലിക്കാന്‍ എളുപ്പമായതുകൊണ്ട് അങ്ങനെ തന്നെ ചെയ്തു. 5 ദിവസം കൊണ്ട് വേദന മാറി നിവര്‍ന്ന് നടക്കാന്‍ പറ്റി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നിവര്‍ന്ന് തന്നെ നടക്കുന്നു.
രണ്ടും മൂന്നും ഡോക്ടര്‍മാര്‍
മൂന്ന് മാസം മുന്‍പാണ്, ഒഫീസിലേക്ക് പോകുന്ന സമയത്ത് ഭാര്യയുടെ പരാതി, ശക്തമായ നെഞ്ച് വേദന്‍, ഡോക്ടറെ കാണണം, അതിന് ലീവെടുക്കണം എന്ന്. അവുധി ഏടുക്കാന്‍ പറ്റാത്ത സമയം ആയതുകൊണ്ട് മോളെ സ്കൂളിലാക്കിയിട്ട് തനിയെ പോവാന്‍ ഞാന്‍ നിര്‍ ദ്ദേശിച്ചു. അകലത്തെ ബന്ധുവിനെക്കാള്‍ ഉപകാരി അടുത്തുള്ള ശത്രു എന്ന ധാരണയില്‍ അടുത്തുള്ള ആശുപത്രിയില്‍ തന്നെ പോവാന്‍ ഞാന്‍ പറഞ്ഞു. ഉച്ചയായപ്പോള്‍ ഭാര്യയുടെ ഫോണ്‍ : ഇ സി ജി എടുത്തപ്പോള്‍ അതില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അതിനാല്‍ ഐസി യു വില്‍ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നു, എന്ത് ചെയ്യണം പ്രമേഹം, തൈ റോയിഡ് പ്രശനങ്ങള്‍, ബി പി, മുതലായ അസുഖങ്ങള്‍ ഉള്ള ആളാണ് എങ്കിലും ഞാന്‍ വീട്ടിലെക്ക് തിരിച്ചു പോരാന്‍ തന്നെ ആവശ്യപ്പെട്ടു. ഞാന്‍ ഓഫ്ഫീസിലെ നിന്നും തിരിച്ചെത്തിയിട്ട് നമുക്കൊരു തീരുമാനമെടുക്കാമെന്നും അതിനു മുന്‍പ് ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞ് അവള്‍ക്ക് ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു. മോളുടെ കാര്യം അലോചിച്ചപ്പോള്‍ അതാണു നല്ലതെന്നും അവള്‍ സമ്മതിച്ചു. എന്നാല്‍ ഡോക്ടര്‍ക്ക് അതു സമ്മതമായില്ല എന്നും, സ്വന്തം ഇഷ്ടപ്രകാരം ഡിസ് ചാര്‍ജ് ചെയ്ത് പോവുന്നു എന്ന് കേസ് ഡയറിയില്‍ എഴുതിയിട്ടാണദ്ദേഹം വിട്ടയച്ചതെന്നും ഷീല എന്നോട് പറഞ്ഞു. മാത്രവുമല്ല, ഏകദേശം 480 രൂപവിലയുള്ള പലതരത്തിലുള്ള ഗുളികകളും (വേദന കൂടുമ്പോള്‍ നാവിനടിയില്‍ വയ്ക്കാനുള്ള ഗുളിക ഉള്‍പ്പെടെ) കൊടുത്തു വിട്ടു. അന്ന് രാത്രി തന്നെ ഷീല അവളുടെ അമ്മയെ വിളിച്ചു വരുത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താല്‍ ഗ്രീഷ്മയെ നോക്കാന്‍ ആളു വേണ്ടേ?
അന്നു രാത്രി മനസ്സമാധാനം അവള്‍ക്കുണ്ടായില്ല എന്ന് തൊന്നുന്നു. ഡോക്ടറുടെ താക്കീത് അത്രയ്ക്ക് സ്വാധീനിച്ചിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവള്‍ ഭാവിയെക്കുറിച്ച് വല്ലാതെ വ്യാകുലപ്പെട്ടു. മോളെ നന്നായി നോക്കാന്‍ അവള്‍ മരിച്ച് പോയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് വരെ പറഞ്ഞു കളഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കളിയാക്കി: “ നിനക്ക് ഹൃദയസംബന്ധമായ യാതൊരു അസുഖവും ഇല്ലാ എന്നെനിക്കുറപ്പുണ്ട്. കാരണം നിനക്ക് ഹൃദയമെന്നൊന്നില്ല. ഉണ്ടെങ്കില്‍ ഇങ്ങനെ പറയില്ലല്ലോ”
എന്നാല്‍ അവള്‍ക്കാശ്വാസമായില്ല. എന്റെ ഹൃദയത്തില്‍ ചിരവ കൊണ്ട് ചിരകുന്നത് പോലെ വേദനിക്കുന്നു എന്നവള്‍ പരാതിപ്പെട്ടു.
അഞ്ച് മിനുട്ടിനുള്ളില്‍ ഞങ്ങള്‍ ആശുപതിയില്‍ എത്തി. ക്യാഷ്വാലിറ്റിയില്‍ ചെന്നു. ഇ സി ജി
എടുത്തു കുഴപ്പമൊന്നും കണ്ടില്ല. ഹൃദയത്തിന്റെ എക്കോ കാര്‍ഡിയോഗ്രാമും എടുത്തു. കുഴപ്പമൊന്നുമില്ല. ഒരു T M T കൂടി നടത്തി. അതിലും കുഴപ്പമില്ല. ക്യാഷ്വാലിറ്റി യിലെ ചെറുപ്പക്കാരായ ഡോക്ടേര്‍മാര്‍ വട്ടമിട്ടിരുന്ന് അലോചിച്ചു.
അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി: ആന്‍ഞിയോഗ്രാം എടുക്കുക:
അവര്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഇപ്പോള്‍ കുഴപ്പമൊന്നും കാണുന്നില്ല എന്നാല്‍ ഒരു anjio gramm എടുത്താല്‍ നന്നായിരുന്നു: “ഇ സി ജി യില്‍ മാത്രം ഒരിക്കല്‍ കുഴപ്പം കണ്ട് എന്ന് കരുതി ഇത്തരം invasive Test നടത്തണോ? തൈ റോയിഡ് പ്രശ്നങ്ങള്‍ക്കുള്ള മരുന്ന്
കഴിക്കുന്നത് കൊണ്ടുള്ള സൈഡ് എഫക്റ്റ് ആയിക്കൂടെ?” എന്റെ എതിര്‍പ്പ് ഷീലക്ക് ഇഷ്ടപ്പെട്ടില്ല എന്നു മനസ്സിലായി. anjio gramm നു ഞാ‍ന്‍ സമ്മതം മൂളി.
ടെസ്റ്റ് കഴിഞ്ഞ് ഡൊക്റ്റര്‍ എന്നെ വിളിച്ചു. ഞാന്‍ തിയേറ്ററിലേക്ക് ചെന്നു. “ഇരിക്കൂ“
ഞാന്‍ ഇരുന്നു. അദ്ദേഹം തന്റ്റെ മുന്നിലെ കമ്പ്യൂട്ടര്‍ മോനിട്ടര്‍ എനിക്കഭിമുഖമായി വച്ചു
“ഇതാ ടെസ്റ്റ് റിസല്‍റ്റ്, നോക്കിക്കോളു”
ഞാന്‍ നോക്കി. അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിന്റെ ചുരുക്കം : “നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്. അവരുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല. ധമനികളില്‍ ഒട്ടും തന്നെ തടസ്സമില്ല. ഇനി ഒരു പത്ത് കൊല്ലത്തേക്ക് ഒരു പ്രശ്നവും വരില്ല. സമാധാനമായില്ലേ”
“ അപ്പോള്‍ ഡൊക്റ്റര്‍, ആ വേദന എങ്ങനെ ഉണ്ടായി? ഓ അത് ചിലപ്പോള്‍ നെഞ്ചിലെ നീര്‍ക്കെട്ട് ആവാനാ സാധ്യത”
“അപ്പോള്‍ ഇ സി ജി യോ?. അത് ചിലപ്പോള്‍ പ്രോബ് ലൂസായതോ ഇ സി ജി മെഷീന്റെ കുഴപ്പമോ അവാം. അല്ലേ ഡോക്ടര്‍ ?”
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല.
അപ്പോള്‍ നേരത്തെ വാങ്ങിയ മരുന്ന് കഴിക്കണോ ഡോക്ടര്‍ ?”
എന്നെ നോക്കാതെ അദ്ദേഹം മൊഴിഞ്ഞു “ അത് ഫാര്‍മസിയില്‍ കൊടുത്ത് പണം തിരികെ വാങ്ങിക്കോളൂ“
ഫീസിനത്തില്‍ ‍17000 രൂപയും കൂടി അടച്ച് ഞങ്ങള്‍ തിരിച്ച് പോന്നു.
=====================
ഇനിയുള്ള ഡോക്ടര്‍മാരെ പിന്നീട് പരിചയപ്പെടുത്താം

