Thursday, December 23, 2010

യൂണിവേഴ്സിറ്റിയില്‍ സംഭവിച്ചത്



അശ്ലീലതയ്ക്കോ ലൈംഗികതയ്ക്കോ എതിരായ സംഭവം എന്നരീതിയിലും, മഹത്തായ ഒരു കലാസൃഷ്ടിയെ വികലമാക്കിയ യൂണിവേഴ്സിറ്റി അധികൃതര്‍ എന്ന രീതിയിലൊക്കെ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു, എന്നാല്‍ യാധാര്‍ഥ്യം മറ്റെന്തൊക്കെയോ ആണെന്ന് കരുതാന്‍ ന്യായമുണ്ട്. ഗൂഗിള്‍ മാപ്പില്‍ കാണുന്നതുപോലെ അധികം ആരുടേയും നോട്ടം കിട്ടാത്ത, (അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് മതില്‍കെട്ടിനുള്ളില്‍ കയറിച്ചെല്ലുമ്പോള്‍ ഇടത്) വശത്തയാണ് സഗരകന്യക കിടക്കുന്നത്. ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കാണുക. അവിടെ മൈലാഞ്ചി ച്ചെടികളാല്‍ തീര്‍ത്ത മറ്റൊരു നഗ്ന സ്ത്രീ രൂപവും, ആന, മയില്‍, വള്ളം, ഇരിപ്പിടം മുതലായ ഒട്ടേറെ രൂപങ്ങളും ഉണ്ട്. ഇതല്ലാം വര്‍ഷങ്ങളായിതന്നെ അവിടെ ഉള്ളതാണ്. മാത്രവുമല്ല, ഇത്തരം കലാ രൂപങ്ങള്‍ ഉണ്ടാക്കാന്‍ വര്‍ഷങ്ങളുടെ കാലയളവു വേണ്ടിവരികയും ചെയ്യും. എന്നാല്‍ അന്നൊന്നും തോന്നാത്ത വികാരം ഇപ്പോള്‍ എങ്ങനെ ഉണ്ടായി? വനിതാ സംഘടനകളുടെ പരാതിയ്ന്മേലാണത്രെ നടപടി എടുക്കാന്‍ രജിസ്ട്രാര്‍ തീരുമാനിച്ചത്. അദ്ദേഹം ആദ്യം ശ്രമിച്ചത് ചെടിച്ചട്ടികളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ കൊണ്ടുവന്ന് വച്ച് സാഗര കന്യകയെ മറയ്ക്കാനാണ്. എന്നാല്‍ പ്രതിക്ഷേധകര്‍ തൃപ്തരായിരുന്നില്ല. അശ്ലീലത്തിനെതിരെ പ്രതിക്ഷേധിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആയിരുന്നു എന്ന് കരുതേണ്ടി വരും . മാത്രവുമല്ല,ഇത്തരം സസ്യശില്പങ്ങളേ ദിവസവും ചെത്തി മിനുക്കിയില്ല എങ്കില്‍, ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇലയും ശിഖരങ്ങളും വളര്‍ന്ന് രൂപം തന്നെ മാറിപ്പോവുകയും ചെയ്യുമായിരുന്നു. അതായത് തോട്ടക്കാരനോട് ഇനിമുതല്‍ സാഗരകന്യകയെ തൊട്ടുപോകരുത് എന്ന ഒരു നിര്‍ദ്ദേശം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നം മാത്രം.
അപ്പോള്‍ ചെടി വെട്ടി വൃത്തിയാ(കേടാ)ക്കാന്‍ രജിസ്ട്രാര്‍ നിര്‍ബ്ബന്ധിതനായതല്ലേ എന്ന് തൊന്നാവുന്നതാണ്. ഇനി വെട്ടിക്കളയാന്‍ നിര്‍ദ്ദേശിച്ചാല്‍ തന്നെ അത് മാധ്യമങ്ങളെ വിളിച്ചറിയിച്ചിട്ട് പരസ്യമാക്കുന്നതിലുമില്ലേ ഒരു ദുരൂഹത?
അതിനുശേഷമുള്ള പി വി സി കമ്മറ്റി റിപ്പോര്‍ട്ടാണതിലും വിശേഷം. സ്വയം വളരാന്‍ അനുവദിച്ചാല്‍ ഇല്ലാതാവുന്ന സ്ത്രീ രൂപ സസ്യ ശില്പങ്ങളെ മുഴുവനായും വെട്ടിക്കളയണമത്രെ!
അതിനെക്കാള്‍ വിചിത്രമാണ് സദാചാരക്കാരുടെ നിലപാട്. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന യൂണി വേഴ്സിറ്റി ഓഫീസ് വളപ്പില്‍ ഉള്ള നഗ്ന ശില്പങ്ങള്‍ വിദ്യാര്‍ഥിനീ വിദ്യാര്‍ഥികളുടെ സദാചാരബോധം ഇല്ലാതാക്കും പോലും.

