Wednesday, October 21, 2009

സ്വകാര്യ കൊളെജുകള്‍ മറുപടിക്കൊരു മറു പിട

പ്രിയപ്പെട്ടവരെ,
ചെറിയ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി.
പ്രൊഫഷണല്‍ കോഴ്സുകള്‍, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് പഠന നിലവാരത്തെ പറ്റി വേറെ ഒരു പോസ്റ്റ് തയ്യാറാക്കുന്നതുകൊണ്ട്, ഈ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കാര്യങ്ങള്‍, പഠന നിലവാരം തീരെ താഴ്ന്ന് പോയിരിക്കുന്നു എന്നും, മികവിന്റെ കേന്ദ്രങ്ങള്‍ എന്ന് കോടതി അഭിപ്രായപ്പെട്ട സ്വാശ്രയ കോളേജുകളിലെ സ്ഥിതി ദയനീയമാണെന്നും ആണ്.
തറവാടിയും, എഴുത്തു കാരിയും പറഞ്ഞ കാര്യങ്ങള്‍ ഈ നിലവാരത്തകര്‍ച്ചയ്ക്ക് ഒരു കാരണമാണ്.
എന്നെ വളരെ നന്നായി അറിയുന്ന ഒരു സുഹൃത്ത് ( അദ്ദേഹത്തിന്റെ മകള്‍ അന്നു കുസാറ്റില്‍ പഠിക്കുന്നു) എന്നോടൊരിക്കല്‍ ആവശ്യപ്പെട്ടത്, തനെ മകള്‍ക്ക് സെഷണല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ മകളുടെ അധ്യാപകനോട് അഭ്യര്‍ഥിക്കണമെന്നായിരുന്നു;
അതിനെക്കാളേറെ എനിക്ക് ലജ്ജ തോന്നിയത്, എന്റെ അദ്ധ്യാപികയും കുസാറ്റിലെ പ്രൊഫസറുമായ വ്യക്തി അവരുടെ മകള്‍ക്ക് മാര്‍ക്ക് കൂട്ടിയിടണമെന്ന് പറഞ്ഞപ്പോഴാണ്!

അനാഗതശ്മശ്രു , താങ്കളുടെ പോസ്റ്റ് കാണിച്ചു തന്നതിനു നന്ദി. ഞാന്‍ അവിടെ കമന്റ് ഇടുന്നതാണ്.

സുനില്‍ കൃഷ്ണന്‍, ഈ പോസ്റ്റിന്റെ പ്രാധാന്യം വിലയിരുത്തിയതിനു നന്ദി. ഈ വിഷയത്തില്‍ മനസ്സില്‍ തിങ്ങി വരുന്ന പല കാര്യങ്ങളും പറയാന്‍ സമയവും സന്ദര്‍ഭവും കിട്ടാന്‍ കാത്തിരിക്കുകയാണ്, ഞാന്‍.

ജോജു,
....മുന്‍വിധിയോടെ എഴുതിയ ഉപരിപ്ലവമായ ഒരു പോസ്റ്റ് ... എന്നു പറയാനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
ജോജു കരുതുന്നതു പോലെ, കോടതിയുടെ അഭിപ്രായത്തിനുള്ള പ്രതികരണം തന്നെ യാണ് ഈ പോസ്റ്റ്. ജോജു എഴുതുന്നു,
“ഒരു സ്ഥാപനം സ്വകാര്യസ്വാശ്രയമായതുകൊന്ടു മാത്രം മികവിന്റെ കേന്ദ്രമാകുമെന്നോ, സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മികവിന്റെ കേന്ദ്രമാകാന്‍ പറ്റില്ല എന്നോ ഉള്ള വിചാരമൊന്നും എനിയ്ക്കില്ല.“
രണ്ട് വര്‍ഷം മുന്‍പ് ജോജുവിന്റെ അഭിപ്രായം ഇതായിരുന്നില്ലല്ലോ?

ജോജുവിന്റെ അല്ലെങ്കില്‍ സ്വാശ്രയ ആരാധകരുടെ അഭിപ്രായത്തില്‍. മികച്ച സ്ഥാപനങ്ങളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ സാധ്യത ഉള്ളത് സ്വകാര്യ സ്വാശ്രയ കോളെജുകള്‍ക്കാണല്ലോ. എന്നിട്ടും എന്തുകൊണ്ട് അവ മുന്നിലെത്തുന്നില്ല? ചിന്തിക്കേണ്ടുന്ന ഒരു വിഷയം അല്ലേ അത്?
മികവു പാലിക്കാന്‍ കഴിയാത്തത് ...പക്ഷേ എന്തിനും ഏതിനും സ്വകാര്യസ്വാശ്രയങ്ങളെ പഴിചാരുകയും പ്രവര്‍ത്തനസ്വാതന്ത്ര്യയോ അവയുടെ അവകാശങ്ങളോ പരിഗണിയ്ക്കാതെ അവയെ ശ്വാസം മുട്ടിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടി... കൊണ്ടാണല്ലേ? അതല്ലാതെ കൂടുതല്‍ ഫീസ് വാങ്ങുന്നതുകൊണ്ടോ, കുറഞ്ഞ ശമ്പളത്തിലും, സേവന വ്യവസ്ഥകളിലും ജോലി ചെയ്യാന്‍ തയ്യാറാവുന്ന അദ്ധ്യാപക അനധ്യാപക ജീവന ക്കാരുടെ കഴിവു കുറവോ ഒന്നുമല്ല അല്ലേ?
ജോജുവിന്റെ ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകണമെങ്കില്‍ മാനേജുമെന്റു നന്നായിരിയ്ക്കണം, അവയ്ക്ക് നല്ല വിഷന്‍ ഉണ്ടായിരിയ്ക്കണം, അവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിയ്ക്കണം, അധ്യാപകര്‍ നല്ലതായിരിയ്ക്കണം, വിദ്യാര്‍ത്ഥികള്‍ നല്ലതായിരിയ്ക്കണം.. അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഈ മേന്മകള്‍ സ്വാശ്രയത്തിനു കൂടുതല്‍ ഉണ്ടാവും എന്നു കരുതുന്നത് എത്രമാത്രം ശരിയാണ്? കോളേജ് വളപ്പില്‍ എഴുതിവയ്ക്കുന്ന “വിഷനും“ “മിഷനും“ മീതെ മറ്റൊരു സ്വകാര്യ വിഷന്‍ ഉണ്ടെന്ന കാര്യം അറിയില്ല എന്നുണ്ടോ?

വിജയ ശതമാനം കൊണ്ടുള്ള വിനോദമല്ല, ഈ പോസ്റ്റിനു പ്രചോദനം. അറിഞ്ഞ വസ്തുതകള്‍ പങ്കു വച്ചു എന്നേ ഉള്ളു. ഓരോ കോളെജുകള്‍ക്കും അവരുടെ വിജയ ശതമാനം കൂടാത്തതിനു പ്രതേകം കാരണങ്ങള്‍ ഉണ്ടാവാം. അതെ പറ്റി അവര്‍ ആലോചിക്കുമെന്നും വേണ്ട തിരുത്തലുകള്‍ വരുത്തുമെന്നും നമുക്ക് ആശിക്കാം.
സര്‍ക്കാര്‍ സ്വാശ്രയം ആയത് കൊണ്ടാണ് ആ കൊളേജുകള്‍ക്ക് സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മുന്നിലെത്താന്‍ കഴിഞ്ഞതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ ജോജു.
സര്‍ക്കാര്‍ സ്വാശ്രയ കോളെജുകള്‍ മുന്നിലാണെന്നും, എന്നാല്‍ പിന്നിലായ ചില സ്വാശ്രയക്കോളെജുകള്‍ പിറകിലായതിനു ഉത്തരവാദിത്വം ആ കൊളേജുകള്‍ ഏറ്റെടുക്കില്ല എന്നും ഒരു മുന്‍ ധാരണ ജോജുവിനുള്ളതു പോലെ തോന്നുന്നു. പരാജയത്തിനും
വിജയത്തിനും കാരണങ്ങള്‍ കണ്ടെത്തി തിരുത്തി പോകുന്ന നടപടി അവര്‍ കയ്ക്കൊള്ളും എന്നാണെന്റെ അനുഭവം.
ഒരു സ്വകാര്യ സ്വാശ്രയ അനുകൂലി എന്നതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയ്ക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും കൂടി വേണ്ടേ?