Monday, May 4, 2009

കാത്തിരുപ്പ്

ഇതെന്റെ പാര്‍ട്ട് ടൈം പഠനകാലത്തെ ഒരു അനുഭവമാണ്. വര്ഷം 30 കഴിഞ്ഞിട്ടും ആ ഓര്‍മ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.
അന്ന് തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ സായഹ്ന ക്ലാസില്‍ പഠിച്ചിരുന്നവരില്‍ ഏറെയും, എറണാകുളത്തു നിന്നും ആലുവായില്‍ നിന്നുമൊക്കെ ഐലന്‍ഡ് എക്സ് പ്രസ്സില്‍ കയറിയാണ് കോളേജില്‍ എത്തുക. ഞങ്ങള്‍ ധാരാളം സുഹൃത്തുക്കള്‍ ഒരുമിച്ചായിരുന്നു യാത്ര. ആലുവായില്‍ നിന്നും കയറുന്ന ബഷീര്‍ എന്റെ അടുത്ത സുഹൃത്തായി മാറി. ബഷീര്‍ വിവാഹിതനായിരുന്നു. വിവാഹിതരായവര്ക്കു പറ്റുന്ന ഒന്നല്ല ഈ വയോജന വിദ്യാഭ്യാസം എന്നു ബഷീര്‍ പകുതി തമാശക്കും പകുതി കാര്യത്തിലും എന്ന മട്ടില്‍ പറയും. സായാഹ്ന പഠനം മൂലം കുടുംബ ബന്ധത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ബഷീര്‍ പറയുന്നത് ക്ഷമയോടെ ഞാന്‍ കേള്‍ക്കും. മൂന്ന് മക്കളും ഒരു ഭാര്യയും അടങ്ങുന്ന കുടുംബം ആണ് ബഷീറിന്റേത്. പി. ഡബ്ലിയു. ഡി. യിലാണ് ബഷീറിനു ജോലി. രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക്, വൈകീട്ട് അവിടെ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക്; ക്ലാസു കഴിഞ്ഞ് രാത്രി 11 മണിയോടെ ആലുവായില്‍ വണ്ടി ഇറങ്ങും. അവിടെ നിന്നും ബൈക്കില്‍ വീട്ടിലെത്തുമ്പോള്‍ സമയം 11.30 അല്ലെങ്കില്‍ 12 മണി ആകും. പാതിരാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെയും കാത്ത് ഉറങ്ങാതിരിക്കുന്ന 10 ഉം, 8 ഉം, 3 ഉം വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളെയും ഭാര്യയെയും കാണുമ്പോള്‍ ബഷീറിന്റെ ഉള്ളം പിടയും; എന്നാല്‍ അവരോടൊന്ന് സംസാരിക്കാന് പോലും അവസരം പറ്റാതെ ഭക്ഷണം കഴിച്ച് കിടക്കയിലേക്ക് ചായും; അതിരാവിലെ എഴുന്നേറ്റ് ഹോംവര്‍ക്കും, ഓഫീസില്‍ തീരാത്ത പണികളും വീട്ടില്‍ വച്ച് ചെയ്തിട്ട് വേണമല്ലോ പിറ്റേന്നത്തെ ദിനചര്യകള്‍ ആരംഭിക്കാന്‍. “ഈ പാര്‍ട്ട് ടൈം പഠനം വേണ്ടായിരുന്നു“ ചിലപ്പോഴൊക്കെ ബഷീര്‍ ഉറക്കെ ആത്മഗതം ചെയ്യൂം. ഇങ്ങനെ ദുഃഖങ്ങളൊക്കെ തുറന്നു പറയുമ്പോള്‍ ഞാന്‍ ബഷീറിനെ സമാശ്വസിപ്പിക്കും. ബഷീറിനെ കാത്തിരിക്കാന്‍ ആളുകളുണ്ടല്ലോ, അവിവാഹിതരായ ഞങ്ങളെ കാത്ത് ലോഡ്ജ് മുറികളില്‍ ഇരിക്കുന്നത് കൊതുകുകള് മാത്രമാണല്ലോ, എന്ന്.
ഒരു രാത്രി ക്ലാസു കട്ട് ചെയ്തെങ്കിലും അല്പം നേരത്തെ വീട്ടിലെത്തി വീട്ടുകാരെ അത്ഭുതപ്പെടുത്താനും അങ്ങനെ അവരെ സന്തോഷിപ്പിക്കാനും ഞാന്‍ ബഷീറിനെ ഉപദേശിച്ചു.