Sunday, April 4, 2010

തൊടുപുഴയിലെ ചോദ്യക്കടലാസ്



ഒന്നാമത്തെ ചോദ്യം: ഇത് ഈഴവരെയും കൃസ്ത്യാനികളെയും നിന്ദിക്കാൻ വേണ്ടി മനഃപ്പൂർവം ഉണ്ടാക്കിയതാണ്. എന്താ നായർക്കും മുസ്ലിമിനും മാത്രമേ നോവലെഴുതാൻ പാടൂ?

രണ്ടാമത്തെ ചോദ്യം കേരള ചലച്ചിത്ര സമൂഹത്തിന്റെ മനഃസ്സക്ഷിയെയാണു കുത്തി നോവിച്ചിരിക്കുനത്. “അമ്മ“ യെ ആദരിക്കാൻ അറിയാത്തവന്റെയൊക്കെ ഒരു ചോദ്യം!!

മൂന്നാമത്തെ ചോദ്യം ബുദ്ധ മത വിശ്വാസികളെ അപഹസിക്കാനല്ലേ?
ബുദ്ധനു പണ്ട് ബോധം ഉണ്ടായിരുന്നില്ല എന്ന ദ്വയാർഥം എത്ര സമർഥമായാണ് ചോദ്യ കർത്താവ് ഈ ചോദ്യത്തിൽ ഒളിച്ചു വച്ചിരിക്കുന്നത്?

നാലാമത്തെ ചോദ്യം രാജ്യത്ത് അരാജകവാദം ഉളവാക്കാനും സാധാരണക്കാരുടെ മനസ്സിൽ ഭയം നിലനിർത്താനും വേണ്ടിയാണെന്ന് നിസ്സംശയം പറയാൻ പറ്റും.

അഞ്ചാമത്തെ ചോദ്യം ഉമ്മഞ്ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരു കൊട്ടു കൊടുത്തതാണ്. ആ മന്ദ ബുദ്ധികൾക്കോ അനുയായികൾക്കോ അത് മനസ്സിലായിട്ടില്ല എന്നു മാത്രം!

ഇനി ആറാമത്തെ ചോദ്യം, പുതുക്കിയ ശമ്പള നിരക്കിലെ അതൃപ്തി ചൂണ്ടിക്കാണിച്ച് അധ്യാപകരെ സർക്കാരിനെതിരെ പ്രവർത്തിക്കാനുള്ള ആഹ്വാനം തന്നെ അല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏഴാമത്തെ ചോദ്യം പൊതു മരമാത്ത് വകുപ്പിനെതിരെയും, ബഹുമാനപ്പെട്ട മന്ത്രി പാലൊളി അഹമ്മദ് കുട്ടിയെ അവഹേളിക്കാനുള്ളതാണ്, അതു മാത്രമാണ് ഉദ്ദേശം.