തറാവാടിയുടെ പരിഹാസത്തിനൊരു അനുബന്ധം: ഈയിടെ എന്നെ പരിചയമുണ്ടെന്നു പറഞ്ഞ് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു: ഒരു നൂറ് നൂറ്റമ്പതു കോടി മുടക്കാന്‍ തയ്യറായി ഒരു എന്‍ ആര്‍ ഐ ടീം വന്നു പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു എഞ്ചിനീയറിംഗ് കോളേജ് വിലയ്ക്ക് വാങ്ങണം. പറ്റിയ കോളേജ് കണ്ടെത്താന്‍ സഹായിക്കണം, എന്ന്. ഞാന്‍ അദ്ദെഹത്തൊട് ചോദിച്ചു, നിങ്ങള്‍ പറഞ്ഞ ടീമില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരെങ്കിലുമുണ്ടോ? എന്ന്. മറുപടി “അല്ല സാര്‍. അവരൊക്കെ വലിയ ബിസിനസ്സുകാരല്ലേ“
തറവാടി പറയുന്നത് ശരിയാണ്. വിജയ ശതമാനം മാത്രമല്ല ഗുണ നിലവാരത്തിനടിസ്ഥാനം. എന്നാല്‍ പ്രത്യക്ഷത്തില്‍ കാണാവുന്ന ഒരു അളവുകോല്‍ അതുതന്നെയാണ്.

ജോജു,
സ്റ്റേറ്റ് മെറിറ്റില്‍ 13000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന സാരാഭായിയും 15000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന എം.ജി കോളേജും 500 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന റാങ്കുകാരു പ്രവേശിയ്ക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ സ്വാശ്രയം, സ്വകാര്യ സ്വാശ്രയം എന്ന ഏകകം മാത്രം എടുത്താല്‍ മതിയാവില്ല എന്നതുമാത്രമാണ്‌ ഞാന്‍ പറയാനുദ്ദ്യേശിയ്ക്കുന്ന കാര്യം.
ഇവിടെ കാതലായ ഒരു കാര്യം ജോജു വെളിപ്പെടുത്തുന്നു. ഉയര്‍ന്ന റാങ്കുള്ളവര്‍ അവര്‍ക്കിഷ്ടപ്പെട്ട കോളേജില്‍ ചേരുന്നു. അതുകൊണ്ട് താരതമ്യം പാടില്ല എന്ന്. അതു തന്നെയാണെന്റെ അഭിപ്രായവും.
എന്നാല്‍ മറ്റൊന്നു കൂടി ജോജു അറിയണം. എന്റ്രന്‍സ് റാങ്കില്‍ കേറുന്ന കുട്ടികള്‍ കൊഴ്സ് കഴിയുമ്പോള്‍ വിജയിക്കുന്നതിന്റെ തോത് ആ റാങ്ക് അടിസ്ഥാനത്തിലല്ല എന്ന കാര്യം. 15000 റാങ്ക് ഉള്ള കുട്ടി വിജയിക്കുകയും, 500ല്‍ താഴെ റാങ്കുള്ള കുട്ടി പരാജയപ്പെടുകയും ചെയ്യുന്നുണ്ടല്ലോ.
അപ്പോള്‍ മികവിന്റെ കേന്ദ്രങ്ങളാവാന്‍ മറ്റു പലതും കൂടി വേണം. ആ “പലതും“ സ്വകാര്യ കോളേജുകള്‍ക്കുണ്ടാവണമെങ്കില്‍ അമിത ലാഭം എന്ന “വിഷന്‍ “ മാറ്റിവയ്ക്കണം
നിലവാരത്തകര്‍ച്ചയെപറ്റി മറ്റൊരു പോസ്റ്റില്‍ വിശദമായ ചര്‍ച്ച നടത്താം എന്ന് കരുതുന്നു.

അനിൽ@ബ്ലൊഗ് ,
ഹോമിയോപ്പതിയും ഒറ്റമൂലിയുമൊക്കെ ആണല്ലോ പിടിത്തം.:)

അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.

31 comments:

N.J Joju said...

1)"രണ്ട് വര്‍ഷം മുന്‍പ് ജോജുവിന്റെ അഭിപ്രായം ഇതായിരുന്നില്ലല്ലോ?"
രണ്ടുവര്‍ഷം മുന്‍പും എന്റെ അഭിപ്രായം അതുതന്നെയായിരുന്നു. കിരണ്‍ തോമസിന്റെ ബ്ലോഗിലെ എന്റെ കമന്റുകള്‍ "മോഡല്‍" എന്ന സ്വാശ്രയകോളേജിന്റെ അടിസ്ഥാനമാക്കിയുമായിരുന്നു.
സാറിന്റെ പോസ്റ്റില്‍ മിന്റിന്റെ റാങ്കിങ്ക് ഉപയോഗിച്ചാണ്‌ സ്വകാര്യ സ്വാശ്രയങ്ങള്‍ അതിലില്ലന്നും സി.ഈ.ടിയും മോഡലും ലിസ്റ്റില്‍ ഇല്ലന്നും പറയുന്നത്. മിന്റിന്റെ തന്നെ റാങ്കിങ്ങില്‍ ഇപ്പോള്‍ രാജഗിരി വന്നിട്ടൂണ്ട്.

2)"...എന്നു പറയാനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്..."
മുന്‍വിധി- സ്വകാര്യ സ്വാശ്രയക്കോളേജുകള്‍ക്ക് നന്നായി നടക്കാന്‍ സാധിയ്ക്കില്ലെന്നോ സ്വകാര്യസ്വാശ്രയങ്ങള്‍ മറ്റുള്ളവയെക്കാള്‍ മോശമാണെന്നോ സ്ഥാപിയ്ക്കാന്‍ താത്പര്യമുണ്ടെന്നു തോന്നി.

ഉപരിപ്ളവം- രാജഗിരിയെയും ആദിശങ്കരയെയും പോലെ നല്ലരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്ന കോളേജുകളെ പരിഗണിയ്ക്കാതെയുള്ള വിശകലനം, വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സിലെ റാങ്ക്, കോളേജിന്റെ പഴക്കം ഇവപരിഗണിയ്ക്കാതെയുള്ള വിശകലനം ഇവയൊക്കെ നല്കുന്ന റിസള്‍ട്ട് ഭാഗികമാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ശരിയല്ല.

N.J Joju said...

3. "ജോജുവിന്റെ അല്ലെങ്കില്‍ സ്വാശ്രയ ആരാധകരുടെ അഭിപ്രായത്തില്‍"
ജോജു സ്വാശ്രയകോളേജിന്റെ ആരാധകനല്ല. സ്വാശ്രയക്കോളേജുകള്‍ ആവശ്യമാണെന്നും അവയ്ക്ക് ആവശ്യമായ സ്വാതന്ത്ര്യങ്ങള്‍ നല്കണമെന്നും വിശ്വസിയ്ക്കുന്ന ഒരാളാണ്‌ ഞാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളും അപ്രായോഗികമായ നിര്‍ദ്ദേശങ്ങളും ഉണ്ടായപ്പോള്‍ ഞാന്‍ സത്യമെന്നു കരുതുന്ന കാര്യങ്ങള്‍ പറഞ്ഞു. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ എന്റെ നിലപാടിനെ സാധൂകരിയ്ക്കുന്നതാണെന്ന് ഞാന്‍ നിരീക്ഷിയ്ക്കുകയും ചെയ്യുന്നു.

എന്റെ നിലപാടുകള്‍ (ഭാഗികമായി)അക്കമിട്ടുപറയാന്‍ ശ്രമിയ്ക്കാം.
1. സ്വാശ്രയക്കോളേജുകള്‍ ആവശ്യമാണ്‌.
2. ന്യായമായ ഫീസ് വാങ്ങാന്‍ അനുവദിയ്ക്കണം.
3. 50-50യെ സാമൂഹിക നീതിയി ചിത്രീകരിയ്ക്കുന്നതില്‍ അപാകതയുണ്ട്.
4. ന്യൂനപക്ഷസ്ഥാപനങ്ങളാണെങ്കില്‍ അവയ്ക്ക് ഭരണഘടനാപരമായി ന്യൂനപക്ഷപദവിയ്ക്ക് അവകാശമുന്ട്.

5. മികച്ച സ്ഥാപനങ്ങളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്
സാധ്യതയുണ്ട്.

കോടതിവിധികളും സര്‍ക്കാര്‍ പിന്നീട് എത്തിച്ചേര്‍ന്ന നിലപാടുകളും എന്റെ നിലപാട് ശരിയാണെന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്‌.

Anonymous said...

4) "എന്നിട്ടും എന്തുകൊണ്ട് അവ മുന്നിലെത്തുന്നില്ല?"

adishankara:
Pass percentage during the last 5 years(From college Site):
2001-’05 Batch – 92%
2002-’06 Batch – 82%
2003-’07 Batch – 87%
2004-’08 Batch – 81%
2005-09 Batch – 85%

Teacher Student Ratio: 1:13.10
No. of Faculty Members: 119 No.s
Cadre Number
Professors: 11 Asst. Professors: 25
Lecturer : 83

Qualification No. of Faculty
Ph.D. : 5
Post Graduate : 57
Under Graduate : 57

Experience of Faculty
Less than 5 years : 56
5 to 10 years : 41
More than 10 years : 22

N.J Joju said...

"കുറഞ്ഞ ശമ്പളത്തിലും, സേവന വ്യവസ്ഥകളിലും ജോലി ചെയ്യാന്‍ തയ്യാറാവുന്ന അദ്ധ്യാപക അനധ്യാപക ജീവന ക്കാരുടെ കഴിവു കുറവോ ഒന്നുമല്ല അല്ലേ?"