അങ്ങനെ ബഷീര്‍ ഒരു ദിവസത്തെ- അല്ല രാത്രിയിലെ രണ്ടാം പാദത്തിലെ ക്ലാസ് കട്ട് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബഷീര്‍ കയറിയ തീവണ്ടി ആലുവായില്‍ കൃത്യം 9.30 നുതന്നെ എത്തി. അതിനു ശേഷമുള്ള കാര്യങ്ങള്‍ ബഷീര്‍ പറഞ്ഞതിങ്ങനെയാണ്:
ആലുവാ ടൌണില്‍ നിന്നും നാലു കിലോമീറ്റര്‍ അകലമേയുള്ളു ബഷീറിന്റെ വീട്ടിലേക്ക്. സ്റ്റേഷനില്‍ നിന്നും ബൈക്കില്‍, പുറപ്പേട്ടാല്‍ പത്ത് മിനിറ്റിനകം വീട്ടിലെത്താം. ആലുവാ പെരുമ്പവൂര്‍ റൂട്ടില്‍നിന്ന് ഇടത്തേക്കുള്ള ഇടവഴിയിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വീടായി. ബഷീര്‍ ഇടവഴിയിലേക്ക് ബൈക്ക് തിരിച്ച് അധികം മുന്നോട്ട് പോവുന്നതിനു മുന്പേ എന്തോ ഒന്ന് വഴിക്ക് കുറുകെ ചാടി. ഒരു മിന്നായം പോലെ മാത്രമേ ബഷീറിന് ആ വസ്തുവിനെ കാണാന് കഴിഞ്ഞുള്ളു. ബഷീര്‍ വണ്ടി ബ്രേക്കിട്ടു നിര്‍ത്തി ചുറ്റും നോക്കി. ബൈക്ക് നിന്നതോടെ അതിന്റെ എഞ്ചിനും നിലച്ചു. ഹെഡ് ലൈറ്റും കെട്ടു. കടുത്ത ഇരുട്ട്. ബഷീര്‍ എത്ര ശ്രമിച്ചിട്ടും ബൈക്ക് സ്റ്റാര്‍ട്ടായില്ല. അതോടെ വണ്ടി തള്ളി മുന്നോട്ട് പോവുകയേ മാര്‍ഗമുള്ളു എന്നായി. ബഷീര്‍ തന്റെ ഹെല്‍മറ്റ് അഴിച്ച് ഹാന്‍ഡില്‍ ബാറില്‍ തൂക്കി. ഹെല്‍മറ്റ് തലയില്‍ നിന്നും മാറ്റിയപ്പോള്‍, പാലപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. കൂരിരുട്ടുമൂലം കണ്ണ് കാണാതെ എതിരെ ആരെങ്കിലും വന്ന് കൂട്ടിമുട്ടാതിരിക്കാന്‍ ഒരു മൂളിപാട്ടും പാടി ബഷീര്‍ വണ്ടി തള്ളി ക്ഷീണിതനായി വീട്ടു പടിക്കലെത്തി. വണ്ടി സ്റ്റാന്‍ഡില്‍ വച്ചിട്ട് തുരുമ്പിച്ച ഗേറ്റ് ശക്തിയായി തള്ളി. കര്‍ണ്ണ കഠോരമായ ശബ്ദത്തോടോപ്പം തുറന്നു വരേണ്ടിയിരുന്ന ഗേറ്റ് നിശബ്ദമായി തുറന്നത് ബഷീറിനെ അതിശയപ്പെടുത്തി. എന്നാല് അതിനെക്കാള്‍ അല്‍ഭുതപ്പെട്ടത് വീട്ടു വളപ്പില്‍ തന്റെ വീടു തന്നെ കാണാന് കഴിയുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ്!. പിന്നെയാണ് വാസ്തവം മനസ്സിലായത്. വൈദ്യുത വെളിച്ചത്തില്‍ കുളിച്ചു നില്ക്കുമായിരുന്ന വീട് ഇപ്പോള്‍ ആകെ ഇരുട്ടില്‍ ആണ്! തപ്പി ത്തടഞ്ഞു വീടിന്റെ വരാന്തയില്‍ കയറി. എന്നാല്‍ എന്നും തന്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഭാര്യയും മക്കളുമില്ല. വീടാകെ ഉറങ്ങി കിടക്കുന്നതുപോലെ. കറന്റു പോയതായിരിക്കുമോ? ബഷീര്‍ സംശയിച്ചു. വാതിലുകളും ജനലുകളും അടഞ്ഞാണു കിടക്കുന്നതെന്നു തപ്പി നോക്കി മനസ്സിലാക്കി. ഒരു തരി വെട്ടവും ഒരിടത്തുമില്ല. ബഷീര്‍ കതകില്‍ തട്ടി വിളിച്ചു നോക്കി. പ്രതികരണമില്ല. അകത്ത് ഫാന്‍ കറങ്ങുന്ന ശബ്ദം മാത്രം കേള്‍ക്കാം.
ബഷീറിനൊരു ബുദ്ധി തോന്നി. ബഷീര്‍ മെയിന്‍ സ്വിച്ച് ഓഫ് ആക്കി. ഫാനിന്റെ ശബ്ദം കുറഞ്ഞുവന്നു തീരെ
ഇല്ലാതായി. പിന്നെ താക്കോല്‍ പഴുതില്‍ ചെവി വച്ച് അകത്തുനിന്ന് ശബ്ദം വല്ലതും വരുന്നോ എന്ന് ശ്രദ്ധിച്ചു. കൂര്‍ക്കം വലി പോലെ എന്തോ ഒരു ശബ്ദം അകത്തു നിന്നും കേട്ടതായി ബഷീറിനു തോന്നി. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായനായിപ്പോയ ബഷീര്‍ വരാന്തയിലെ ചാരു കസേരയില്‍ തളര്‍ന്നിരുന്നു. വീട്ടിലെത്തിയതു മുതലുള്ള അസാധാരണങ്ങളായ സംഭവങ്ങള്‍ ബഷീര്‍ മനസ്സില്‍ റീ വൈന്ഡ് ചെയ്തു. ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നത്, വണ്ടി സ്റ്റാര്‍ട്ടാകാത്തത്, പാലപ്പൂമണം; ബഷീറിനെ വല്ലാത്തൊരു വിമ്മിഷ്ടം പിടിക്കൂടി..