എട്ടാമത്തെ ചോദ്യം ചോദ്യകാരന്റെ മനസ്സിലെ വക്ര ബുദ്ധിയാണ് നമുക്ക് വെളിവാക്കി തരുന്നത്. റിസർവോയറുകളിൽ വെള്ളം കുറവായതിനാൽ പവർ കട്ട് ഏർപ്പെടുത്തേണ്ട അവസരത്തിൽ കെ എസ് ഇ ബി യെ സംശയത്തിന്റെ നിഴലിൽ നിർത്താൻ വേണ്ടിയാണ് ഈ കത്തുന്ന വേനലിലും ഒരാഴ്ച്ചയായി പെയ്യുന്ന മഴയെപറ്റി ചോദ്യം ചോദിച്ചിരിക്കുന്നത്.

ഒമ്പതാമത്തെ ചോദ്യം മാത്രമാണ് മതവുമായി ബന്ധപ്പെടാത്ത ഒരേഒരു ചോദ്യം

പത്താമത്തെ ചോദ്യം പിണറായിയെ പിണക്കാനുള്ള ഗൂഡോദ്ദേശമാണു വെളിവാക്കുന്നത്. മാർക്സിസ്റ്റ് പ്രസിദ്ധീകരണമായ “ ചിന്ത“ യിൽ കാണപ്പെടുന്നു എന്ന് ചിലർ കരുതുകയും മറ്റുള്ളവർ കരുതാതിരിക്കുകയും ചെയ്യുന്ന വിഭാഗീയത മനസ്സിൽ കണ്ടുകൊണ്ടാണ് ഈ ചോദ്യമെന്ന ഒളിയമ്പ് പാർട്ടി സെക്രട്ടറിക്കെതിരെ എയ്തിരിക്കുന്നത്. എന്നാൽ വിജയേട്ടൻ സമർഥമായി നിശബ്ദത പാലിക്കുകയാണ് ചെയ്തത്.

രസകരമായ ഒരു കാര്യം വിവാദം ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന പതിനൊന്നാമത്തെ ചോദ്യമാണ്. യധാർഥത്തിൽ മുസ്ലീങ്ങളല്ല, ഈ ചോദ്യത്തിന്റെ ഇരകൾ, നേരെ മറിച്ച് ചോൻ എന്നു, തീയനെന്നും ഈഴവനെന്നുമൊക്കെ അറിയപ്പെടുന്ന ജാതി വിഭാഗത്തെയാണ് (“പടച്ചോൻ“ പട നയിച്ച ചോൻ, ചേകവൻ എന്നും അർഥമുണ്ട്. കൊക്കിനു വച്ച വെടി ചക്കിനു കൊണ്ടു എന്ന് പറഞ്ഞ പോലായി കാര്യങ്ങൾ!

ഇനി ബാക്കിയുള്ള ചോദ്യങ്ങൾ അശ്ലീലവും അനാശ്യാസവും ആയ ചോദ്യങ്ങളായതിനാൽ അതെ പറ്റി എഴുതാൻ പോലും ഈ ബ്ലോഗർക്കാവുന്നില്ല.

ഇത്രയ്ക്ക് ആഭാസനും, വഷളനുമായ ഒരു അദ്ധ്യാപകനെ സഹിക്കാൻ ആ കൊളേജിലെ വിദ്യാർഥികൾ എന്ത് അപരാധമാണ് ചെയ്തത്? തൊടുപുഴ ന്യു മാൻസ് കൊളേജ് അങ്കണത്തിലെ നാഗരാജ പുഷ്പ വൃക്ഷത്തെ സാക്ഷിയാക്കി നമുക്ക് ക്ഷമിക്കാം.


ഇത്തരം ചോദ്യാഭ്യാസങ്ങൾ ഒഴിവാക്കാൻ ഒരു നിർദേശം: പി എസ് സി, യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങൾ പരീക്ഷ നടത്തുന്നതിനു ഒരാഴ്ച്ച മുൻപേ ചോദ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധപ്പെടൂത്തേണ്ടതും, പൊതു ജനങ്ങളിൽ നിന്നും പരാതികളൊന്നും ഇല്ലാ എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാനും പാടുള്ളു.