കൂടുതലൊന്നും ഇതിനെക്കുറിച്ച് അറിയില്ല. എങ്കിലും ഇതൊക്കെ സ്വകാര്യസ്വാപനങ്ങള്‍ക്കു മാത്രം ബാധകം എന്നുള്ളതു പോലെ തോന്നുന്നു. കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ യോഗ്യരായ പ്രോജക്ട് ഗൈഡു ചെയ്യാന്‍ അധ്യാപകരെ കിട്ടാഞ്ഞതിനാല്‍ മോഡലിലെ അധ്യാപകനെ ഗൈഡായി വച്ച വിദ്യാര്‍ത്ഥികളുടെ കഥ എനിയ്ക്കറിയാം. മതിയാസ സൌകര്യങ്ങളില്ലാഞ്ഞതുകൊന്ടോ എന്ടോ കല്ലൂപ്പാറയിലെ വിദ്യാര്‍ത്ഥികളെ മോഡലിന്റെ ഭാഗമാക്കി പടികടത്തിയതും അറിയാം.

തറവാടി said...

എഴുതിവന്നപ്പോ വലുതായി അപ്പോ ഒരു പോസ്റ്റാക്കി
പോസ്റ്റാക്കി

തറവാടി said...

>>സ്വാശ്രയക്കോളേജുകള്‍ ആവശ്യമാണ്‌.<<

എന്തിന്? എന്ത് ഗുണമാണ് സ്വാശ്രയകൊളേജുകള്‍ വന്നത് കൊണ്ട് ഉണ്ടായതെന്ന് പറയാമോ?

കുറേ പേര്‍ക്ക് എഞ്ചിനീയര്‍ മാരാവാന്‍ പറ്റി എന്ന് മാത്രം പറയില്ലെന്ന് കരുതട്ടെ.

>>മികച്ച സ്ഥാപനങ്ങളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്
സാധ്യതയുണ്ട്.<<

ഇന്ന് കാണുന്ന തരത്തിലാണെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം കൂടി ലഭിക്കില്ല.

ഗ്രീഷ്മയുടെ ലോകം said...

ജോജു,

1. സ്വാശ്രയം മികവിന്റെ കേന്ദ്രങ്ങള്‍ എന്ന ജോജുവിന്റെ അഭിപ്രായം മോഡല്‍ എഞ്ചിനീയറിംഗ് കോളേജിനെ അടിസ്ഥാനമാക്കി ആയിരുന്നു എന്നു സമ്മതിച്ചാല്‍, സ്വാശ്രയ കോളേജുകളുടെ സാമ്പിള്‍ ആയി മോഡലിനെ കണക്കക്കാന്‍ എന്താണ് കാരണം?

സര്‍ക്കാരിന്റെ നയത്തില്‍ നിന്നും വിപരീതമായി ഒന്നും പ്രവര്‍ത്തിക്കാന്‍ ആ സ്ഥാപനത്തിനാവില്ലല്ലോ. കൂടുതല്‍ ഫീസ് വാങ്ങുന്നു എന്നതൊഴിച്ചാല്‍ സ്വകാര്യ സ്വാശ്രയവുമായി അതിനുള്ള മറ്റു സാമ്യം (നിലവാരമുയര്‍ത്തുന്നതില്‍) എന്താണ്?
തികച്ചും ധാര്‍മികമല്ലാത്ത ഒരു താരതമ്യം ആണിത്.
സ്വകാര്യ സ്വാശ്രയത്തേയും, സര്‍ക്കാര്‍ സ്വാശ്രയത്തേയും ഒരേ നുകത്തില്‍ കെട്ടാനാവില്ല. നമ്മള്‍ ഇതെപറ്റി വളരെ മുന്‍പേ തര്‍ക്കിച്ചതല്ലേ?

ഗ്രീഷ്മയുടെ ലോകം said...

2. മുന്‍വിധി- സ്വകാര്യ സ്വാശ്രയക്കോളേജുകള്‍ക്ക് നന്നായി നടക്കാന്‍ സാധിയ്ക്കില്ലെന്നോ സ്വകാര്യസ്വാശ്രയങ്ങള്‍ മറ്റുള്ളവയെക്കാള്‍ മോശമാണെന്നോ സ്ഥാപിയ്ക്കാന്‍ താത്പര്യമുണ്ടെന്നു തോന്നി.

ഒരു സ്വകാര്യ സ്വാശ്രയസ്ഥാപനത്തിനും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞു എന്നത് ജോജു തെറ്റിദ്ധരിച്ചതാണ്. ഞാന്‍ പറയുന്നത്, (അ) സ്വകാര്യസ്ഥാപനങ്ങള്‍ വളരെ ഏറെ ലാഭേഛ യോടെ പ്രവര്‍ത്തിക്കുന്നു,
(ആ) ക്വാളിറ്റി നന്നാക്കുന്നതില്‍ നിന്നും അവരെ തടയുന്ന തരത്തില്‍ മറ്റ് അജണ്ടകള്‍ അവര്‍ക്കുണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ജോജ്ജു പറയുന്നതു പോലെ മികവു കാണിക്കാന്‍ കഴിയുമായിരുന്നു.
* മികച്ച അദ്ധ്യാപകരെ ആകര്‍ഷിക്കാനുള്ള കഴിവ് സ്വാശ്രയ കോളേജുകള്‍ കാണിക്കുന്നില്ല എന്നു തന്നെ ആണ് അനുഭവം. പല കോളേജുകളും ലക്ചറര്‍ പോസ്റ്റിന് ഡപ്പോസിറ്റ് (അഞ്ചു ലക്ഷം രൂപ വാങ്ങിക്കുന്ന കോളേജുകള്‍ എനിക്കറിയാം) വാങ്ങുന്നു. മറ്റു ടെക്നിക്കല്‍ ജീവനക്കാര്‍ക്കും (ഇത് പോലെ പണം വാങ്ങി നിയമനം കൊടുക്കുന്നു. ഇത്തരത്തില്‍ പണം വാങ്ങാത്തവരുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല)
** കൂടുതല്‍ ശമ്പളം കിട്ടുന്നതായി ഒപ്പിട്ടു വാങ്ങി കുറഞ്ഞ വേതനം കൊടുക്കുന്ന കോളേജുകളുമുണ്ട്.
*** ജോലി സ്ഥിരത ഉറപ്പു വരുത്തുന്ന തരത്തിലുള്ള സേവന വേതന വ്യവസ്ഥകള്‍ മിക്ക കോളേജുകള്‍ക്കും ഇല്ല.
**** അധദ്ധ്യാപകര്‍ക്കും മറ്റും ഉപരി പഠനത്തിനുള്ള അവസരം അവര്‍ക്ക് കൊടുക്കുന്നില്ല.
***** ഉയര്‍ന്ന ഉദ്യോഗത്തിനു സ്വ സമുദായം പോലുള്ള സംവരണം നില നിര്‍ത്താന്‍ സ്വകാര്യ സ്വ്വശ്രയ മാനേജ് മെന്റ് ശ്രമിക്കുന്നു.(സ്വന്തമെന്ന പദത്തിന് എന്തര്‍ഥം എന്നെഴുതിയ കവി പൊറുക്കട്ടെ)
അങ്ങനെ അങ്ങനെ പലതും എന്റെ അഭിപ്രായത്തിനു പിന്തുണക്കായി പറയാന്‍ കഴിയും.
സ്വകാര്യ കോളേജുകള്‍ ഒരിക്കലും നന്നാവില്ല എന്നു ഞാന്‍ പറയുന്നില്ല പക്ഷെ രണ്ടെ രണ്ട് കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും: (1) അമിത ലാഭ പ്രതീക്ഷ ഒഴിവാക്കി, ന്യായമായ ലാഭ വിഹിതം മാത്രം പ്രതീക്ഷിക്കുക. (2) ജാതി, മത, വിഭാഗീയ ചിന്താഗതികള്‍ ഇല്ലാതെ നിയമനങ്ങള്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഗ്രീഷ്മയുടെ ലോകം said...

ഉപരിപ്ളവം- രാജഗിരിയെയും ആദിശങ്കരയെയും പോലെ നല്ലരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്ന കോളേജുകളെ പരിഗണിയ്ക്കാതെയുള്ള വിശകലനം,വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സിലെ റാങ്ക്, കോളേജിന്റെ പഴക്കം ഇവപരിഗണിയ്ക്കാതെയുള്ള വിശകലനം ഇവയൊക്കെ നല്കുന്ന റിസള്‍ട്ട് ഭാഗികമാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്
ശരിയല്ല


തുടങ്ങിയിട്ട് വര്‍ഷങ്ങളാ‍യ അന്‍പതോളം സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ഒന്നോ രണ്ടോ നല്ല നിലവാരം പുലര്‍ത്തുന്നു എന്നു പറയുന്നതുകൊണ്ട് മാത്രം ജോജുവിന്റെ അഭിപ്രായത്തെ സാധൂ‍കരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്റേത് ഉപരിപ്ലവം
എന്നു പറയുന്ന ജോജു വിന്റെ ഈ അഭിപ്രായം ഉപരിപ്ലവമല്ല തന്നെ!
മോശമായി പ്രവര്‍ത്തിക്കുന്ന കുറെ ഏറെ സ്വാശ്രയകോളേജുകളെ മാറ്റി നിര്‍ത്തിയാല്‍ സ്വശ്രയക്കോളേജുകള്‍ ബഹു വിശേഷം തന്നെ
എന്ന് പറഞ്ഞാല്‍ ഉപരിപ്ലവം അല്ലാതാവുമോ?