വ്യാകുല ചിന്തകളില്‍ മുഴുകി വരാന്തയില്‍ ഇട്ടിരുന്ന ചാരുകസേരയില്‍ കിടന്നു ബഷീര്‍ ഒന്നു മയങ്ങിപ്പോയി.
മണിയടി പോലുള്ള ഏതോ ഒരു ശബ്ദം കേട്ട് ബഷീര്‍ മയക്കത്തില്‍ നിന്നുണര്‍ന്നു. വീട്ടിനകത്തു നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്. വീട്ടിലെ ക്ലോക്കിന്റെ അലാറമാണതെന്ന് അല്പം കഴിഞ്ഞാണ് ബഷീറിനു മനസ്സിലായത്. ബഷീര്‍ ചെവി വട്ടം പിടിച്ചു. അലാറം നിന്നു. പിന്നെ ആരൊ തട്ടിപ്പിടഞ്ഞ് എഴുന്നേല്ക്കുന്ന ശബ്ദത്തോടൊപ്പം വീട്ടിനകത്തും പുറത്തുമുള്ള ബള്‍ബുകളെല്ലാം തളിഞ്ഞു. പിറകെ തന്റെ ഭാര്യയുടെ ശബ്ദം ഇങ്ങനെ കേട്ടു: “മോളെ, അയിഷ, മോനേ ഷുക്കൂറെ, കുട്ടാ, ദേ വാപ്പച്ചി വരാന്‍ സമയമായി, ഉറക്കം മതി, എണീക്ക്” എന്ന്.
വാതില്‍ തുറന്ന് കണ്ണും തിരുമ്മി പുറത്തേക്കു വന്ന ബഷീറിന്റെ ഭാര്യ, ബഷീറിനെ കണ്ട് അത്ഭുതപ്പെട്ടു “ഓ നിങ്ങള് നേരത്തെ എത്തിയോ? നമ്മുടെ ഗേറ്റിന് ഞാന് എണ്ണ ഇട്ടായിരുന്നു. അല്ലെങ്കി, ഗേറ്റ് തുറക്കുമ്പോള്‍ തന്നെ അറിഞ്ഞേനെ”
ഭാര്യയുടെ കാത്തിരിപ്പിന്റെ രഹസ്യം മന്‍സ്സിലായ ബഷീറിന്റെ മനനസ്സിലെ കുറ്റ ബോധം ഇതോടെ ഇല്ലാതായി.