Friday, February 12, 2010

പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം

ആഗ്നേയയുടെ ഒരു
പോസ്റ്റിൽ
ശ്രീ ജഗദീശുമായുള്ള സംവാദം നീണ്ടു പോയതിനാൽ മറുപടി അവിടെ കമന്റ് ആയി ഇടാതെ ഇവിടെ ഇടുന്നു.

നെറ്റ് മീറ്ററിംഗ് എന്നത് നല്ല ഒരു ആശയമാണ്. ജഗദീശ് എഴുതിയതു പോലെ പല വിദേശ രാജ്യങ്ങളിലും ഇത് ഉപയോഗത്തിലുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഉടനടി പ്രായോഗികമാണോ എന്ന് സംശയം ഉണ്ട്. ഈ സംവിധാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെ ഉണ്ട്.
1. ആവശ്യമായ നിയമ നിർമാണം: ഒരോ സംസ്ഥാനത്തും ഉള്ള ഇലക്ട്രിക്കൽ റെഗുലേറ്ററി കമ്മീഷനാണ് ഈ സംവിധാനത്തിനാവശ്യമായ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടത്. ഇൻഡ്യയിലെ ചില സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഈ രീതിയിൽ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
2. വൈദ്യുത വിതരണം നെറ്റ് മീറ്ററിംഗ് വഴിആക്കുമ്പോൾ വിതരണ ശൃംഘലയിൽ വരുത്തേണ്ട മാറ്റങ്ങൾ:
അ. ഉണ്ടായിരിക്കേണ്ട ആവശ്യമായ ഭൌതിക ഉപകരണങ്ങൾ: “കൊടുക്കുന്നതും വാങ്ങുന്നതും“ കൃത്യമായി രേഖപ്പെടുത്താനുള്ള എനർജി മീറ്റർ ഇതിനാവശ്യമാണല്ലോ. നമ്മുടെ നാട്ടിൽ അത്തരം(ഇലക്ടോ മെക്കാനിക്കൽ) മീറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. കൃത്യതക്കുറവും, വിലക്കൂടുതലും, ഉപഭോക്താക്കൾക്ക് കൃത്രിമം കാണിക്കാനുള്ള സാധ്യതയുമൊക്കെ ഉള്ളതുകൊണ്ട് ഇത്തരം മീറ്ററുകൾക്ക് പകരം ഇലക്ട്രോണിക്ക് എനർജി മീറ്ററുകളാണിപ്പോൾ ഉപയോഗിക്കുന്നത് ( ചിലയിടങ്ങളിൽ ഇപ്പോഴും പഴയ മീറ്റർ പ്രവർത്തിക്കുന്നുമുണ്ട്). ഇപ്പോൾ ഉപയോഗിക്കുന്ന തരം ഇലക്ട്രോണിക്ക് എനർജി മീറ്ററുകൾക്ക് ഉപയോഗിക്കുന്നതും തിരിച്ച് കൊടുക്കുന്നതും തമ്മിൽ തിരിച്ചറിയാൻ കഴിയില്ല. നെറ്റ് മീറ്ററിംഗിനാവശ്യമായ മീറ്റർ ആവശ്യമനുസരിച്ച് പുതുതായി ഡിസൈൻ ചെയ്യുകയോ, പുറമേ നിന്നു വരുത്തുകയോ വേണം.
ആ. ഏറ്റവും മോശമായ വൈദ്യുത വിതരണ ശൃംഘല (വോൾട്ടെജ് വ്യതിയാനങ്ങൾ, ലൂസ് കണക്ഷൻ, ട്രാൻസിയന്റ്സ്, ഹാർമ്മോണിക്സ് , തുടങ്ങിയ തകരാറുകൾ) യാണു നമ്മുടേത്. അത്തരം അവസ്ഥയിൽ ഉപഭോക്താക്കൾ വയ്ക്കേണ്ട എനർജി കൺ വെർഷൻ (ഇൻ വെർട്ടർ, സോളാർ പാനൽ തുടങ്ങിയവ)ഉപകരണങ്ങൾ എളുപ്പത്തിൽ കേടാവുകയും മെച്ചപ്പെട്ട പ്രവർത്തനം കിട്ടാതെ വരികയും ചെയ്യും. എനർജി ഗ്രിഡിൽ ബന്ധിപ്പിക്കാവുന്ന ഇൻ വെർട്ടറിന് വിലയും കൂടും. പല ഉപഭോക്താക്കളും, വൈദുതി ഉത്പാതിപ്പിച്ച് ലൈനിൽ കൊടുക്കുന്നതിനാൽ, ലൈനിൽ എപ്പോഴും വോൾട്ടേജ് ഉണ്ടാവും; അശ്രദ്ധ കാണിച്ചാൽ അപകടങ്ങൾക്കു