ഞാന്‍ ഒരു വിശകലത്തിനല്ല ഒരുങ്ങിയത്. കുസാറ്റിലും കേരളയിലും നടന്ന ഈ വര്‍ഷത്തെ പരീക്ഷാ ഫലത്തിലെ ഒറ്റ നോട്ടത്തില്‍ കണ്ട ഒരു കാ‍ര്യം; അത് മികവിന്റെ കേന്ദ്രങ്ങള്‍ക്കെതിരാണെന്ന വസ്തുത പ്രകടിപ്പിച്ചു എന്നു മാത്രം.
ജോജു പറയുന്നതുപോലൊരു വിശാല വിശകലനം തന്നെ വേണം, സ്വകാര്യ സ്വാശ്രയ കൊളേജുകള്‍ക്ക് മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ സാധിക്കുമോ എന്ന് അറിയാന്‍.
നല്ല കുട്ടികളെയും, നല്ല അധ്യാപകരേയും നല്ല യൂണി വേഴ്സിറ്റിയും അങ്ങനെ എല്ലാമെല്ലാം നന്നായാല്‍ നിലവാരം ഉയരും എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയാത്തത്? (പക്ഷെ സ്വാശ്രയകോളേജുകള്‍ക്ക് ഇതെല്ലാം ഉണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോരല്ലോ) എല്ലാ സൊകര്യങ്ങളും ഇല്ല എങ്കിലും, ബുദ്ധിമുട്ടും പ്രയാ‍സവുമുള്ള സാഹചര്യത്തിലും പരിശ്രമിച്ച് വിജയം കൊയ്യാനാ‍ണ് ശ്രമിക്കേണ്ടത്.

കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ യോഗ്യരായ പ്രോജക്ട് ഗൈഡു ചെയ്യാന്‍ അധ്യാപകരെ കിട്ടാഞ്ഞതിനാല്‍ മോഡലിലെ അധ്യാപകനെ ഗൈഡായി വച്ച വിദ്യാര്‍ത്ഥികളുടെ കഥ എനിയ്ക്കറിയാം. മതിയാസ സൌകര്യങ്ങളില്ലാഞ്ഞതുകൊന്ടോ എന്ടോ
കല്ലൂപ്പാറയിലെ വിദ്യാര്‍ത്ഥികളെ മോഡലിന്റെ ഭാഗമാക്കി പടികടത്തിയതും അറിയാം

കല്ലൂപ്പാറയും മോഡലും സ്വാശ്രയക്കോളേജുകള്‍ തന്നെ അല്ലേ? അപ്പോള്‍ അവര്‍ക്കും പരാധീനതകള്‍ ഉണ്ടാവും എന്ന് ജോജു സമ്മതിക്കുന്നു എന്നര്‍ഥം. കല്ലൂപ്പാറ കോളേജിനു എഐ സി ടി ഇ അംഗീകാരം കിട്ടാതെ പോയ വര്‍ഷങ്ങളും ഉണ്ട്.
എത്രയൊക്കെ സൌകര്യങ്ങള്‍ ഉണ്ടായാലും എല്ലാ കോളേജുകള്‍ക്കും ചില പോരായ്മകള്‍ ഉണ്ടാവും. അത് സ്വാഭാവികവുമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സൌകര്യമുള്ള മറ്റിടങ്ങളില്‍ നിന്നും അവ സ്വീകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. മാത്രവുമല്ല, ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നെറ്റ് വര്‍ക്കിങ്ങ് എന്ന ഓമന പ്പേരിട്ട് എ ഐ സി ടി ഇ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്രെഡിറ്റേഷന്‍ കിട്ടാനുള്ള
വിലയിരുത്തലില്‍ നല്ല റാങ്ക് കിട്ടാന്‍ സഹായിക്കുകയും ചെയ്യും, ഇത്തരം ക്രമീകരണങ്ങള്‍..

പിന്നെ പ്രോജക്റ്റ് ഗൈഡ് ചെയ്യാന്‍ പുറമെ നിന്ന് ആളെ കണ്ടെത്തുന്നത് പുതുമ യുള്ള കാര്യമൊന്നുമല്ല. വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന പ്രൊജക്റ്റ്കള്‍ ചെയ്യണമെന്നായിരിക്കും ഒരോ കോളേജിന്റേയും അഗ്രഹം. അത്തരം പ്രൊജക്റ്റ്കള്‍ക്ക് അതാത് മേഖലയില്‍ പരിചയമുള്ള ഫക്കല്‍റ്റിയുടെ സഹായം കിട്ടുമെങ്കില്‍ അത് വേണ്ടതല്ലേ. അത്തരം ഒരു സംഗതിയില്‍ ഒരു കഥയ്ക്കുള്ള സ്കോപ്പ് എന്താണെന്നു
മനസ്സിലാവുന്നില്ല.

ഞാന്‍ ജോലിചെയ്യുന്ന കോളേജ് അത്രയ്ക്ക് മികവുറ്റതാണെന്ന അഭിപ്രായം എനിക്കോ മറ്റുള്ളവര്‍ക്കോ ഇല്ല. എന്നാല്‍ പല സ്റ്റുഡന്റ് പ്രൊജക്റ്റുകള്‍ക്കും ഗൈഡന്‍സ് ആവശ്യപ്പെട്ട് കുട്ടികള്‍ എന്നെ വന്നു കാണാറുമുണ്ട്. അതുകൊണ്ട് ആ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ എന്റെ കോളേജിനേക്കാള്‍ മോശം ആണെന്ന് പറയാമോ?

ഗ്രീഷ്മയുടെ ലോകം said...

വാല്‍ക്കഷണം:
ജോജു : സ്വാശ്രയക്കോളേജുകള്‍ ആവശ്യമാണ്‌.
ആര്‍ക്ക്?
ജോജു: ന്യായമായ ഫീസ് വാങ്ങാന്‍ അനുവദിയ്ക്കണം.
എന്നാല്‍ ആ ന്യായം സര്‍ക്കാരല്ല, ഞങ്ങള്‍ തന്നെ തീരുമാനിക്കും
3. 50-50യെ സാമൂഹിക നീതിയി ചിത്രീകരിയ്ക്കുന്നതില്‍ അപാകതയുണ്ട്.
സാമൂഹ്യനീതി എന്നാല്‍ . കാശുള്ളവന്‍ കാര്യക്കാരന്‍ ‍.“
4. ന്യൂനപക്ഷസ്ഥാപനങ്ങളാണെങ്കില്‍ അവയ്ക്ക് ഭരണഘടനാപരമായി ന്യൂനപക്ഷപദവിയ്ക്ക് അവകാശമുന്ട്.
ഞാനീ നാട്ടുകാരനല്ല
5. മികച്ച സ്ഥാപനങ്ങളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്
സാധ്യതയുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ പെടില്ല!.

അനോണിക്ക്,
ആദി ശങ്കര കോളേജ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വളരെ സന്തോഷം. അണോണീ താങ്കള്‍ക്ക് കിട്ടിയ വെബ് സൈറ്റില്‍
നിന്നും കിട്ടിയ വിവരത്തിന്റെ ലിങ്ക് ഒന്ന് തന്ന് സഹായിക്കണം. ഞാന്‍ ആദി ശങ്കരയുടെ സൈറ്റില്‍ കണ്ടത് ഇതൊന്നുമല്ല. MANDATORY DISCLOSURE എവിടെ നിന്നും കിട്ടും?

തറവാടി said...

>>(1) അമിത ലാഭ പ്രതീക്ഷ ഒഴിവാക്കി, ന്യായമായ ലാഭ വിഹിതം മാത്രം പ്രതീക്ഷിക്കുക. (2) ജാതി, മത, വിഭാഗീയ ചിന്താഗതികള്‍ ഇല്ലാതെ നിയമനങ്ങള്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. <<

ഇവയൊക്കെ ഉണ്ടായാല്‍ തന്നെ സംശയമാണ്, ഏറ്റവും പ്രധാനം നല്ല ആപ്റ്റിറ്റ്യൂഡ് ഉള്ള കുട്ടികളാണ്.

അവര്‍ ഇന്നും പുറത്തുതന്നെയാണ് നില്‍ക്കുന്നത് അകത്തോ പൈസ എന്ന ഒറ്റസാധനം കയ്യിലുള്ള കുറെപേരും!