Wednesday, April 15, 2009

സൌഹൃദം


ടോമും, ഡീ യും


കടലിലൂടെ ചെറിയ ഉല്ലാസ നൌകകളില്‍ (SAILING YACHT) ഉല്ലാസ യാത്ര നടത്തുന്നവരുടെ ഇഷ്ടപ്പെട്ട ഇടത്താവളങ്ങളിലൊന്നാണ് കൊച്ചി. കൊച്ചിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മാത്രമല്ല, അത്യാവശ്യം അറ്റകുറ്റപ്പണികള്‍ നടത്താനും, വെള്ളവും ഭക്ഷണസാധനങ്ങളും മറ്റും സംഭരിക്കാനുമൊക്കെ ആയിട്ടാണ് അവര്‍ കൊച്ചിയില്‍ നംകൂരം ഇടുന്നത്. കൊച്ചി കായലില്‍ ഹൈക്കോര്‍ട്ടിനും ബോള്‍ഗാട്ടി പാലസിനും ഇടയിലെ കായലിലാണ് അവര്‍ നംകൂരം ഇട്ട് കിടക്കാറുള്ളത്.
തീരെ ചെറിയ പായ്ക്കപ്പലുകളാണിവ എന്നു പറയാം. ലോകത്തിന്റെ തന്നെ വിവിധ ദേശങ്ങളില്‍ നിന്നും കടല്‍ സഞ്ചാരികളായെത്തുന്ന ഇത്തരം നൌകളിലെ നാവികരെ പരിചയപ്പെടാന്‍ കിട്ടിയ അവസരങ്ങള്‍ അവിസ്മരണീയങ്ങളും, ഹൃദ്യവുമാണ്.
ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്; എനിക്കൊരു ഇ മെയില്‍ സന്ദേശം കിട്ടി. ഒരു സഹായാഭ്യര്‍ഥനയാണ്, ആക്സ് കാലിബര്‍ (Axe Calibre) എന്ന നൌക യില്‍ നിന്നും ടോം എന്ന നാവികന്‍ അയച്ചത്.
അദ്ദേഹത്തിന് ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുകയും പിന്നീട് ഫോണിലൂടെ ഒരു കൂടിക്കാഴ്ച്ചക്കു സമയം ഒരുക്കുകയും ചെയ്തു. ഹൈക്കോര്‍ട്ട് ബോട്ട് ജെട്ടിയില്‍ എന്നെ കാത്ത് നില്‍ക്കാമെന്നേറ്റ ദിവസം തന്നെ കൃത്യ സമയത്ത് സ്ഥലത്തെത്തി, ടോം എന്ന ആ ബ്രിട്ടീഷ് സായിപ്പിനെ കണ്ടുമുട്ടി. വളെരെ സാധു വായ മനുഷ്യന്‍ ‍. അദ്ദേഹം എന്നെ ഒരു ചെറു റബ്ബര്‍ ചങ്ങാടത്തില്‍ (DINGHY) കയറ്റി കായലിന്റെ നടുക്ക് കിടന്നിരുന്ന നൌകയിലേക്ക് കൊണ്ട് പോയി. ഞങ്ങള്‍ വരുന്നതും നോക്കി ടോമിന്റെ മദാമ്മ കാത്തിരിപ്പുണ്ടായിരുന്നു. രണ്ടുപേര്‍ക്കും 60 വയസ്സിലധികം പ്രായം തോന്നും. അവര്‍ എന്നെ അവരുടെ നൌകയിലെക്ക് സ്വാഗതം അരുളി.
പക്ഷെ ഒരു കുഴപ്പം, ചങ്ങാടത്തെക്കാള്‍ എട്ട് അടിയോളം ഉയരത്തിലാണ് ആ നൌകയുടെ മുകള്‍ തട്ട്; അവിടെ നിന്നും ഇട്ടു തന്ന കയറില്‍ തൂങ്ങിക്കയറാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ടോം, ഡിങ്കിയില്‍ അല്പം കുനിഞ്ഞ് നിന്നിട്ട്, അദ്ദേഹത്തിന്റെ മുതുകില്‍ ചവിട്ടി നൌകയിലേക്ക് കയറിക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു. ഞാനൊന്ന് പരുങ്ങി. എന്നെക്കാള്‍ പ്രയം കൂടിയ ആ മനുഷ്യന്റെ പുറത്ത് ചവിട്ടാന്‍ എനിക്കു വല്ലാത്ത സങ്കോചം തോന്നി. എന്നാല്‍ ആ സായിപ്പും മദാമ്മയും വീണ്ടും എന്നെ നിര്‍ബന്ധിച്ചു; മറ്റ് മാര്‍ഗമൊന്നും ഇല്ലാതിരുന്നതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാനതിനൊരുങ്ങുമ്പോള്‍ ഒരു രംഗം എന്റെ മനസ്സില്‍ തെളിഞ്ഞു; കാലാപാനി എന്ന സിനിമയിലെ ഒരു രംഗം: കുതിരവണ്ടിയില്‍ കയറാന്‍ ചവിട്ട് പടിയായി ഒരു നാട്ടുകാരനെ ഉപയോഗിക്കുന്ന വെള്ളക്കാരന്റെ നേര്‍ക്കുള്ള മൊഹന്‍ലാലിന്റെ ഡയലോഗ് ഉള്ള സീന്‍ ‍‍! ഇവിടെ ഇതാ ഒരു വെള്ളക്കാരന്‍ അദ്ദേഹത്തിന്റെ മുതുക് ഒരു ഭാരതീയന് ചവിട്ട് പടിയാവാന്‍ സന്നദ്ധനാവുന്നു!
പിന്നെ ഞാനൊന്നും നോക്കിയില്ല, ആ ചവിട്ടു പടിയില്‍ കാലൂന്നി അനായാസം നൌകയില്‍ കയറി.
മിസ്സിസ് ഡീ മദാമ്മ എനിക്കു സ്വഗതം അരുളി, എന്നിട്ട് അവരുടെ പിറകില്‍ നിന്ന ആരോടോ പറയുന്നതു കേട്ടു, "Chakka, this is our guest Prof. Mani"
അരാണീ ചക്ക എന്നറിയാന്‍ എനിക്കു കൌതുകം തോന്നി. എന്നാല്‍ അതൊരു നായ് ആണെന്നു പിന്നീട് മനസ്സിലായി. ഒരു നായക്ക് ഓടിച്ചാടാനുള്ള സ്ഥല സൌകര്യമില്ലാത്തതിനാല്‍ വ്യായാമക്കുറവുമൂലമാണെന്നു തോന്നുന്നു, ശരിക്കും ഒരു വലിയ ചക്കയുടെ ആകൃതിയാണ് ആ നായക്കു ഉണ്ടായിരുന്നത്.
ഒരു ചെറിയ കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളും ആ നൌകയില്‍ ഉണ്ട്. രണ്ടു കിടപ്പു മുറി, ഒരു ഡൈനിംഗ് കം ലിവിങ് കം കിച്ചണ്‍, കൂടാതെ സിറ്റൌട്ട്, സ്റ്റോറ് റൂം എന്നിവ അതിനകത്തുണ്ട്. ആറുമാസം വരെ കടലില്‍ കഴിയാന്‍ ഉതകുന്ന തരത്തില്‍ ഭക്ഷണവും വെള്ളവും സംഭരിച്ച് വയ്ക്കാനുള്ള സൌകര്യം, കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കനുള്ള വിന്‍ഡ് മില്‍, സോളാര്‍ പാനല്‍, മുതലായ സജ്ജീകരണങ്ങളും അതിലുണ്ട്.