സാധ്യത കൂടും.
3. നെറ്റ് മീറ്ററിംഗ് സംവിധാനത്തിലും, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ യു പി എസ് ഇല്ലെങ്കിൽ ബുദ്ധിമുട്ടുവരും അപ്പോൾ സ്റ്റോറേജ് ബാറ്ററിയെ പൂർണമായും ഒഴിവാക്കാനാവില്ല.
4. ഇപ്പോഴത്തെ അവസ്ഥയിൽ, സാമ്പത്തിക നഷ്ടം വരുന്നഒരു കാര്യത്തിനും സാധാരണ ഉപഭോക്താക്കൾ തയ്യാറാവില്ല. അതിനാൽ നിയമം മൂലമേ ഇത് നടപ്പിലാക്കാൻ കഴിയൂ.
5. വൈദ്യുത ഉത്പാദനവും വിതരണവും സർക്കാരിൽ നിന്നും മാറി കമ്പനികളെ ഏല്പിച്ചാൽ ഇത് ഒരു പക്ഷെ പ്രായോഗികമായേക്ക്മെന്ന് തോന്നുന്നു.
6. ഇൻഡ്യയിൽ ഇപ്പോൾ തന്നെ സോളാർ പാനലുകൾ നിർമ്മിക്കുന്ന നിരവധി കമ്പനികൾ നിലവിലുണ്ട്.
ഇവിടുത്തെ ഉപയോഗത്തിനു പുറമേ സോളാർ പാനൽ കയറ്റുമതിയും ചെയ്യുന്നുണ്ട്. സാങ്കേതിക മേന്മ ഇല്ല എങ്കിൽ
കയറ്റുമതി നടക്കില്ലല്ലോ. സർക്കാർ കമ്പനി യായ സെന്റ്രൽ ഇലക്റ്റ്രോണിക്സ് ലിമിറ്റഡ് (CEL) vവൻ തോതിൽ
സോളാർ പാനലുകൾ നിർമിക്കുന്നുണ്ട്.
7. ഇൻഡ്യയിൽ തന്നെ നിർമിക്കുന്ന സോളാർ പാനലുകൾ കിട്ടുമെന്നിരിക്കെ, റി ഫർബിഷ്ഡ് ആയ സോളാർ പാനൽ ഇറക്കുമതി ചെയ്യുനത് കൊണ്ട് ഉപഭോക്താവിനു ഗുണമൊന്നുമില്ല. ഞാൻ കണ്ടിട്ടുള്ള ഇറക്കുമതി ചെയ്ത പാനലുകളെല്ലാം, ഇൻഡ്യയിൽ നിർമിക്കുന്ന നല്ലയിനത്തോട് കിടനിൽക്കുന്നതോ അതിലും മുന്തിയതോ ആണ്.
8. ഫൂൾ പ്രൂഫ് ആയി ഒരു പ്രൊഡക്റ്റ് എന്നത് ഒരു സങ്കല്പം മാത്രമാണ്. പലപ്പോഴും പല ഒത്ത് തീർപ്പുകളും വേണ്ടി
വരും. അത്കൊണ്ട് പൊടി പിടിച്ചാൽ, തുടച്ച് നീക്കുക എന്ന ഒത്ത് തീർപ്പു ഉത്പാതകർ സ്വ്വികരിച്ചിരിക്കുന്നത്
എന്നു വേണം അനുമാനിക്കാൻ.
9. സോളാർ പാനൽ നിർമ്മിക്കുന്നതിനാവശ്യമായ സിലിക്കൺ വേഫറുകൾ നിർമ്മിക്കുന്ന ഫൌണ്ടറികൾ ലോകത്തിൽ തന്നെ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. അത്കൊണ്ട് തന്നെ സകലമാന സെമികണ്ടക്റ്റർ വ്യവസായ ശാലകളും ഈ ഫൌണ്ടറികളെ ആശ്രയിക്കുന്നു. മോസർബെയർ അത്തരത്തിലുള്ള സംരംഭം ഇൻഡ്യയിലും തുടങ്ങി എന്ന് വായിച്ചതായി ഓർക്കുന്നു.