ഗ്രീഷ്മയുടെ ലോകം said...

തറവാടി യുടെ അഭിപ്രായം ശരി വയ്ക്കുന്നു. എന്നാല്‍ ഫീസ് കുറക്കാന്‍ തയ്യാറായാല്‍ കൂറെ നല്ല കുട്ടികളെ കിട്ടിയാലോ?

തറവാടി said...

ഫീസ് കുറച്ചാല്‍ മാത്രം പോര തിരഞ്ഞെടുപ്പില്‍ ഒരു മാനദണ്ഡം വേണം, അത് ശാസ്ത്രീയമായി വികസിപ്പിച്ചതുമാകണം.

അനാഗതശ്മശ്രു said...

പ്ളസ്റ്റൂ കഴിഞെത്തുന്ന ആണ്കുട്ടികളെ കൊഞ്ഞാണന്മാരാകി വളര്‍ ത്തുന്ന ധാരാളം കോളേജുകള്‍ കേരള്ത്തില്‍ വളരുന്നു.
അച്ചടക്കത്തിനെ വാള്‍ വീശി ഗുണ്ടാപ്പിരിവു നടത്തുന്നവര്‍ ..
ഭാരതം ഹ് കണ്ട ഏറ്റവും വലിയ ദേശീയ നേതാവിന്റെ പേരില്‍ നടത്തുന്ന കോളേജില്‍ നടക്കുന്ന ഒരു സം ഭവം ...
എല്ലാ കുട്ടികളും റ്റെക്സ്റ്റ് ബുക്ക് വാങി എന്നു ഉറപ്പു വരുത്താന്‍ കുട്ടികള്‍ ബൂക് കൊണ്ടുപോയി ഡയരക്റ്റരുടെ സീല്‍ വാങ്ങണം ..അല്ലെങ്കില്‍ ഫൈന്‍ ...
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ റ്റെക്സ്റ്റ് എന്നതു സ്കൂള്‍ കുട്ടികളുടെ റ്റെക്സ്റ്റ്ബുക് എന്ന സങ്കല്പ്പത്തിലും മേലെ ആവാത്തതല്ല പ്രശ്നം ..
അവരുടേ സ്റ്റോറില്‍ നിന്നു ബുക്ക് വില്പ്പന നടക്കണം എന്ന താല്പര്യം ..
ഈ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാട്....
കേരളത്തിലെ കേണ്ദ്രീയ വിദ്യാലയങ്ങളില്‍ പോലും ടെക്സ്റ്റ് ബുക്കിനപ്പുറമുള്ള അധ്യാപനം നടക്കുമ്പോള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം കൂട്ടിലടക്കപ്പെടുന്നു

N.J Joju said...

തറവാടി,
“എന്ത് ഗുണമാണ് സ്വാശ്രയകൊളേജുകള്‍ വന്നത് കൊണ്ട് ഉണ്ടായതെന്ന് പറയാമോ?“
സ്വാശ്രയകോളേജുകള്‍ സമൂഹത്തിന്റെ ആവശ്യമായിരുന്നു, എന്‍‌ജിനീയറിംഗ് പഠനം ആഗ്രഹിയ്ക്കുന്ന യോഗ്യരായ വിദ്യാര്‍‌ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ മാത്രം സീറ്റുകള്‍ കേരളത്തിലില്ലായിരുന്നു. സ്വാശ്രയക്കോളേജുകളുണ്ടായ സാഹചര്യം ഇവിടെ വായിക്കാം സ്വാശ്രയം - കഥ ഇതുവരെ

തറവാടി said...

ജോജു,

ഇന്ന് കേരളത്തില്‍ എണ്ണിയാലൊടുങ്ങാത്ത അത്രക്ക് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളുണ്ട് അവയില്‍ യോഗ്യരായ കുട്ടികളെ കാണാതെയല്ല ഞാന്‍ പറയുന്നത് എന്നാല്‍ തൊണ്ണൂറ്റഞ്ച് ശതമാനത്തിലധികം കുട്ടികള്‍ യോഗ്യതയുള്ളവരാണെന്ന് ഞാന്‍ കരുതുന്നില്ല- യോഗ്യത എന്നത് പണമോ എഞ്ചിനീയറിങ്ങ് പഠിക്കാനുള്ള ആഗ്രഹമല്ല.

തറവാടി said...

ചെറിയ ഒരു പിശക്,

യോഗ്യത എന്നത് പണമോ എഞ്ചിനീയറിങ്ങ് പഠിക്കാനുള്ള ആഗ്രഹമോ മാത്രമല്ല.

N.J Joju said...

മണിസാര്‍,

“നമ്മള്‍ ഇതെപറ്റി വളരെ മുന്‍പേ തര്‍ക്കിച്ചതല്ലേ”
അതെ അതുകൊണ്ട് ആവര്‍ത്തിയ്ക്കുന്നില്ല.

ലാഭേച്ഛ: കൂടുതലറിയില്ല, കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള പത്ത് എഞ്ചിനീയറിംഗ് കോളേജുകളില്‍ (സര്‍ക്കാരുമായി കരാരില്‍ ഏര്‍പ്പെട്ടിട്ടില്ല) ഏകദേശം അന്‍‌പതിനായിരം രൂപയാണ് ഫീസ്, 85 ശതമാനം സീറ്റും സര്‍ക്കാരിന്റെ എണ്ട്രന്‍സ് ലിസ്റ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശിപ്പിയ്ക്കുന്നു, 10 കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുന്നു, മെറിറ്റ് സീറ്റില്‍ ചിലത് സഭയിലെ വിദ്യാര്‍ത്ഥികള്‍ക്കായും പിന്നോക്ക വിഭാഗങ്ങള്‍ക്കായും നീക്കിവച്ചിരിയ്ക്കുന്നു.

ഏതാണ്ടിതേ ഫിസ് വാങ്ങിയിട്ടൂം കെ‌യിപ്പിന്റെ കോളേജുകള്‍ ലാഭത്തിലല്ല എന്ന് സഹകരണവകുപ്പു മന്ത്രി പറയുകയുണ്ടായി. തിരുവനന്തപുരം എന്‍‌ജിനീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍‌ത്ഥിയ്ക്ക് സര്‍ക്കാര്‍ 70000/- രൂ ചിലവഴിയ്ക്കുന്നുണ്ടെങ്കില്‍ അത്രയും തുക ചിലവുവരില്ല എന്നു പറയാനാവില്ല.

സര്‍‌ക്കാര്‍ ഫീസിനത്തിലല്ല നിയന്ത്രണങ്ങള്‍ ഏര്‍‌പ്പെടുത്തേണ്ടത്. കുട്ടികളില്‍ നിന്നു ഫീസായി പിരിയ്ക്കുന്നത് കോളേജിന്റെ സൌകര്യങ്ങള്‍ക്കും അക്കാഡമിക് നിലവാരത്തിനുമായി വിനിയോഗിക്കപ്പെടുന്നു എന്നുറപ്പു വരുത്തുകയാണ്.

കുറച്ചുകൂടി വ്യക്തമായി എന്റെ നിലപാടു ഞാന്‍ പറയാം.
മണിസാര്‍ ഒരു എന്‍‌ജിനീയറിംഗ് കോളേജ് തുടങ്ങുന്നു എന്നിരിയ്ക്കട്ടെ. ഒരു അക്കാഡമിക് വിദഗ്ദനായ സാറിനു ലാഭേച്ഛയില്ല. അക്കാഡമിക് താത്പര്യം മാത്രം മുന്‍‌നിര്‍ത്തിയാണ് കോളേജ് തുടങ്ങുന്നത്. തിരുവനന്തപുരം എന്‍‌ജിനീയറിംഗ് കോളേജിന്റെ നിലവാരം മണിസാര്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍ അതിനനുസരിച്ച ചിലവുവരും. വിദ്യാര്‍‌ത്ഥി ആളൊന്നിന് 70000/- ഓ 80000/- ഓ ചിലവു റണ്ണിംഗ് കോസ്റ്റായിവരും.(ഉയര്‍ന്ന സ്ലാബിലാണ് സ്വാശ്രയക്കോളേജുകള്‍ക്ക് ഇലക്ടിസിറ്റി ബില്ലു വരെ.) കോളേജിന്റെ നിര്‍‌മ്മാണച്ചിലവ് സാര്‍ വഹിച്ചുകഴിഞ്ഞു. ഇനി റണ്ണിംഗ് കോസ്റ്റു കൂടി സാറുവഹിയ്ക്കണം എന്നു പറയുന്നത് നീതിയല്ല. അതുകൊണ്ട് റണ്ണീംഗ് കോസ്റ്റായി വരുന്ന 80000/- രൂ ഫീസായി വിദ്യാര്‍‌ത്ഥികളില്‍ നിന്ന് ഈടാക്കുകയാണ് പോംവഴി. (അതുതന്നെയാണ് സ്വാശ്രയക്കോളേജ് എന്നു പറഞ്ഞാല്‍ അര്‍‌ത്ഥവും.)