സായിപ്പ് തന്റെ നൌക മുഴുവനും എന്നെ കാണിച്ച് തന്നു. അവരുടെ ലിവിങ് റൂമില്‍ രണ്ടു വിഭാഗങ്ങളായി കുറെ ഏറെ ഫോട്ടോകള്‍ ഒട്ടിച്ചു വച്ചിരുന്നു. ഞാന്‍ ആ ഫോട്ടോകളിലേക്ക് കണ്ണോടിക്കുന്നതു മനസ്സിലാക്കിയ ഡീ ചെറിയൊരു പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു, “ഇടതു വശത്തെ ഫോട്ടോകള്‍, ടോമിന്റെ മക്കളും, മരുമക്കളും; വലതു വശത്ത് കാണുന്ന ഫോട്ടൊകളിലുള്ളത് എന്റെ 7 മക്കളും, മരുമക്കളും അവരുടെ കുട്ടികളുമാണ്“ എന്നു. പിന്നെ നിഷ്കളങ്കമായ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ടോമിനെ ഒളികണ്ണിട്ടു നോക്കി മൊഴിഞ്ഞു, “ഞങ്ങള്‍ക്ക് കുട്ടികളില്ല“, എന്ന്!
എന്നെ ക്ഷണിച്ച് വരുത്തിയതിന്റെ ആവശ്യം ഇതായിരുന്നു: അവരുടെ നൌകയിലെ വയര്‍ലസ്സ് ഉപകരണം കേടായിരുന്നു. വയര്‍ലസ് ഉപകരണമില്ലാതെ ആയാല്‍ പുറം കടലില്‍ ഒറ്റപ്പെട്ടു പോവും. അതിനാല്‍ കേടുതീര്‍ത്താല്‍ മാത്രമെ കൊച്ചിയില്‍ നിന്നും പുറപ്പെടാന്‍ കഴിയൂ. അത് നന്നാക്കാന്‍ കൊച്ചിയിലുള്ള ഒരു സ്ഥാപനത്തിനെ ഏല്‍പ്പിച്ചു. ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം അവര്‍ കേടുതീര്‍ത്ത് തിരികെ ഏല്പിച്ചെങ്കിലും, ആ ഉപകരണം ശരിക്കും പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. സംശയ നിവാരണത്തിനായി ഒരു ഹാം റേഡിയോ ഓപ്പറേറ്റര്‍ ആയ എന്റെ സഹായം വേണം.
ഞാന്‍ അദ്ദേഹത്തിന്റെ വയര്‍ലസ്സ് ട്രാന്‍സീവര്‍ പരിശോധിച്ച് അത് അപ്പോഴും പ്രവര്‍ത്തന രഹിതമാണെന്ന കാര്യം അറിയിച്ചു. ടോം വളരെ ദുഃഖിതനായി. ട്രാന്‍സീവര്‍ നന്നാക്കാനേല്പിച്ച സ്ഥാപനത്തിനു അദ്ദേഹം ഏകദേശം 15000 രൂപയോളം കൊടുത്തു വെങ്കിലും സ്ഥിതി ഇതാണല്ലോ എന്ന് പരിതപിച്ചു. ശരിക്കും ആ സ്ഥാപനം ടോമിനെ കബളിപ്പിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ ട്രാന്‍സീവര്‍ നന്നാക്കിക്കൊടുക്കമെന്ന് ഞാന്‍ ഏറ്റു. ട്രാന്‍സീവര്‍ എന്റെ ലാബിലേക്ക് കൊണ്ടുവരികയും രണ്ടു ദിവസത്തിനകം തകരാറ് പരിഹരിക്കുകയും ചെയ്തു.
കേട് തീര്‍ത്ത് തിരികെ കൊടുത്തപ്പോള്‍, ഞാന്‍ ചെയ്ത ജോലിക്ക് എന്തു പ്രതിഫലമാണ് വേണ്ടതെന്ന് എന്നോടാരാഞ്ഞു. ഒന്നും വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ വിഷമമായി എന്നു തോന്നിയതുകൊണ്ട്, ഞങ്ങളുടെ നാട്ടുകാരന്‍ താങ്കളോടു ചെയ്ത ഒരപരാധത്തിന് പ്രായശ്ചിത്തമായി ഇതിനെ കണ്ടാല്‍ മതിയുന്നു പറഞ്ഞു സമാധാനിപ്പിച്ചു. അത് മറ്റൊരു സുഹൃത് ബന്ധത്തിന്റെ തുടക്കമായി. ഗ്രീഷ്മയെ ഡീയ്ക്കും ടോമിനും വലിയ ഇഷ്ടമായി. ഒന്നും മനസ്സിആവില്ലെങ്കിലും ആംഗലേയ ഭാഷ കേള്‍ക്കുന്നത് വളരെ ഇഷ്ട മായതുകൊണ്ട് ഗ്രീഷ്മയ്ക്കും<ലിങ്ക് > അവരെ വല്ലാതങ്ങ് പിടിച്ചു. അവളുടെ പക്കല്‍ ഒരു റബ്ബര്‍ കിളിയുണ്ട്, ഡീ മദാമ്മ സമ്മാനിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇപ്പോഴും, അത് കയ്യില്‍ കൊടുത്താല്‍ സ്പര്‍ശിച്ച് മനസ്സിലാക്കിയതിനുശേഷം അവള്‍ പറയും, അത് ഡീ മദാമ്മ തന്ന കിളിയാണെന്ന്.
അവലോസു പൊടിയും, അവലോസുണ്ടയും കായവറുത്തതും, കൂര്‍ക്കക്കിഴങ്ങുമെല്ലാം ടോമിനും ഡീയ്ക്കും വളരെ ഇഷ്ടമായി. കൊച്ചിയില്‍ നിന്നും, മടങ്ങുമ്പോള്‍ അവര്‍ക്ക് ഞങ്ങള്‍ സമ്മാനമായി അതെല്ലാം കൊടുത്തുവിട്ടു.
അവര്‍ കൊച്ചിയില്‍ നിന്നും പോയതിനുശേഷം വീണ്ടും ഒരിക്കല്‍ കൂടി വന്നു, കണ്ടു, പരിചയം പുതുക്കി..
പിന്നീടൊരിക്കല്‍ എനിക്കെഴുതി, ആക്സ് കാലിബര്‍ വിറ്റ്കിട്ടിയ പണം കോണ്ട് ഇന്‍ഗ്ലണ്ടില്‍ ഒരു ഗ്രാമപ്രദേശത്ത് മനോഹരമായ വീട് സ്വന്തമാക്കി എന്നും, ആ വീട്ടിലേക്ക് എന്നും എനിക്ക് സ്വാഗതം എന്നും. അവിടെ ഒരു കിടക്കയും, ഒരുനേരത്തെ ഭക്ഷണവും എന്നും എന്നെ കാത്ത് വച്ചിരിക്കുമെന്ന് ഡീ മദാമ്മ എഴുതിയത് ഭംഗി വാക്കല്ല എന്ന് വ്യക്തമായതുകൊണ്ട് ആ ഇ മെയില്‍ വായിച്ച് എന്റെ കണ്ണു നിറഞ്ഞു.