തീർച്ചയായും നമുക്ക് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ പ്രായോഗിക സമീപനമാണിക്കാര്യത്തിൽ വേണ്ടത്. ഫോസ്സിൽ ഇന്ധനത്തെ പൂർണമായും ഒഴിവാക്കാനാവില്ലതന്നെ. അതുകോണ്ട് അവയുടെ ഉപയോഗം കുറച്ച്കൊണ്ട് വരികയും, ഓരൊ പ്രദേശത്തിനും അനുയോജ്യമായ ഊർജ്ജോത്പാദന രീതികൾ തെരെഞ്ഞെടുക്കുകയും വേണം. സോളാ‍ർ പാനലുകൾക്കുള്ളതുപോലുള്ള ന്യൂനതകൾ മറ്റ് സംവിധാനങ്ങൾക്കുമുണ്ട്. ഇക്കാര്യത്തിൽ വളരെ മൌലികമായ സമീപനത്തെക്കാൾ നല്ലത് പ്രായോഗിക തലത്തിലുള്ള ഒന്നു തന്നെ ആണ്.
സാങ്കേതിക കാര്യങ്ങളിൽ മാത്രം താല്പര്യമുള്ളതിനാൽ മറ്റ് വിഷയങ്ങളെപറ്റി അഭിപ്രായം എഴുതുന്നില്ല.

പക്ഷെ ഒന്നു സങ്കല്പിച്ചു നോക്കാം: സസ്യശ്യാമളമായ, ജൈവ വൈവിധ്യമുള്ള ഭൂമി, ജൈവ ആവാസ വ്യവസ്ഥയിൽ പ്രകൃതിക്ക് ഏറ്റവുമനുയോജ്യമായ മനുഷ്യ ജീവിതം. യാന്ത്രികോർജത്തിനും വൈദ്യുതിക്കും വേണ്ടി നമുക്ക് നാൽക്കാലികളെക്കൊണ്ട് ചക്ക് ആട്ടാം. ചാണകത്തിൽ നിന്നും, പാചക വാതകവും വളവും കിട്ടും. ധാരാളം ഓക്സിജൻ, ആരോഗ്യ ജീവിതം. മലിനീകരണം ഒട്ടുമില്ല. ദാരിദ്ര്യമില്ല.... അതല്ലേ ഏറ്റവും നല്ല ഊർജ സംരക്ഷണം.
ഓട്ടി.
പുനരുത്പാദിതോര്‍ജ്ജ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം പോലും ലഭിക്കില്ല ....
നോബൽ സമ്മാനമെന്താ മോശമാണോ?

Wednesday, January 20, 2010

പുരാവസ്തു

അർത്തുങ്കൽ പള്ളിയിൽ പെരുന്നാളായതിനാൽ കിട്ടിയ പ്രാദേശികാവുധി ഹിൽ പാലസ് മ്യൂസിയം കാണാൻ ഉപയോഗിച്ചു. അവിടെ കണ്ട ചില ദൃശ്യങ്ങൾ:
മ്യൂസിയം! ( അറിയിപ്പ് പലക പോലും പുരാവസ്തുവാണ്!)

















പ്രാചീന മലയാളത്തിലെഴുതിയ മറ്റ് രണ്ട് ഫലകങ്ങൾ ( പഴക്കം അറിയില്ല)