പക്ഷേ സര്‍ക്കാര്‍ ആദ്യമേ ഫീസ് തീരുമാനിയ്ക്കും. ആ ഫീ‍സിനു കോളേജ് പ്രവര്‍ത്തിച്ചുകൊള്ളണം എന്നു പറയും. അതിനോട് എനിയ്ക്ക് വിയോജിപ്പുണ്ട്.

തറവാടി said...

>>എണ്ട്രന്‍സ് ലിസ്റ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശിപ്പിയ്ക്കുന്നു, >>

പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ 50000 , കോളേജുകള്‍ കാക്കതൊള്ളായിരം സീറ്റുകള്‍ മറ്റൊരു കാക്കത്തൊള്ളായിരം എന്റ്രന്‍സ് നടത്തുന്നു 50000 കുട്ടികള്‍ക്കും എണ്ട്രന്‍സ് പരീക്ഷ 'പാസ്സാവുന്നു' എല്ലാവര്ക്കും സീറ്റ് ലഭിക്കുന്നു, ഫീസ് തുച്ഛം ലാഭേച്ഛ തീരെയില്ല.

നമുക്ക് ലഭിക്കുക മിടുക്കന്‍ മാരായ 50000 പ്രൊഫെഷണല്‍സ്!

N.J Joju said...

“സ്വകാര്യ കോളേജുകള്‍ ഒരിക്കലും നന്നാവില്ല എന്നു ഞാന്‍ പറയുന്നില്ല പക്ഷെ രണ്ടെ രണ്ട് കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും: (1) അമിത ലാഭ പ്രതീക്ഷ ഒഴിവാക്കി, ന്യായമായ ലാഭ വിഹിതം മാത്രം പ്രതീക്ഷിക്കുക. (2) ജാതി, മത, വിഭാഗീയ ചിന്താഗതികള്‍ ഇല്ലാതെ നിയമനങ്ങള്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.”

തീര്‍ച്ചയായും ഒന്നാമത്തേത് സംഭവിയ്ക്കുക തന്നെ വേണം. ഒരു സ്വകാര്യവ്യക്തി നടത്തുന്ന കോളേജാണെങ്കില്‍ രണ്ടാമത്തേതും സാധ്യമാണ്. അതേ സമയം ഒരു ജാതി/മത സമൂഹം നടത്തുന്ന സ്ഥാപനമാണെങ്കില്‍ രണ്ടാമത്തേത് പ്രായോഗികമായി ബുദ്ധിമുട്ടൂണ്ട്.
കാരണം കോളേജിന്റെ നിര്‍‌മ്മാണച്ചിലവു വഹിച്ചതത്രയും ആ സമൂഹമാണ്. അപ്പോള്‍ വിദ്യാര്‍‌ത്ഥീപ്രവേശനത്തിലും നിയമനങ്ങളിലും ആ സമൂഹത്തിനു മുന്‍‌ഗണന ലഭിയ്ക്കണം. അതിനെ വിഭാഗീയതയായി ഞാന്‍ കാണുന്നുമില്ല. കോളേജിന്റെ നിലവാരത്തില്‍ വിട്ടുവീഴ്ചചെയ്യാതെതന്നെ അതിനു കഴിയുകയും ചെയ്യും.

ഗ്രീഷ്മയുടെ ലോകം said...

ഫീസ് കുറച്ചാല്‍ മാത്രം പോര തിരഞ്ഞെടുപ്പില്‍ ഒരു മാനദണ്ഡം വേണം, അത് ശാസ്ത്രീയമായി
വികസിപ്പിച്ചതുമാകണം


പ്രവേശനത്തിന് ഇപ്പോള്‍ ഉള്ള രീതി (എന്റ്രന്‍സ്പ രീക്ഷ അല്ലെങ്കില്‍ പ്ലസ് 2 മാര്‍ക്ക് എന്നിവ) ശരിയല്ല
എന്നു തന്നെയാണെന്റെയും അഭിപ്രായം. എഞ്ചിനീയറിംഗ് പഠനത്തിനു ഒട്ടും യോഗ്യരല്ലാത്ത വര്‍ക്ക് പ്രവേശനം കൊടുത്തിട്ട് കാണിക്കുന്ന ഒരു പ്രഹസനമാണിന്നത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം. ഈ രിതിയില്‍ നിലവാരം താഴേക്കു പോവാന്‍ പ്രധാന കാരണം സ്വകാര്യ കൊളേജുകളുടെ ആധിക്യമാണ്.
അനാഗതശ്മശ്രു said...
പ്ളസ്റ്റൂ കഴിഞെത്തുന്ന ആണ്കുട്ടികളെ കൊഞ്ഞാണന്മാരാകി വളര്‍ ത്തുന്ന ധാരാളംകോളേജുകള്‍ കേരള്ത്തില്‍ വളരുന്നു....

ഈ കാര്യത്തില്‍ കോളേജുകളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, യൂണിവേഴ്സിറ്റിയും, നമ്മുടെ “വിദ്യാഭ്യാസ വിചക്ഷണന്മാരും” ഒരുപോലെ കുറ്റക്കാരാണ്.

ജോജു വിന്റെ അഭിപ്രായത്തില്‍, സ്വാശ്രയകോളേജുകള്‍ സമൂഹത്തിന്റെ ആവശ്യമായിരുന്നു, എന്‍‌ജിനീയറിംഗ് പഠനം ആഗ്രഹിയ്ക്കുന്ന യോഗ്യരായ വിദ്യാര്‍‌ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ മാത്രം സീറ്റുകള്‍ കേരളത്തിലില്ലായിരുന്നു

യധാര്‍ഥത്തില്‍ യോഗ്യരായ കുട്ടികള്‍ ഇപ്പോള്‍ നിലവിലുള്ള സീറ്റിന്റെ പത്തിലൊന്നു പോലും വരുമെന്ന് എനിക്കു തോന്നുന്നില്ല. ഓരോ കോളേജില്‍ നിന്നും പസ്സായി പുറത്തിറങ്ങുന്ന എഞ്ചിനീയര്‍മാരില്‍
എഞ്ചിനീയര്‍ എന്ന പ്രൊഫഷനു യോജിച്ചവര്‍ 5 ശതമാനമേ വരൂ.
സര്‍‌ക്കാര്‍ ഫീസിനത്തിലല്ല നിയന്ത്രണങ്ങള്‍ ഏര്‍‌പ്പെടുത്തേണ്ടത്. കുട്ടികളില്‍ നിന്നു ഫീസായി
പിരിയ്ക്കുന്നത് കോളേജിന്റെ സൌകര്യങ്ങള്‍ക്കും അക്കാഡമിക് നിലവാരത്തിനുമായി വിനിയോഗിക്കപ്പെടുന്നു എന്നുറപ്പു വരുത്തുകയാണ്.
എന്നിട്ട് വേണം മറ്റൊരു വിമോചന സമരം കൂടി തുടങ്ങാന്‍ ....

ലാഭേഛയുടെ കാര്യം എടുത്താല്‍ വളരെ രസകരമായ പലതും വെളിച്ചത്തു വരും.
ഏകദേശം 300 വിദ്യര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന കോളേജിന്റെ പ്രവര്‍ത്തന ചെലവു 3.5 കോടി രൂപയും, വരുമാനം 7 കോടി രൂപയും വരും. (വരുമാനം 7ല്‍ കൂടാനും, ചെലവ് 3.5ല്‍ കുറവാകുവാനുമാണ് സാധ്യത) അതായത് വര്‍ഷത്തില്‍ 3.5 കോടി ലാഭം.
എന്നാല്‍ 150ല്‍ താഴെ കുട്ടികളെ പ്രവേശിപ്പിക്കുന്ന കോളേജുകള്‍ക്ക് ഈ തോതില്‍ ലാഭം കൊയ്യാ‍ന്‍ പറ്റില്ല.
(കേരളത്തിലെ മിക്കവാറും സ്വാശ്രയ് കൊളേജുകളിലും വര്‍ഹ്സവര്‍ഷം 300ലധികം കുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ട്.)
എല്ലാ‍ എഞ്ചിനീയറിംഗ് കോളേജുകളും അവരുടെ പ്രവര്‍ത്തനത്തെ പറ്റി വാര്‍ഷിക റിപ്പോര്‍ട്ട് എ ഐ സി ടി ഇ ക്ക് സമര്‍പ്പിക്കണം. complaince report ഉം mandatory dosclousure ഉം അതില്‍ പെടുന്നു. mandatory disclosure എല്ലാ കോളേജുകളും അവരുടെ വെബ് സൈറ്റ് ല്‍ പ്രസിദ്ധീകരിക്കണം. ജോജുവിന് അതില്‍
നോക്കിയാല്‍ കോളെജുകളുടെ പ്രവര്‍ത്തന ചെലവും, വരുമാനവുമെല്ലാം കണാന്‍ കഴിയും.
യാധാര്‍ഥ്യം കണക്കാക്കി ഫീസ് നിശ്ചയിക്കുന്നതില്‍ ആര്‍ക്കും പരാതി കാണില്ല
സമയം കിട്ടുമ്പോള്‍ നോക്കൂ:
1. sist.in/download/mandatory.doc
2. http://www.cet.ac.in/AICTE_Mandatory_Documents.pdf
3.http://202.88.229.115/stud/raja/misc/mdn.pdf
4. http://www.adishankara.net/perfoma_two.htm
ഈ കോളെജുകളില്‍ പലതും ബഡ്ജറ്റ് വിശ്ദീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കേപ്പിന്റെ കോളേജ് നഷ്ടത്തില്‍ ഓടാന്‍ കാരണം ഇന്‍ ടേക്കിന്റെ കുറവാവും.
തിരുവനന്തപുരം എഞ്ചി. കോളേജിന്റെ കണക്ക് പലയിടത്തും ജോജു ആവര്‍ത്തിച്ചു കണ്ടു. എന്നാല്‍
അതിന്റെ യാധാര്‍ഥ്യമെന്തെന്നു മനസ്സിലാക്കാന്‍ ജോജു ശ്രമിച്ചിട്ടില്ല എന്നു തോന്നുന്നു.
മാതൃകയാക്കാനാവാത്ത സര്‍ക്കാര്‍ കൊളേജുകളെ ചെലവിന്റെ കാര്യത്തില്‍ മാത്രം മാതൃകയാക്കുന്നതെന്തിനു?