ദേശ, മത വര്‍ണ്ണ വ്യത്യാസമില്ലാത്ത സര്‍വത്രീക സൌഹൃദങ്ങള്‍ ഉണ്ടാവുകയും നില നില്‍ക്കണമെന്നും ആഗ്രഹിച്ചുകോണ്ട് ഈ പോസ്റ്റ് ഇവിടെ നിര്‍ത്തുകയാണ്.

കൃഷ്ണനുണ്ണിയും മണ്ടന്‍ മണിയും

24 വര്‍ഷം മുന്‍പ് ഞാന്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഒരു ലോഡ്ജില്‍ താമസിച്ച് പാര്‍ട്ട് ടൈം പഠനം നടത്തുന്ന കാലം. പരീക്ഷക്കാലമായതിനാല്‍ അവുധിയെടുത്ത് മുറിയില്‍ സഹമുറിയനായ സണ്ണിയുമൊത്ത് പഠിക്കുന്ന ഒരു ദിവസം ആരോ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് അവശതയോടെ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്. അവന്റെ കണ്ണ് നിറഞ്ഞിരുന്നു, ഒരു ഒറ്റ മുണ്ടും, വൃത്തിയുള്ളതെങ്കിലും കീറിയ ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടിനുള്ളില്‍ ഒരു പൂണൂല്‍ തെളിഞ്ഞുകാണാം. ഞങ്ങളെന്തങ്കിലും പറയുന്നതിനു മുന്‍പേ അവന്‍ ഒരു തുണ്ട് കടലാസ് എന്റെ നേര്‍ക്ക് നീട്ടിയിട്ട്, കൃഷ്ണനുണ്ണി എന്നാണ് പേരെന്നും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണവന്റെ അമ്മ എന്നും വിലകൂടിയ ഒരു മരുന്ന് വാങ്ങിക്കാന്‍ പണം തികയില്ല എന്നും ഇനി പതിനെട്ടു രൂപ എണ്‍പത്തഞ്ചു പൈസ കൂടി വേണം മരുന്ന് വാങ്ങാന്‍ എന്നും മറ്റും അവന്‍ ഗദ് ഗദത്തിനിടെ പറഞ്ഞൊപ്പിച്ചു. അവന് വേണ്ട പണം കൊടുക്കാമെന്നു കരുതി പേഴ്സ് തുറക്കാന്‍ തുടങ്ങിയ എന്നെ സണ്ണി തടഞ്ഞു. എന്നിട്ട് ആ പയ്യനോട് പറഞ്ഞു, “മരുന്ന് ഞങ്ങള്‍ വാങ്ങി ത്തരാം . നിന്റെ കയ്യിലുള്ള കാശെടുക്ക്”
അവന്‍ മടികൂടാതെ അവന്റെ കയ്യിലുള്ള പണവും മരുന്നിന്റെ കുറിപ്പും സണ്ണിയെ ഏല്‍പ്പിച്ചു.

അര കിലോമീറ്റര്‍ ദൂരത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ സണ്ണിയോട് സ്വകാര്യമായി ചോദിച്ചു, “നാളെ പരീക്ഷ ഉള്ളതല്ലേ, മരുന്നിനുള്ള പണം കൊടുത്ത് ഈ പയ്യനെ വിട്ടാല്‍ പോരെ?“
സണ്ണിയുടെ മറുപടി ഒരു ചെറു ചിരിമാത്രം.
മെഡിക്കല്‍ സ്റ്റോറിന്റെ മുന്നില്‍ എത്തിയ സമയം, അതുവരെ നിശബ്ദനായിരുന്ന കൃഷ്ണനുണ്ണി ആകെ പരിഭ്രാന്തനായി. അവന്‍ സണ്ണിയോട് അപേക്ഷിച്ചു, “ ചേട്ടാ എനിക്കു മരുന്ന് വേണ്ടാ, ഞാന്‍ വെറുതെ പറഞ്ഞതാ അമ്മ ചികിത്സയിലാനെന്ന്. എന്റെ കാശ് തിരികെ താ, ഞാന്‍ പോയേക്കാം” സണ്ണി അപ്പോഴേക്കും അവന്റെ കയ്യ് കടന്നു പിടിച്ചു. അവന്‍ യാചിച്ചു, “എന്നെ വിട് ഞാന്‍ പോട്ടെ“
“നീ എന്തിനാടാ കളവ് പറഞ്ഞേ“ സണ്ണി ചൂടായി. അവന്‍ വിക്കി വിക്കി പറഞ്ഞു, “വിശന്നിട്ടാ ചേട്ടാ“. സണ്ണി അവന്റെ കയ്യ് പിടിച്ച് വലിച്ച് നടക്കെടാ എന്നും പറഞ്ഞ് വേഗത്തില്‍ നടന്നു. സണ്ണി, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ലഷ്യമാക്കി യാണ് നടക്കുന്നതെന്നു ഞാന്‍ കരുതി. എന്നാല്‍ ആ പോക്ക് പോലീസ് സ്റ്റേഷന്റെ എതിര്‍ വശത്തുള്ള ഒരു ഹോട്ടലില്‍ ചെന്ന് അവസാനിച്ചു. “നിനക്ക് വിശക്കുന്നുണ്ടെങ്കില്‍ അതു പറഞ്ഞാല്‍ പോരെ. ഇതാ ഇവിടുന്ന് വയറ് നിറച്ചു കഴിച്ചോ”

ആ പയ്യന്‍ വാരി വലിച്ച് തിന്നുന്നതിനിടയില്‍ ഞാന്‍ സണ്ണിയോട് രഹസ്യമായിചോദിച്ചു, ഇവന്‍ കളവു പറയുകയാണെന്ന് സണ്ണി എങ്ങെനെ മനസ്സിലാക്കി?
സണ്ണി എന്നെ ഒരു നോട്ടം നോക്കി, സഹതാപത്തോടെയുള്ള ഒരു നോട്ടം! എന്നിട്ടൊരു ചോദ്യം: “എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നു നോര്‍ത്തിലേക്ക് എന്ത് ദൂരം കാണും?
“ഒരു രണ്ട് മൂന്ന് കി മി“ - ഞാന്‍ .
“അപ്പോള്‍ ആശുപത്രിക്കടുത്തുള്ള ആരെയെങ്കിലും സമീപിച്ച് സഹായം ചോദിക്കാതെ ഇത്ര ദൂരം താണ്ടിവന്ന് നമ്മളെ ത്തന്നെ കാണണമായിരുന്നുവോ?, അതോ നിന്നെപോലെ ഉദാര മനസ്കര്‍ എറണാകുളം നഗരത്തില്‍ വേറെ ഇല്ല എന്നാണോ?“ എനിക്കുത്തരം മുട്ടി.