N.J Joju said...

സാര്‍ അങ്ങിനെയൊരു കണക്കു പറഞ്ഞതു നന്നായി.

350 പേരുള്ള കോളേജിനു നടത്തിപ്പു ചിലവ് 3.5 കോടി.
50,000/- രൂ ഫീസിനത്തില്‍ 300 പേരോടു വാങ്ങിയാല്‍ വരവ് 1.5 കോടി. 50 എന്‍.ആര്‍.ഐ സീറ്റില്‍ 4ലക്ഷം ആണ്‌ ഫീസെങ്കില്(എനിയ്ക്ക് കൃത്യമായി അറിയില്ല) 2 കോടി. എന്നാലും 3.5 കോടിയല്ലേ ആയുള്ളൂ.(തെറ്റുണ്ടെങ്കില്‍ പറയണേ)


സ്വാശ്രയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ 50000/- (ഉദാഹരണം) എന്ന ഫീസിന്റെ വലുപ്പം പലരെയും തെറ്റിദ്ധരിപ്പിയ്ക്കുന്നുണ്ടായിരുന്നു. ഇതു വളരെ ഉയര്‍ന്ന ഫീസാണെന്നും 5000/- ഓ പതിനായിരമോ ഒക്കെയാണെങ്കില്‍ കുഴപ്പമില്ല എന്ന രീതിയില്‍. അന്നു ഞാന്‍ പറഞ്ഞത് 7000/- ആണു ഫീസ് എന്നുള്ളത് കൊന്ട് അത് ന്യായമെന്നോ 70000/- ആണെ ന്നുള്ളതുകൊണ്ട് അന്യായമെന്നോ പറയാനാവില്ല എന്നാണ്‌. തിരുവനന്തപുരം കോളേജിനെ പരാമര്‍ശിയ്ക്കുന്നത് ഒരു വിദ്യാര്‍ത്ഥിയ്ക്ക് 70000/- രൂ ചിലവ് എന്നത് അസാധാരണമായ സംഭവമല്ല എന്നു പറയാനാണ്‌. ഒരു കണക്കു കൂടിപ്പറയാം. ഐ.ഐ.ടി കളില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കു വേണ്ടി ചിലവഴിയ്ക്കുന്ന തുക 1.5 ലക്ഷമാണ്‌. ഫീസിനത്തില്‍ 50,000/- രൂ ഈടാക്കുന്നു. ചിലവുകള്‍ക്കനുസരിച്ച് ഫീസ് ക്രമീകരിയ്ക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപനങ്ങള്‍ക്കു കൊടുക്കണം. അതാണൂ ശരി. കോടതി വിധികള്‍ അത് ശരിവച്ചിട്ടൂമുണ്ട്. ആ ഫീസിലെ ന്യായാന്യായങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സിയ്ക്ക് പരിശോധിയ്ക്കാം. അതാണു ചെയ്യേണ്ടത് , അതല്ല സര്‍ക്കാര്‍ ചെയ്തത്.

N.J Joju said...

എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം, അഭിരുചി, വിദ്യാര്‍ത്ഥികളുടെ നിലവാരം, അവരുടെ പ്രൊഫഷണലിസം എന്നിവയില്‍ തറവാടീയോടും മണിസാറിനോടും ഒപ്പമാണ്‌ എന്റെയും ചിന്താഗതി. അത് സ്വകാര്യ-സര്‍ക്കാര്‍ ഭേദമന്യേ അങ്ങിനെയാണു താനും. ജോലി മുന്നില്‍ കണ്ടൂള്ള ഒരു പഠനമാവുമ്പൊള്‍ അഭിരുചിയെക്കാള്‍ ജോലിയെ ടാര്‍ജറ്റു ചെയ്യും. അതങ്ങനെയല്ലാതാവാന്‍ കുറച്ചുകാലമെടുക്കുകയും ചെയ്യും. അതുവരെ യോഗ്യരായവര്‍ സര്‍വൈവു ചെയ്യട്ടെ എന്ന പ്രകൃതിനിയമം മാത്രമേ പ്രായോഗികമാവൂ. അല്ലാത്തപക്ഷം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ കേരളമെന്ന സംസ്ഥാനം പിറകിലായിപ്പോവും.

"പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ 50000 , കോളേജുകള്‍ കാക്കതൊള്ളായിരം സീറ്റുകള്‍ മറ്റൊരു കാക്കത്തൊള്ളായിരം എന്റ്രന്‍സ് നടത്തുന്നു 50000 കുട്ടികള്‍ക്കും എണ്ട്രന്‍സ് പരീക്ഷ 'പാസ്സാവുന്നു' എല്ലാവര്ക്കും സീറ്റ് ലഭിക്കുന്നു, ഫീസ് തുച്ഛം ലാഭേച്ഛ തീരെയില്ല."
തറവാടി കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടീല്ലെന്നു തോന്നുന്നു. ഞാന്‍ പരാമര്‍ശിച്ചത് കത്തോലിയ്ക്കാസഭയുടെ കീഴിലുള്ള കോളേജുകളെക്കുറിച്ചാണ്‌. വളരെ സുതാര്യമെന്നു പ്രത്യക്ഷത്തില്‍ മനസിലാവുന്ന തരത്തിലാണ്‌ കത്തോലിയ്ക്കാസഭയുടെ കീഴുലുള്ള കോളെജുകളിലെ പ്രവേശനം. പ്ലസ്ടുവിന്റെ മാര്‍ക്കും എന്‍ട്രന്‍സിന്റെ മിനിമം മാര്‍ക്കും പരിഗണീച്ചുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണ്‌ പ്രവേശനം. തറവാടി പറഞ്ഞതുപോലെ എന്‍ട്രന്‍സിനു എഴുതി എന്നത് യോഗ്യതയാവുന്നില്ല. കോളേജുകളുടെ വെബ് സൈറ്റില്‍ എന്‍ട്രന്‍സിനു മിനിമം കിട്ടാതെ പ്രവേശനയോഗ്യതയില്ലാതെ വന്നവരുടെ ലിസ്റ്റ് കൊടുത്തിട്ടൂണ്ട്.

ഗ്രീഷ്മയുടെ ലോകം said...

ജോജുവിന് അല്പം തെറ്റി പ്പോയി. 300 പേരെ ഒരോ വര്‍ഷവും അഡ്മിറ്റ് ചെയ്യുമ്പോള്‍ ഒരു വര്‍ഷം 1200 കുട്ടികള്‍ വരും അപ്പോള്‍ ഫീസ് ജോജു കണക്ക് കൂട്ടിയതിന്റ്റെ നാലിരട്ടി വരും. അതായത് എന്‍ ആര്‍ ഐ സീറ്റ് കൂട്ടാതെ തന്നെ നാലരക്കോടി രൂപ! (കോളെജ് തുടങ്ങി നാലാമത്തെ വര്‍ഷത്തെ കണക്കാണിത്)

70000 രൂപ ഒരു കുട്ടിക്കു ചെലവു വരും എന്നത് അതിശയക്കണക്കു തന്നേയാണ്.
ഐ ഐ ടി സ്റ്റാന്‍ഡേര്‍ഡില്‍ എത്തുമ്പോള്‍ നമുക്ക് ഐ ഐ ടി കണക്ക് നോ‍ക്കാം.

N.J Joju said...

Thats a very good valid point

N.J Joju said...

സംസ്ഥാന ഫീസ് കമ്മിറ്റി നിശ്ചയിച്ചതും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയങ്ങളില്‍ വാങ്ങിയ്ക്കുന്നതുമായ(കോളേജ് ഓഫ് എന്‍ജിനീയറിംഗ് പെരുമണ്‍, കെയിപ്) ഫീസ്:

മെറിറ്റ് ക്വാട്ട: 25000/-
മാനേജുമെന്റ് ക്വാട്ട: 65000/-

എന്‍.ആര്‍.ഐ സീറ്റ് ഇല്ല എന്നു കണക്കാക്കിയാല്‍ ശരാശരി 45000/- രൂ ഫീസ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും.
ഇത് ന്യായമായ ഫീസ് ആണോ അതോ അതിശയക്കണക്ക് ആണോ?

N.J Joju said...

ഇതും അതിശയോക്തിക്കണക്ക് എന്നു സാറുപറഞ്ഞാല്‍ എനിയ്ക്കു മറുപടിയില്ല. അല്ലെങ്കില്‍ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 50-50 കൂടാതെ 45000/- പിരിച്ചാല്‍ സാര്‍ അമിത ലാഭം എന്നു പറയുമോ? അമിതലാഭം എന്നു പറഞ്ഞില്ലെങ്കില്‍ എനിയ്ക്കു സമാധാനമായി. തറവാടിയോടും എനിയ്ക്ക് അതേ പറയാനുള്ളൂ.
(2009ലെ പ്രൊസ്പെക്ടസ് പ്രകാരം കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള കോളേജുകളില്‍ നിന്ന് ഈടാക്കുന്ന ഫീസ് 49000/- ഉം ഇന്ററസ്റ്റ് ഫ്രീ 1ലക്ഷവും ആണ്‌.)

ഗ്രീഷ്മയുടെ ലോകം said...

... ശരാശരി 45000/- രൂ ഫീസ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും. ഇത് ന്യായമായ ഫീസ് ആണോ അതോ അതിശയക്കണക്ക്.....
300 കുട്ടികളെ വര്‍ഷം തോറും എടുക്കുന്ന ഒരു കോളേജിന് വര്‍ഷം ഏകദേശം ഒരു കോടി രൂപ നീക്കിവയ്ക്കാന്‍ കാണുമെന്ന് തോന്നുന്നു. എന്നാല്‍ മെറിറ്റ് സീറ്റില്‍ 10000 രൂപ ആക്കി കുറക്കാന്‍ നീക്കം ഉണ്ട്. അങ്ങനെയാണെങ്കില്‍ ലാഭവും നഷ്ടവും ഇല്ലാതെ നടന്നു പോവും.

പിന്നെ സര്‍ക്കാര്‍ സ്വാശ്രയത്തില്‍ മനേജ്മെന്റ് സീറ്റില്‍ 65000 ആക്കിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. തന്നെയുമല്ല മെറിറ്റ് സീറ്റിലെ ഫീസ് ഈ വര്‍ഷമാണ് 25000 ആക്കിയത്. അതിനുമുന്‍പ് 6000 രൂപമാത്രമായിരുന്നു. മാനേജ്മെന്റ് സീറ്റിനു 37800 ഉം.

ഞാന്‍ എഴുതിയ കണക്ക് 300 കുട്ടികളെ വര്‍ഷവര്‍ഷം എടുക്കുന്ന കോളേജിന്റെ കണക്കാണ്. കൂടുതല്‍ intake ഉണ്ടെങ്കില്‍ ലാഭം വീണ്ടും വര്‍ദ്ധിക്കും.

ചുരുക്കി പറഞ്ഞാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാള്‍ക്ക് 30000-35000 എന്നത് അനുയോജ്യം ആയ ഫീസ് ആണ്.

മേല്‍ പറഞ്ഞത് കുട്ടികളുടെ ഫീസില്‍ നിന്നും മാത്രം കോളേജ് നടത്തിക്കൊണ്ട് പോവുന്ന അവസ്ഥ കണക്കിലെടുത്താണ്. മികവില്‍ നിന്നും മികവിലേക്ക് കുതിക്കാന്‍ വെമ്പുന്ന സ്ഥാപനങ്ങള്‍ക്ക് ഫീസ് കൂടാതെ ചെലവു കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും നടപ്പിലാക്കാനും കഴിയണം.

പക്ഷെ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്, യോഗ്യത നോക്കാതെ പണം മാത്രം ലക്ഷ്യം വച്ച് കുട്ടികളെ ചേര്‍ക്കുന്നു. കുറഞ്ഞ വേതനം കൊടുത്താല്‍ മതി എന്ന കാരണത്താല്‍ നിലവാരമില്ലാത്ത അദ്ധ്യാപകരെ നിയമിക്കുന്നു, വിജയ ശതമാനം കൂട്ടിക്കാണിക്കാനും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുമായി, വക്രമാര്‍ഗത്തിലൂടെ ശ്രമിക്കുന്നു. എന്നതൊക്കെയാണ്.

കത്തോലിക്ക അല്ലെങ്കില്‍ മറ്റു മാനേജ്ജ്മെന്റ് യോഗ്യതാ നിറ്ണയ രീതിയെപ്പറ്റി അധികമൊന്നും വാചാലനാവാന്‍ പറ്റില്ല ജോജൂ. പ്ലുസ് 2 വിന് അനുബന്ധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ അര്‍ഹതയുണ്ട്. സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥവന്നാല്‍ മിനിമം യോഗ്യത എങ്കിലും ഉള്ളവര്‍ക്ക് മാണെജ് മെന്റ് പ്രവേശനം നല്‍കും അല്ലാതെ ആ സീറ്റുകള്‍ അവര്‍ ഒഴിച്ചിടുമെന്ന് കരുതുന്നുണ്ടോ?

എന്‍ട്രന്‍സ് എഴുതാത്തതും അല്ലെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പുറംതള്ളപ്പെട്ടവരും ആയ ഒരുപാട് പേര്‍ സ്വാശ്രയത്തില്‍ പഠിക്കുന്നുണ്ട് എന്നത് മറക്കരുത്.
ഒന്നോ രണ്ടോ വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇതിന്റെയെല്ലാം, തിക്ത ഫലങ്ങള്‍ സമൂഹം അനുഭവിക്കാന്‍ പോവുന്നതും നമുക്ക് കണ്ട് മനസ്സിലാക്കാം.

തറവാടി said...

>>എന്‍ട്രന്‍സ് എഴുതാത്തതും അല്ലെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പുറംതള്ളപ്പെട്ടവരും ആയ ഒരുപാട് പേര്‍ സ്വാശ്രയത്തില്‍ പഠിക്കുന്നുണ്ട് എന്നത് മറക്കരുത്.ഒന്നോ രണ്ടോ വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇതിന്റെയെല്ലാം, തിക്ത ഫലങ്ങള്‍ സമൂഹം അനുഭവിക്കാന്‍ പോവുന്നതും നമുക്ക് കണ്ട് മനസ്സിലാക്കാം. <<

ഇനിയും രണ്ട് കൊല്ലമോ!!!!! അപ്പോ ഇപ്പോകണ്ട് തുടങ്ങിയിട്ടില്ലെന്നാണോ?

N.J Joju said...

ഒഴിഞ്ഞ സീറ്റു നികത്താന്‍ താരതമേന്യ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിയ്ക്കുക്കേണ്ടി വരുന്നത് സ്വകാര്യസ്വാശ്രയങ്ങളില്‍ മാത്രമല്ലല്ലോ. പണ്ടിതുപോലെ നാലോ അഞ്ചോ കൊല്ലം മുന്‍പ് പുളിങ്കുന്നില്‍ യോഗ്യതാമാര്‍ക്ക് 45 ആക്കാനുള്ള ശ്രമം വിവാദമായിരുന്നു.

ഗ്രീഷ്മയുടെ ലോകം said...

ഇനിയും രണ്ട് കൊല്ലമോ!!!!! അപ്പോ ഇപ്പോകണ്ട് തുടങ്ങിയിട്ടില്ലെന്നാണോ
തറവാടി,
ഇപ്പോള്‍ ഇത് വ്യക്തികളെ മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നാണെനിക്കു തോന്നുന്നത്. സാമൂഹിക പ്രശ്നമാവാന്‍ കുറച്ചുകൂടീ സമയം എടുക്കും.

ഒഴിഞ്ഞ സീറ്റു നികത്താന്‍ താരതമേന്യ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിയ്ക്കുക്കേണ്ടി വരുന്നത് സ്വകാര്യസ്വാശ്രയങ്ങളില്‍ മാത്രമല്ലല്ലോ.പണ്ടിതുപോലെ നാലോ അഞ്ചോ കൊല്ലം മുന്‍പ് പുളിങ്കുന്നില്‍ യോഗ്യതാമാര്‍ക്ക് 45 ആക്കാനുള്ള ശ്രമം വിവാദമായിരുന്നു.

പക്ഷെ ആ തെറ്റ് മികവിനു വേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ കോളേജു/ സ്വകാര്യ കോളേജ് ആവര്‍ത്തിക്കണമെന്നുണ്ടോ?