ഭക്ഷണത്തിനു ശേഷം ആ പയ്യന്റെ പണം സണ്ണി തിരികെ കൊടുത്തു. എന്നിട്ട് അവനോട് യാത്ര പറയുന്ന സമയം, അവന്‍ എന്തോ പ്രതീക്ഷിച്ച് സണ്ണിയെ നോക്കുന്നതുപോലെ തോന്നി. “ എന്താടാ“, ഞാന്‍ ചോദിച്ചു.
“ചേട്ടാ, ആ മരുന്നിന്റെ കുറിപ്പടി തിരിച്ച് തന്നില്ല..”
സണ്ണി അവനെ ഒന്നു നോക്കി, ദഹിപ്പിക്കുന്ന നോട്ടം. എന്നിട്ട് പോക്കറ്റില്‍ നിന്നും ആ കടലാസെടുത്ത് അവന്റെ മുന്‍പില്‍ വച്ച് പിച്ചി ക്കീറി. എന്നിട്ട് അവനോടാക്രോശിച്ചു, “ഓടെടാ” എന്ന്. അവന്‍ ഓടി.
********************************************
ഈ സംഭവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞുകാണും, തൃശൂര്‍ക്ക് പോകാന്‍ ബസ് സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന ഒരാള്‍ എന്നെ വിളിച്ച്നിര്‍ത്തി: “ചേട്ടാ, എന്നെ ഒന്നു സഹായിക്കണം. ഞാന്‍ തിരുവനന്തപുരത്തു പോയിട്ട് വരികയാ. എറണാകുളത്ത് വച്ച് എന്റെ ബാഗും പണവുമെല്ലാം നഷ്ടപ്പെട്ടു. എനിക്ക് കൊഴിക്കോടെത്തണം. രണ്ട് ദിവസമായി ഞാന്‍ സ്റ്റേഷന്‍ പരിസരത്ത് അലയുകയാണ്. എനിക്ക് കോഴിക്കോടെത്താനുള്ള പണം കടം തരാമോ”
സാധാരണയായി കയ്യില്‍ പൈസ വച്ചുകൊണ്ട് “ഇല്ല“ എന്ന് പറയാന്‍ മനസ്സു വരില്ല എങ്കിലും എന്നില്‍ “സണ്ണി എഫക്റ്റ്“ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നതു കൊണ്ട് പണം കൊടുക്കുന്നതിനുമുന്‍പ് ഇവന്‍ കളവു പറയുകയല്ല എന്നു ഉറപ്പിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ അയാളെ ആപാദ ചൂ- അല്ലെങ്കില്‍ വേണ്ട, അടിമുടി ഒന്ന് വീക്ഷിച്ചു: എണ്ണക്കറുപ്പിന്റെ നിറം, എന്നെക്കാള്‍ ആരോഗ്യവാന്‍ , രണ്ട് ദിവസം അലഞ്ഞ് നടന്ന് ലക്ഷണമൊന്നും ഇല്ല, പോരാത്തതിന് ക്ലീന്‍ ഷേവ് ചെയ്ത മുഖവും. സംഭവം പറ്റിക്കലാണെന്ന് എനിക്കു മനസ്സിലായി, ആള്‍ കൊഴിക്കോട് കാരനല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.(കോഴിക്കോടും കണ്ണൂരും നല്ല മനുഷ്യര്‍ മാത്രമേയുള്ളു എന്നതാണ് എന്റെ അനുഭവം).
ഏതയാലും ഞാന്‍ അയാള്‍ക്ക് കോഴിക്കോടേക്ക് ഒരു റ്റിക്കറ്റ് എടുത്തു കൊടുക്കാമെന്ന് സമ്മതിച്ചു. തൃശൂര്‍ വരെ ഞാനും ബസ്സിലുണ്ടാവുമെന്ന് പറഞ്ഞിട്ടും ടിയാന് കുലുക്കമില്ല. അങ്ങനെ ഞങ്ങള്‍ ഒരു കോഴിക്കോടെക്കുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ കയറിപ്പറ്റി. എന്റെ വലതു വശത്ത് തന്നെ അയാളെ ഇരുത്തി. എനിക്കൊരു തൃശൂര്‍ ടിക്കറ്റും അയാള്‍ക്കൊരു കോഴിക്കോട് ടിക്കറ്റും എടുത്ത് ബാക്കി പണം പേഴ്സില്‍ തിരുകി പാന്റിന്റെ പോക്കറ്റില്‍ ഇട്ടു. അന്നും ഇന്നും എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, ബസ്സില്‍ കയറിയാല്‍ ഉടനെ ഉറക്കം വരും; സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും. ഇപ്രാവശ്യവും അതു തന്നെ സംഭവിച്ചു. വണ്ടി തൃശൂര്‍ സ്റ്റാന്റില്‍ നിന്നും പുറപ്പെടാറായപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ചാടി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സഹയാത്രികനെ കണ്ടില്ല. ഇറങ്ങാനുള്ള തത്രപ്പാടില്‍ മറ്റൊന്നും ചിന്തിക്കാതെ, ഓടിത്തുടങ്ങിയ ബസ്സില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി. ഒരു ഓട്ടോ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാന്റ്സിന്റെ പിന്‍ പോക്കറ്റില്‍ പെഴ്സ് തപ്പി. അത്ഭുതം! പെഴ്സുമില്ല , പേഴ്സിട്ടിരുന്ന പോക്കറ്റുമില്ല! അതാരോ സുന്ദരമായി മുറിച്ചെടുത്തിരിക്കുന്നു!! വേറൊരത്ഭുതം കൂടി കണ്ടു, ഞാന്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചു പോയ ഓട്ടോയുടെ അകത്ത് എന്റെ സഹ സഞ്ചാരിയിരിക്കുന്നു!
ഞാനൊരു മണ്ടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

ദൈവങ്ങള്‍ക്കും ട്രേഡ് മാര്‍ക്ക്!

ഐ പി അവകാശവും, പേറ്റന്റും, ട്രേഡ് മാര്‍ക്കും ദൈവങ്ങളുടെ പേരിലും ആകാമോ?
മുകളില്‍കാണിച്ച ലിങ്കിലൊന്നു ക്ലിക്കുക (http://secularcitizen.net/public-interest-litigation/)